‘ഇതാ, നോഹയുടെ കാലം’ – 62
പാ. ബി. മോനച്ചൻ, കായംകുളം
കൊസോവോയിൽ നിന്നും വരുന്ന അഭയാർത്ഥികൾക്ക് കുക്കസ് പനി എന്ന ഓമനപ്പേരുള്ള മരണപനിയാണ്. മഴയും പൊടിയും ദാഹവും മലിനജലവും കാറ്റും മാനസിക പിരിമുറുക്കവും നിമിത്തവുമുള്ള ഈ പനിക്ക് മരുന്നില്ല. റൊട്ടിക്കായി ക്യൂ നിൽക്കുന്ന അഭയാർഥികളുടെ മുഖത്ത് ഭീതിയുടെ നിഴലാട്ടം. അവരുടെ തോളിൽ രണ്ട് മൂന്ന് കുഞ്ഞുങ്ങൾ തളർന്ന് കിടക്കുന്നു. മുലകുടി മാറാത്ത കുട്ടികൾ വരണ്ട മനസ്സും നിർജ്ജീവവുമായ ശരീരവുമുള്ള അമ്മയുടെ മുലപ്പാലിനായി ആഞ്ഞ് വലിക്കുന്നു. അതിൽ ഒരു സ്ത്രീയുടെ കണ്ണിൽ നിന്നും ചോരപുഴ ഒഴുകുന്നു. അവർ പറഞ്ഞു : “പട്ടാളക്കാർ എന്റെ ഭർത്താവിനെ വീട്ടിൽ കയറി വെടിവച്ചു കൊന്നു. എന്റെ ആൺമക്കളെയെല്ലാം കൊന്നു. എല്ലാവരെയും തീയിലിട്ടു ചുട്ടു കൊള്ളുന്നത് ഞാൻ കണ്ടു.” (മനോരമ : 1999 ജൂൺ 4). എന്താ നിങ്ങൾക്ക് തല മന്ദിക്കുന്നുവോ ? ചീറിവരുന്ന ക്രൂസ് മിസൈലുകൾക്ക് മുൻപിൽ തകർന്നതുടങ്ങുകയാണ് ബെൽഗ്രേഡ്. അടങ്ങാത്ത വംശവൈരവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും വിതച്ച കെടുതികൾ ഒന്നൊന്നായി കൊയ്തിടുകയാണ് ആ രാജ്യവും നഗരവും.
കത്തിയമരുന്ന വാണിജ്യകേന്ദ്രങ്ങൾ, വാനോളം ഉയരത്തിൽ ആളിക്കത്തുന്ന എന്ന ശുദ്ധീകരണശാലകൾ, പരിക്കേറ്റവരാൽ നിറയുന്ന ആശുപത്രികൾ, കണക്കിൽപ്പെടാത്ത മരണങ്ങൾ, നിരന്തരം മുഴങ്ങുന്ന അപായ സൈറനുകൾ, ഹുങ്കാരശബ്ദത്തോടെ ഇടയ്ക്കിടെ ആകാശത്ത് പ്രത്യക്ഷപ്പെടുന്ന പോർവിമാനങ്ങളിൽ നിന്നും ഭൂമിയിലേക്ക് പറക്കുന്ന മിസൈലുകൾ. വെറുതെയെങ്കിലും ഗർജ്ജിച്ചുകൊണ്ടിരിക്കുന്ന വിമാനവേധ തോക്കുകൾ. മോയിട്ട്സ് ലോറൻസിച്ച് എന്ന പത്രപ്രവർത്തക യുദ്ധമുന്നണിയിൽ നിന്നും നേരിട്ട് നൽകിയ റിപ്പോർട്ടാണ് മുകളിൽ ഉദ്ധരിച്ചത്. (മനോരമ 99 മെയ് 9)
യുദ്ധക്കെടുതി നിമിത്തം സകലവും ഉപേക്ഷിച്ച് അഭയാർത്ഥി ക്യാമ്പിലേക്ക് ഓടിപോകുന്നവരെ തടഞ്ഞ് നിർത്തി അവരുടെ ഉടുതുണി ഒഴികെ കൈവശമുള്ള സകലതും അപഹരിക്കുന്നവരെയും, ഭാര്യമാരുടെ മുൻപിൽ വച്ച് അവരുടെ ഭർത്താക്കന്മാരേയും കുഞ്ഞുങ്ങളെയും വെട്ടിനുറുക്കുകയും ചെയ്യുന്നവരെയും മനുഷ്യരെന്ന് വിളിക്കാമോ ? അഭയാർത്ഥി ക്യാമ്പിലേക്ക് ഉള്ള ഓട്ടത്തിൽ മഞ്ഞ് മൂടി കിടക്കുന്ന വഴിയിൽ വിശപ്പും ദാഹവും കൊണ്ട് തളർന്നവരെ കൂട്ടികൊണ്ട് പോകുവാൻ നിർവാഹമില്ലാതെ, മനസ്സില്ലാമനസ്സോടെ അവരെ വഴിയിൽ ഉപേക്ഷിച്ച് പോകുന്നവരുടെ വേദന നിങ്ങൾക്ക് അളക്കാമോ ? വഴിയാത്രയിൽ മരിക്കുന്നവരെ യാതൊരു മരണാനന്തര ശുശ്രുഷയും ചെയ്യാതെ മഞ്ഞിൽ ഉപേക്ഷിക്കുന്നു. വഴിയാത്രയിൽ പ്രസവിക്കുന്ന സ്ത്രീകൾ കൊടും തണുപ്പിൽ മരിക്കുന്ന തങ്ങളുടെ സന്താനങ്ങളെ ഒന്നുകൂടെ നോക്കിയിട്ട് മഞ്ഞിൽ ഉപേക്ഷിച്ചിട്ട് വീണ്ടും യാത്ര തുടരുന്നു. കരയുവാൻ കഴിയാതെ ദുരന്തങ്ങൾ അവരുടെ മനസ്സിനെ കരിങ്കല്ലാക്കിയിരിക്കുന്നു.
എന്തിനാണ് ഞാൻ ഇതൊക്കേകുറിച്ചതെന്നോ ? പട്ടിണി കിടന്നാലും പോരടിക്കണമെന്നാണ് മനുഷ്യന്റെ ചിന്ത. ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും ധനസ്ഥിതി തകർന്ന് കൊണ്ടിരിക്കുമ്പോൾ തന്നെ ഇപ്പോഴത്തെ അപ്രഖ്യാപിത യുദ്ധത്തിന് ഒരു ദിവസം ചിലവാകുന്ന തുക ദിനേന അനേക കോടി രൂപയാണ്. വിമാനങ്ങൾ, ആയുധങ്ങൾ, ആൾനഷ്ടം ഇവ വേറെ. അതെ, പിശാച് തന്റെ രാജ്യത്തിന് വേണ്ടി മനുഷ്യരെ കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നു. ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും എന്നും യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ച് നിങ്ങൾ കേൾക്കുമെന്നുള്ള മശിഹാപ്രവചനങ്ങൾ ഇത്തരുണത്തിൽ ഓർക്കുക.
ഭൂമിയിൽ മനുഷ്യവർഗ്ഗത്തിന് ദുരിതം വിതയ്ക്കുന്നതിന് വേണ്ടി, മനുഷ്യൻ മനുഷ്യന് വേണ്ടി തന്നെ ഒരുക്കി വച്ചിരിക്കുന്ന ചില വസ്തുതകളെ കുറിച്ച് സന്ദർഭവശാൽ ഓർമ്മിപ്പിക്കാം. യുദ്ധക്കെടുതികൾ എത്ര ഭീകരമായിരിക്കും എന്ന് ഗ്രഹിക്കുന്നതിന് മാത്രം. എങ്ങനെയൊക്കെ യുദ്ധം ചെയ്യാം എന്നതിന് ചില വ്യവസ്ഥകൾ ലോകരാഷ്ട്രങ്ങൾ ചേർന്ന് ഒരുക്കിവച്ചിട്ടുണ്ട്. എന്നാൽ അങ്കക്കലി അകത്ത് കയറുമ്പോൾ കൊല്ലണം, കൊല്ലണം എന്ന ചിന്ത മാത്രം. അപ്പോൾ വ്യവസ്ഥകൾ ഏലാം കാറ്റിൽ പറക്കുന്നു. എന്ത് ക്രൂരത കാട്ടി മനുഷ്യരെ കൊന്നൊടുക്കി യുദ്ധം ജയിക്കാം എന്നത് മാത്രമാണ് പിന്നെ അവരുടെ ചിന്ത.