‘സങ്കീർത്തന ധ്യാനം’ – 61
പാ. കെ. സി. തോമസ്
‘അവൻ അവരെ പണിയാതെ ഇടിച്ച് കളയും’, സങ്കീ : 28:5
സീയോനെ പണിയുവാനും അതിന്റെ ഇടിവുകളെ നന്നാക്കുന്നവനുമാണ് ദൈവം. യഹോവ വീട് പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അധ്വാനിക്കുന്നുയെന്ന് വചനം പറയുന്നു. എന്നാൽ മനുഷ്യൻ പണിത പണി പൂർത്തീകരിക്കാൻ കഴിയാതെ പണി നിറുത്തിച്ച ചരിത്രമാണ് ബാബേൽ ഗോപുര പണിയിൽ കാണുന്നത്. ഇവിടെ ദൈവം പണിയുന്നില്ല എന്ന് മാത്രമല്ല പണിതതിനെ ഇടിച്ച് കളയുന്ന ദൈവമാണെന്ന് കാണുന്നു. എന്ത് കൊണ്ട് എന്നും അവിടെ വ്യക്തമാണ്. അവർ യഹോവയുടെ പ്രവർത്തികളെയും അവന്റെ കൈവേലയെയും വിവേചിക്കാത്തവരാണ്. എബ്രായ ലേഖന കർത്താവ് എഴുതി ഏത് ഭവനവും ചമയ്ക്കുവാൻ ഒരുവൻ വേണം സകലവും ചമച്ചവൻ ദൈവമാണ്. വിവേചിച്ചറിയുന്നവർക്കേ അത് ഗ്രഹിക്കാൻ കഴിയുകയുള്ളൂ. ഇല്ലാത്തതിനെ ഉള്ളതിനെ വിളിച്ച് വരുത്തും പോലെ വിളിച്ച് വരുത്താൻ ദൈവം ശക്തനായ ദൈവമാണ്. അതിന്റെ തെളിവാണ് ഈ പ്രവഞ്ചം. ദൈവത്തിന്റെ നീട്ടിയ ഭുജത്താലും ഭുജമാഹാത്മ്യത്താലും ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. സൂര്യനും ചന്ദ്രനും ഭൂമിയും കോടാനുകോടി നക്ഷത്രങ്ങളും ദൈവത്തിന്റെ വാക്കിന്റെ ശക്തിയാൽ ഉളവായതാണ്. കഴിഞ്ഞ രണ്ടായിരം വർഷങ്ങളായി ജീവനുള്ള കല്ലുകളെ ചേർത്ത് വച്ച് ദൈവസഭയാകുന്ന കെട്ടിടത്തിന്റെ പണി ദൈവം നടത്തിക്കൊണ്ടിരിക്കുന്നു. പാതാളഗോപുരശക്തികൾ ഈ പണിക്ക് എതിരെ എഴുന്നേറ്റു എങ്കിലും പാതാളഗോപുരങ്ങൾക്ക് ഇന്ന് വരെ ദൈവം പണിയുന്ന പനിയെ ഇടിച്ചു കളയുവാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഈ ജീവനുള്ള ദൈവം തനിക്ക് ഹിതമല്ലാത്ത നൂറ് നൂറ് പണികൾ ഇടിച്ചു കളഞ്ഞു. അത് കൊണ്ടാണ് അത് പൂർത്തീകരിക്കാൻ കഴിയാതെ പോയത്. ഇവിടെ ദാവീദിന് എതിരായി ദോഷം ചെയ്ത് കൊണ്ടിരിക്കുന്നവരുടെ പണികളെകുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ദൈവജനത്തിനെതിരായി നിൽക്കുന്നവരുടെ പണികളുടെ പിമ്പിൽ വ്യാപാരിക്കുന്നത് പൈശാചിക ശക്തികളാണ്. അവർ നിമിത്തം ദാവീദ് പ്രാർത്ഥിച്ചു. യഹോവേ ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു. എന്റെ പറയായുള്ളോവേ നീ കേൾക്കാതിരിക്കരുതേ. നീ മിണ്ടാതിരുന്നിട്ട് ഞാൻ കുഴിയിൽ ഇറങ്ങുന്നവരെ പോലെ ആകാതിരിപ്പാൻ തന്നെ. ശത്രു ആ നിലയിൽ ആണ് തന്നോട് പോരാടി കൊണ്ട് നിന്നത്. (വാക്യം 1) ദുഷ്ടന്മാരോടും അകൃത്യം ചെയ്യുന്നവരോടും കൂടെ എന്നെ വലിച്ചു കൊണ്ടുപോകരുതേ; അവർ കൂട്ടുകാരോടു സമാധാനം സംസാരിക്കുന്നു; എങ്കിലും അവരുടെ ഹൃദയത്തിൽ ദുഷ്ടത ഉണ്ടു. അവരുടെ ക്രിയെക്കു തക്കവണ്ണവും പ്രവൃത്തികളുടെ ദുഷ്ടതെക്കു തക്കവണ്ണവും അവർക്കു കൊടുക്കേണമേ; അവരുടെ കൈകളുടെ പ്രവൃത്തിപോലെ അവരോടു ചെയ്യേണമേ; അവർക്കു തക്കതായ പ്രതിഫലം കൊടുക്കേണമേ എന്ന് പ്രാർത്ഥിച്ചു (വാക്യം 3, 4). അവർ ദൈവത്തിന്റെ പ്രവർത്തിയെയും കൈവേലയും വിവേചിക്കാത്തവരാണ്. അവർ ദൈവജനത്തിന് ദോഷം ചെയ്യുന്നവരും ദൈവത്തെ അറിയാത്തവരും ആണ്. അങ്ങനെ ഉള്ളവരെ ദൈവം പണിയുകയില്ലെന്ന് മാത്രമല്ല അവർ പണിയുന്ന പണികൾ ദൈവം ഇടിച്ചു കളയുമെന്ന് ദാവീദ് വിശ്വസിച്ചു. കാരണം ദൈവത്തിന്റെ കൈ തന്നെ അന്വേഷിക്കുന്നവർക്കാണ് അനുകൂലമായി നിൽക്കുന്നത്. അല്ലാത്തവർക്ക് ദൈവത്തിന്റെ കൈ പ്രതികൂലമായി നിൽക്കുന്നു. ദൈവം നമ്മെ പണിയും, ദൈവം നമ്മുടെ ഇടിവുകളെ നന്നാക്കും കാരണം നാം ദൈവത്തിന്റെ പ്രവർത്തികളെ അറിയുന്ന ജനമാണ്.