‘സങ്കീർത്തന ധ്യാനം’ – 70
പാ. കെ. സി. തോമസ്
‘ദൈവത്തിന്റെ ഹൃദയവിചാരങ്ങൾ തലമുറ തലമുറയായി നിലനിൽക്കുന്നു’, സങ്കീ : 33:11
സങ്കീർത്തനക്കാരനായ ദാവീദ് തന്റെ അനുഭവത്തിൽ എഴുതിയ സങ്കീർത്തനമാണ് 33 -)o സങ്കീർത്തനം. ദൈവത്തിന്റെ ആലോചനയും ദൈവത്തിന്റെ ഹൃദയവിചാരങ്ങളും തന്റെ ഭക്തന്മാരോടുള്ള ബന്ധത്തിൽ എത്ര വലുതായിരിക്കുന്നുയെന്ന് ഈ വാക്യം വ്യക്തമാക്കുന്നു. എല്ലാ മനുഷ്യരെ കുറിച്ചും ദൈവത്തിന് ചില ആലോചനകളും ദൈവത്തിന്റെ തിരുഹൃദയത്തിൽ ചില വിചാരങ്ങളും ഉണ്ട്. അത് ശാശ്വതമായിരിക്കുന്നു. അത് തലമുറ തലമുറയായി നിൽക്കുന്നു. അതിന് മാറ്റം വരുത്തുവാൻ ഒരു വ്യക്തിക്കും ശക്തിക്കും കഴിയുകയില്ല. യെശയ്യാവിന് അതിനെക്കുറിച്ചുള്ള വെളിപ്പാട് ദൈവം നൽകി. ദൈവം അരുളിച്ചെയ്തു, “എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു. ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ എന്റെ വഴികൾ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു”. (യെശ : 55:8-9). ഓരോരുത്തരും ജനിക്കുന്നതിന് മുൻപ് തന്നെ ദൈവത്തിന് അവരെ കുറിച്ച് ചില ആലോചനകളും വിചാരങ്ങളും ഉണ്ട്. അതിന് മാറ്റം വരികയില്ല. ശാശ്വതമായി നിലനിൽക്കും. അതിന് ഒരു കാലത്തും മാറ്റം വരികയില്ല. അതെ സമയം പിശാചിനും ദൈവമക്കളെക്കുറിച്ച് ചില ആലോചനകളും വിചാരങ്ങളും ഉണ്ട്. അത് നിലനിൽക്കയില്ല. അത് നടക്കുകയും ഇല്ല.
ദൈവം ജാതികളുടെ ആലോചനയെ വ്യർത്ഥമാക്കും വംശങ്ങളുടെ നിരൂപണങ്ങളെ നിഷ്ഫലമാക്കും, ദൈവപുത്രനായ ക്രിസ്തുവിനെതിരെ ജാതികൾ കലഹിച്ചതും വംശങ്ങൾ വ്യർത്ഥമായത് നിരൂപിച്ചതും രണ്ടാം സങ്കീർത്തനത്തിൽ കാണുന്നു. അവരുടെ ആലോചനയും നിരൂപണങ്ങളും യഹോവയ്ക്കും അവന്റെ അഭിഷക്തനും വിരോധമായിട്ടുള്ളത് ആയിരുന്നു. യേശുക്രിസ്തുവിനെ കൊന്ന് ഇല്ലാതാക്കുകയെന്നതായിരുന്നു അവരുടെ ആലോചനയും നിരൂപണങ്ങളും. എന്നാൽ അധികനാൾ അത് നിലനിന്നില്ല. കാരണം യേശുവിനെക്കുറിച്ചുള്ള പിതാവിന്റെ ആലോചന ശാശ്വതമായും ഹൃദയവിചാരങ്ങൾ തലമുറ തലമുറയായി നിൽക്കുന്നതുമായിരുന്നു. അത് കൊണ്ട് യേഹ്ശുവിനെ അവർ ക്രൂശിച്ചു കൊന്നുയെങ്കിലും മരണപാശങ്ങളെ അഴിച്ച് യേശുവിനെ പിതാവായ ദൈവം മൂന്നാം ദിവസം ഉയർപ്പിച്ച് തന്റെ മഹിമയുടെ വലത്ത് ഭാഗത്ത് തേജസ്സും, ബഹുമാനവും, അധികാരവും നൽകി ഇരുത്തി. ഇനി വിശുദ്ധ പർവ്വതമായ സീയോനിൽ യേശുവിനെ രാജാധിരാജാവായി വാഴിച്ച് കൊണ്ട് ദൈവത്തിന്റെ ഹൃദയവിചാരങ്ങൾ നിറവേറ്റും. ഏലീയാവിനെ കുറിച്ച് ദൈവത്തിന് ചില ആലോചനകളും വിചാരങ്ങളും ഉണ്ടായിരുന്നു. അവരുടെ ആലോചന ഏലീയാവിനെ കൊല്ലുക എന്നതായിരുന്നു. എന്നാൽ ദൈവത്തിന്റെ ആലോചന ഉടലോടെ ഏലീയാവിനെ സ്വർഗ്ഗത്തിലേക്ക് എടുക്കുകയെന്നതായിരുന്നു. ഇസബേലിന്റെയോ, ആഹാബിന്റെയോ ആലോചനയോ വിചാരങ്ങളോ നിലനിന്നില്ല. കാരണം ദൈവം അരുളി ചെയ്തു ദൈവം ജാതികളുടെ ആലോചനയെ വ്യർത്ഥമാക്കുന്നു, വംശങ്ങളുടെ നിരൂപണങ്ങളെ നിഷ്ഫലമാക്കുന്നു. (സങ്കീ : 33:10) അഹീത്തോഫെൽ ദാവീദിന് എതിരായി അബ്ശാലോമിനോട് ചേർന്ന് നിന്ന് ആലോചന പറഞ്ഞു. എന്നാൽ നാം ഇങ്ങനെ വായിക്കുന്നു, “അപ്പോൾ അബ്ശാലോമും എല്ലാ യിസ്രായേല്യരും: അഹീഥോഫെലിന്റെ ആലോചനയെക്കാൾ അർഖ്യനായ ഹൂശായിയുടെ ആലോചന നല്ലതു എന്നു പറഞ്ഞു. അബ്ശാലോമിന്നു അനർത്ഥം വരേണ്ടതിന്നു അഹീഥോഫെലിന്റെ നല്ല ആലോചനയെ വ്യർത്ഥമാക്കുവാൻ യഹോവ നിശ്ചയിച്ചിരുന്നു”, (2 സമു :17:14). ദൈവത്തിന്റെ ജനത്തിനെതിരായുള്ള ആലോചനകളെയും നിരൂപണങ്ങളെയും വിചാരങ്ങളെയും ദൈവം വ്യർത്ഥമാക്കുകയും നിഷ്ഫലമാക്കുകയും ചെയ്ത് കൊണ്ട് ദൈവത്തിന്റെ ആലോചന ശാശ്വതമെന്നും ഹൃദയവിചാരങ്ങൾ നിലനിൽക്കുന്നതെന്നും വെളിപ്പെടുത്തും. അത് കൊണ്ട് ദൈവജനങ്ങൾക്കെതിരായി ഗൂഢാലോചനകൾ നടത്തുകയും പലവിധ നിരൂപണങ്ങൾ നിരൂപിക്കുകയും ചെയ്താലും അത് കണ്ടും കേട്ടും ഭയപ്പെടേണ്ട കാര്യമില്ല. അത് നടക്കുകയില്ല. അതിനെ ദൈവം വ്യർത്ഥമാക്കും. നിഷ്ഫലമാക്കും. നമ്മെകുറിച്ചുള്ള ദൈവത്തിന്റെ ആലോചനകളും നിരൂപണങ്ങളും നിറവേറ്റും വിശ്വസിക്കാം, ധൈര്യപ്പെടാം, നിലനിൽക്കാം.