‘ഇതാ, നോഹയുടെ കാലം’ – 70
പാ. ബി. മോനച്ചൻ, കായംകുളം
35
പുതുയുഗം വിരിയുന്നു
ഉല്പത്തി 8-)o അദ്ധ്യായം ആരംഭിക്കുന്നത്, “ദൈവം നോഹയെയും പെട്ടകത്തിലുള്ള സകലജീവികളെയും സകലമൃഗങ്ങളെയും ഓർത്തു” എന്ന് പറഞ്ഞു കൊണ്ടാണ്. സോദോമിനെ അതിന്റെ അതിക്രമം നിമിത്തം നശിപ്പിക്കുവാൻ ഇറങ്ങി വന്ന ദൈവം അബ്രഹാമിനെ ഓർത്തതായി നാം വായിക്കുന്നു. “അബ്രാഹാം രാവിലെ എഴുന്നേറ്റു താൻ യഹോവയുടെ സന്നിധിയിൽ നിന്നിരുന്ന സ്ഥലത്തു ചെന്നു, സൊദോമിനും ഗൊമോറായ്ക്കും ആ പ്രദേശത്തിലെ സകല ദിക്കിനും നേരേ നോക്കി, ദേശത്തിലെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങുന്നതു കണ്ടു. എന്നാൽ ആ പ്രദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കുമ്പോൾ ദൈവം അബ്രാഹാമിനെ ഓർത്തു. ലോത്ത് പാർത്ത പട്ടണങ്ങൾക്ക് ഉന്മൂലനാശം വരുത്തുകയിൽ ലോത്തിനെ ആ ഉന്മൂലനാശത്തിൽനിന്നു വിടുവിച്ചു.” (ഉല്പ : 19:27-29). ന്യായവിധിയുടെ ക്രോധകലശങ്ങൾ ചൊരിയപ്പെടുമ്പോഴും അതിന്റെ നടുവിൽ തന്റെ ഭക്തന്മാരെ മറന്നു കളയാതെ അവരെ ഓർക്കുന്ന ദൈവകൃപ എത്ര ഉന്നതം. ദൈവപൈതലേ, നിന്നോട് പെട്ടകത്തിൽ കയറുവാൻ പറയുന്നവൻ നിന്നെ മറന്ന് കളയുന്നവൻ അല്ല; കൊടുംകാറ്റുകളെയും, പെരുങ്കാറ്റുകളെയും എല്ലാം അതിജീവിച്ച് നിന്റെ ജീവിതനൗകയെ ശോഭയേറിയ തുറമുഖത്ത് അടുപ്പിക്കുന്നവനാണവൻ.
ഈ പാപലോകത്തിന്റെ നടുവിൽ നടക്കുന്ന സകല മ്ലേച്ഛതകളും നിമിത്തം നെടുവീർപ്പിട്ട് കരയുന്ന ഭക്തന്മാരെ അടയാളമിട്ട് വേർതിരിക്കുന്നവനാണ് നമ്മുടെ ദൈവം. (യെഹെ : 9:56). മിസ്രയെമിൽ ഫറവോന്റെയും അവന്റെ ജനത്തിന്റെയും മേൽ ന്യായവിധി അയച്ച ദൈവം; രക്തം അടയാളമായിരുന്ന യിസ്രായേല്യരെ വിടുവിച്ചത് പോലെ, യേശുക്രിസ്തുവിന്റെ കാൽവരിയിലെ പരമയാഗത്താൽ വിടുവിക്കപ്പെട്ട ദൈവമക്കളെ വരുവാൻ പോകുന്ന വലിയ ശിക്ഷാവിധിയിൽ നിന്നും സംരക്ഷിച്ച് വേർതിരിച്ച് നിർത്തും. അതിനെകുറിച്ചാണ്, “എന്റെ ജനമേ, വന്നു നിന്റെ അറകളിൽ കടന്നു വാതിലുകളെ അടെക്ക; ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്കു ഒളിച്ചിരിക്ക” (യെശ : 26:20) എന്നെഴുതിയിരിക്കുന്നത്.
ഭൂമി വഷളായി അതിക്രമം കൊണ്ട് നിറഞ്ഞ കാലത്ത് ദൈവകൽപന അനുസരിച്ച നോഹയെയും കുടുംബത്തെയും പെട്ടകത്തിൽ മറച്ച് ഭയങ്കര ന്യായവിധിയിൽ നിന്നും വിടുവിച്ച ദൈവം, സോദോമിന് സമാനമായി പാപത്തിൽ മുഴുകി ജീവിക്കുന്ന ദുഷ്ടലോകത്തെ ന്യായം വിധിക്കുവാൻ ഇറങ്ങിവരുമ്പോൾ ദൈവസഭയെ ക്രോധം കടന്ന് പോകുവോളം അവർക്കായി ഒരുക്കിയിരിക്കുന്ന അറയിൽ ഒളിപ്പിക്കുന്നവനാണ്. ഭൂമിയിൽ നടക്കുവാൻ പോകുന്ന ഏഴ് വർഷത്തെ മഹോദ്രപവും, സ്വർഗ്ഗത്തിൽ നടക്കുവാൻ പോകുന്ന കുഞ്ഞാടിന്റെ കല്യാണ മഹോത്സവുമാണ് ഈ സംഭവങ്ങൾ നിഴൽ വീശുന്നത്. ന്യായവിധിക്ക് ശേഷം നോഹയും കുടുംബവും ഒരു പുതിയ ഭൂമിയിൽ കാൽ കുത്തിയത് പോലെ സ്വർഗ്ഗത്തിലെ ദൈവം ഈ ദുഷ്ടലോകത്തെ ന്യായം വിധിച്ച ശേഷം ഭൂമിയുടെ മേൽ ശുദ്ധികലശം ചെയ്ത് തന്റെ ഭക്തന്മാർക്ക് ഭൂമിയുടെ ഭരണസാരഥ്യം നൽകുന്നതായി നാം വെളിപ്പാടിൽ വായിക്കുന്നു. (വെളി : 21) ഉല്പത്തി 8-)o അദ്ധ്യായം വെളിപ്പാട് 22-)o അദ്ധ്യായത്തിന് നിഴലാണ്. വെളിപ്പാട് 19 വരെയുള്ള അദ്ധ്യായങ്ങളിൽ ദുഷ്ടലോകത്തിന്മേലുള്ള ന്യായവിധിയാണെങ്കിൽ 20-)o അദ്ധ്യായത്തിൽ മനുഷ്യോല്പത്തി മുതൽ മരിച്ചു മണ്മറഞ്ഞു പോയ സകല ദുഷ്ടന്മാരുടെയും അന്ത്യന്യായവിധി കാണുന്നു. മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിടുന്നു (വെളി : 20:11-14). തുടർന്ന് പുതിയ ആകാശവും പുതിയ ഭൂമിയും വെളിപ്പെടുന്നു.
ന്യായവിധിയുടെ വെള്ളം ഇറങ്ങിയ ശേഷം ഭൂമിയിൽ കാൽ കുത്തിയ നോഹ ആദ്യം ചെയ്തത് യഹോവയ്‌ക്ക് യാഗപീഠം ഉണ്ടാക്കി അവനെ ആരാധിക്കുകയായിരുന്നു. (ഉല്പ : 8:20). പുതുവാന ഭൂമിയിലും ദൈവമക്കളുടെ പ്രധാന ജോലി പരിശുദ്ധനായ ദൈവത്തെ തിരുമുൻപിൽ നിന്ന് ആരാധിക്കുകയായിരിക്കും.