‘ഇതാ, നോഹയുടെ കാലം’ – 65
പാ. ബി. മോനച്ചൻ, കായംകുളം
എത്രയും ക്രൂരവും നീചവും പൈശാചികവുമായിട്ടാണ് മുൻ രേഖപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിൽ വർഗ്ഗീയ ഭീകരവാദികൾ ക്രിസ്തുനാമധാരികളെ കൊന്നൊടുക്കുന്നത്. നിരനിരയായി കൊണ്ട് നിർത്തി ചെവിപ്പുറകിൽ വെടിവയ്ക്കുന്നു. വലിയ കുന്നിൻ മുകളിൽ നിന്ന് കടലിലേക്ക് തള്ളുന്നു. ഇവരിൽ നല്ല പങ്കിന്റെയും മൃതശരീരം കടൽ മത്സ്യങ്ങൾക്ക് ആഹാരമായി തീരുന്നു. ചിലരുടെ കഴുത്ത് വെട്ടി കൊല്ലുന്നു. മറ്റ് ചിലരെ സ്റ്റൻഗണ്ണിൽ നിന്നും വെടിയുണ്ട പായിച്ച് ചിന്നഭിന്നമാക്കി കളയുന്നു. ഇനിയും ചിലരുടെ കൈയ്യും കാലും വെട്ടിക്കളയുന്നു. പിഞ്ചുകുഞ്ഞുങ്ങളെപോലും വെറുതെ വിടുന്നില്ല. കൗമാരപ്രായക്കാരായ കുട്ടികളെ നിരത്തിനിർത്തി വാഴയുടെ കൂമ്പ് മുറിക്കുന്ന ലാഘവത്തോടെ തലവെട്ടിക്കളയുന്നു. ഗർഭണികളുടെ വയർ പിളർത്തി ഗർഭസ്ഥ ശിശുക്കളെ പോലും കൊല്ലുന്നു. ഭർത്താവിന്റെ കണ്മുൻപിൽ വച്ച് ഭാര്യയെയും അപ്പനമ്മാരുടെ മുൻപിൽ വച്ച് മക്കളെയും സ്വന്തം സഹോദരന്മാരുടെ മുൻപിൽ വച്ച് സഹോദരിമാരെയും ഒക്കെ ബലാത്സംഗം ചെയ്യുന്നു. ലൈംഗീക അടിമകളാക്കി ക്രിസ്ത്യൻ പെൺകുട്ടികളെ മാറ്റുന്നു. പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പടെ നിരവധിപേരെ ജീവനോടെ ചുട്ടെരിക്കുന്നു.
കെനിയയിലെ ക്രിസ്ത്യൻ സർവ്വകലാശാലയിൽ നടത്തിയ ഭീകരാക്രമണത്തിൽ എത്രയോ ചെറുപ്പക്കാർ കൊല്ലപ്പെട്ടു. എത്ര പേർ അംഗവൈകല്യമുള്ളവരായി തീർന്നു. സ്കൂളിൽ നിന്നും ഭീകരന്മാർ പിടിച്ചു കൊണ്ട് പോയ കൗമാരക്കാരായ പ്രായപൂർത്തിയാകാത്ത ആയിരകണക്കിന് പെൺകുട്ടികളെ ഭീകരന്മാർ തങ്ങളുടെ ലൈംഗിക അടിമകളാക്കി മാറ്റുന്നു. ഇതെല്ലാം യേശുക്രിസ്തുവിന്റെ നാമം നിമിത്തമാണെന്നും തങ്ങളുടെ ദൈവത്തിന് ഇത് പ്രസാദമാണെന്ന ചിന്തയിലുമാണെന്നും നാം ഓർക്കണം.
ഇത്രയും പൈശാചികവും നിന്ദ്യവും ക്രൂരവുമായ പ്രവർത്തികൾ എങ്ങനെ ദൈവത്തിന് പ്രസാദകരമാകും ? ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് ദുഷ്ടപിശാച് അല്ലാതെ വേറൊരു ശക്തിയുമല്ലെന്ന് അറിയുക. ഹാബേലിനെ കൊന്ന് മണ്ണിട്ട് മൂടി രക്തക്കറ കഴുകി കളഞ്ഞ് ഞാൻ ഒന്നും അറിഞ്ഞില്ല എന്ന ഭാവേന നീങ്ങിയ കായേനെ വഴിയിൽ എതിരിട്ട ദൈവം ജീവിക്കുന്നു. അവൻ ഇത്തരം ഭീകരവാദികളായ പൈശാചിക ഏജന്റുമാരെ വെറുതെ വിടുമെന്ന് ചിന്തിക്കരുത്. അവർ സ്വർഗ്ഗത്തിൽ ചാകാത്ത പുഴുവും, കെടാത്ത നിത്യനരകത്തിൽ സാത്താനും അവന്റെ കൂട്ടാളികൾക്കും ഒപ്പം നിത്യദണ്ഡനം പോകുകയാണ്.
“ളപോലെ കത്തുന്ന ഒരു ദിവസം വരും; അപ്പോൾ അഹങ്കാരികളൊക്കെയും സകല ദുഷ്‌പ്രവൃത്തിക്കാരും താളടിയാകും; വരുവാനുള്ള ആ ദിവസം വേരും കൊമ്പും ശേഷിപ്പിക്കാതെ അവരെ ദഹിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കോ നീതിസൂര്യൻ തന്റെ ചിറകിൻ കീഴിൽ രോഗോപശാന്തിയോടുകൂടെ ഉദിക്കും; നിങ്ങളും പുറപ്പെട്ടു തൊഴുത്തിൽനിന്നു വരുന്ന പശുക്കിടാക്കളെപ്പോലെ തുള്ളിച്ചാടും.”, മലാ : 4:1.
ദൈവം ഈ ദുഷ്ടതകൾ കണ്ടുകൊണ്ടിരിക്കുന്നത് എന്ത്കൊണ്ടെന്നും ഈ ദുഷ്ടന്മാരെ ജീവിക്കാൻ അനുവദിക്കുന്നത് എന്ത് കൊണ്ടെന്നും പരാമർത്ഥികളായ പലർക്കും തോന്നാം, എന്നാൽ കൃപായുഗം ആയതിനാൽ മനുഷ്യന് മാനസാന്തരപ്പെടുവാൻ അവസരം നൽകുന്നു. അത്കൊണ്ട് ദൈവകോപം ഈ ദുഷ്ടന്മാരുടെ മേൽ നിപതിക്കുകയിലെന്ന് ആരും ചിന്തിക്കരുത്. സകല ഭീകരന്മാരെയും, ദൈവജനത്തെ പീഡിപ്പിക്കുന്ന സകല ഭരണാധികാരികളെയും പിടിച്ചികെട്ടി തീയും ഗന്ധകവും കത്തുന്ന തീപ്പൊയ്കയിൽ എറിഞ്ഞുകളയുന്ന നാളുകൾ അതിവിദൂരമല്ല. മാത്രമല്ല, ദൈവമക്കളെ പീഡിപ്പിക്കുവാൻ ഒത്താശ ചെയ്യുന്ന രാജ്യങ്ങളുടെ മേലും ദൈവീക ന്യായവിധി വരും, തീർച്ച.
അവസാനത്തോളം പിടിച്ചു നിൽക്കുന്നവൻ രക്ഷിക്കപ്പെടും എന്ന ദൈവവചനം ഓർത്ത് കൊണ്ട് വീഴാതെ നിൽക്കുവാനുള്ള കൃപയ്ക്കായി യാചിച്ചു കൊണ്ട് ജീവരക്തം ഊറ്റേണ്ടി വന്നാലും അവസാനശ്വാസം വരെ യേശുവിനായി നിൽക്കുമെന്ന ഉറച്ച തീരുമാനത്തോടെ നമുക്ക് മുന്നേറാം. പ്രതിഫലം തന്നിടുവാൻ …. യേശുരാജൻ വന്നിടുവാൻ ഇനിയും അധികം നാളുകൾ ഏറുകില്ല, നിശ്ചയം. nk