‘ഇതാ, നോഹയുടെ കാലം’ – 67
പാ. ബി. മോനച്ചൻ, കായംകുളം
എന്തിനാണ് ഞാനീ ചരിത്രം ഉദ്ധരിച്ചതെന്നോ ? ഈ ലോകത്തിലെ പ്രധാന പട്ടണങ്ങൾ എല്ലാം ഇന്ന് പോമ്പി നഗരത്തിന് തുല്യമായി മാറിയിരിക്കുകയാണല്ലോ ? മ്ലേച്ഛതയും ദുഷ്ടതയും ദുഷ്പ്രവർത്തികളും പാപത്തിന്റെ തനിയാവർത്തനങ്ങളുമല്ലേ മിക്ക വൻ നഗരങ്ങളിലും നടക്കുന്നത്. സൃഷ്ടാവിനെ മറന്ന് പാപാർത്തി പൂണ്ട് മൃഗസമാനമായി മനുഷ്യർ ചെയ്ത് കൂട്ടുന്ന പ്രവർത്തികൾ. ഹോ ! എത്രയോ ബീഭത്സo ! പാപാർത്തിയിൽ മുങ്ങിയ ലോകമേ, നിന്നെ വിഴുങ്ങുവാൻ കാത്തിരിക്കുന്ന വെസൂവിയസിന്റെ മുരൾച്ച നീ കേൾക്കുന്നില്ലേ ? ദുഷ്ടതയേറിയ ലോകമേ, നിന്റെ ചീറ്റലും ആക്രോശവും നിമിത്തം വെസൂവിയസിന്റെ മൂളൽ നിനക്ക് കേൾക്കുവാൻ കഴിയുന്നില്ലെങ്കിലും ഹൃദയദൃഷ്ടി പ്രകാശിപ്പിക്കപ്പെട്ട ഞങ്ങൾ മുന്നറിയിപ്പ് നല്കട്ടെ: ഉള്ളിൽ തിളയ്ക്കുന്ന ലാവയുമായി വെസൂവിയസ് നിന്നെ വിഴുങ്ങുവാൻ തയ്യാറെടുക്കുന്നു. ദൈവകോപത്തിന്റെ ചക്കിൽ ആധുനിക ലോകം ഞെരിഞ്ഞമരുവാൻ പോകുന്നു.
ഒരു ബൈബിൾ സൂക്തം ഓർമ്മയിൽ വരുന്നു. “അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ഗർഭിണിക്കു പ്രസവവേദന വരുമ്പോലെ അവർക്കു പെട്ടെന്നു നാശം വന്നു ഭവിക്കും; അവർക്കു തെറ്റിയൊഴിയാവതുമല്ല”, (1 തെസ്സ :5:3). ലോകം പാലൂട്ടി വളർത്തിയ ദുഷ്ട സർപ്പങ്ങൾ അവരെ തന്നെ തിരിഞ്ഞ് കൊത്തുവാൻ തയ്യാറെടുക്കുന്ന കാഴ്ചകളാണ് നാം കാണുന്നത്. അതെ, മനുഷ്യർ പരിപോഷിപ്പിച്ച ശാസ്ത്രവും, തത്വ ശാസ്ത്രങ്ങളും പ്രകൃതിയെ വെല്ലുവിളിച്ചു കൊണ്ട് നടത്തിയ സകല കെട്ട്പണികളും അവർക്ക് തന്നെ വിനയാകുവാൻ പോകുന്നു.
ഇതിനിടയിൽ വിടുതലാഗ്രഹിക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ അവർക്ക് നൽകുന്ന മുന്നറിയിപ്പ് ആവർത്തിക്കട്ടെ; “പുറപ്പെട്ടു പോകുവിൻ; നാശത്തിന്നു, കഠിനനാശത്തിന്നു കാരണമായിരിക്കുന്ന മാലിന്യംനിമിത്തം ഇതു നിങ്ങൾക്കു വിശ്രാമസ്ഥലമല്ല”, മീഖാ : 2:10. ഈ നശ്വര ലോകത്തെ വിശ്രമസ്ഥലമായി കാണുന്നവർ ഒടുവിൽ ലജ്ജിക്കേണ്ടി വരും. ദൈവം ഒരുക്കുന്ന നിത്യനഗരത്തെ വിശ്രമസ്ഥലമായി കാണുക.
പോമ്പി നഗരവാസികൾക്ക് പറ്റിയ തെറ്റ് അവർ മുന്നറിയിപ്പിനെ അവഗണിച്ചു എന്നതാണ്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കപ്പൽ ദുരന്തമായ ടൈറ്റാനിക്ക് ദുരന്തത്തിന് കാരണവും മുന്നറിയിപ്പിനെ ചെവികൊള്ളാത്തതായിരുന്നു. നോഹയുടെയും ലോത്തിന്റെയും കാലത്തേ ജനത്തിനും വരുവാൻ പോകുന്ന നാശത്തെ കുറിച്ച് ദൈവം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അവർ അത് അവഗണിച്ചു. ഈ കാലത്തിലും ദൈവഭൃത്യന്മാരിൽ കൂടി ലോകത്തിന് വരുവാൻ പോകുന്ന വലിയ നാശത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കുന്നു. അത് ഏറ്റെടുക്കുന്ന അനേകർ രക്ഷാപേടകത്തിൽ കയറിക്കൊണ്ടുമിരിക്കുന്നു. അവഗണിക്കുന്നവർ ഒടുവിൽ ഭയാനകമായ ദുരിതങ്ങൾ നേരിടേണ്ടി വരും.