‘ഇതാ, നോഹയുടെ കാലം’ – 71
പാ. ബി. മോനച്ചൻ, കായംകുളം
ഭൂമിയുടെ യഥാസ്ഥാപനത്തിന്റെ നാളുകൾ ആയിരിക്കും അത്. സ്വർഗ്ഗത്തിലെ ദൈവം ഈ മനോഹരമായി സൃഷ്ടിച്ചു. സാത്താൻ ഈ ഭൂമിയെ വിരൂപമാക്കി കളഞ്ഞു. സാത്താൻ വിരൂപമാക്കിയ ഭൂമിയെ ന്യായവിധിക്ക് ശേഷം കർത്താവ് പുതുക്കുവാൻ പോകയാണ്.
ഉല്പത്തി പലതിന്റെയും ആരംഭമായിരിക്കുമ്പോൾ വെളിപ്പാട് പലതിന്റെയും അവസാനമാകുന്നു. ഉല്പത്തിയിൽ നാം പാപത്തിന്റെയും മരണത്തിന്റെയും ദുഃഖത്തിന്റെയും വേദനയുടെയും വേർപ്പാടിന്റെയും ഒക്കെ ആരംഭം കാണുന്നു. വിശദമായി പറഞ്ഞാൽ ഉത്പത്തിയിൽ ഭൂമിയിലേക്ക് പാപം പ്രവേശിക്കുന്നു. പുതുവാന ഭൂമിയിൽ നിന്നും പാപം നീക്കപ്പെടുന്നു. ആദിയിൽ ഭൂമിയിൽ ശാപം പ്രവേശിക്കുന്നു. അവസാനത്തിങ്കൽ ഭൂമിയിൽ നിന്ന് ശാപം നീക്കപ്പെടുന്നു. ആദിയിൽ മനുഷ്യൻ കണ്ണുനീർ ചാലുകൾ വീഴ്ത്തുന്നു. എന്നാൽ അവസാനം വീണ്ടെടുക്കപെട്ട ദൈവപൈതലിന്റെ കണ്ണീർ ദൈവം സ്വന്തം കൈയ്യാൽ തുടച്ച് നീക്കുന്നു. ആദിയിൽ ഭൂമിയിലേക്ക് മരണം പ്രവേശിക്കുന്നു. അന്ത്യന്തിങ്കൾ വീണ്ടെടുക്കപ്പെട്ടവർ മരണത്തിന്മേൽ ജയം ഘോഷിക്കുന്നു. ആദിയിൽ മനുഷ്യൻ ഏദൻ പറുദീസയിൽ നിന്നും ആട്ടിയോടിക്കപ്പെടുന്നു. വെളിപ്പാടിൽ ഇതാ മനുഷ്യരോട് കൂടെ ദൈവത്തിന്റെ കൂടാരം. ദൈവം താൻ അവരുടെ ദൈവമായിരിക്കും. അതെ, ഈ പാപാലോകത്തെ ന്യായം വിധിക്കുന്ന ദൈവം സകലവും യഥാസ്ഥാനപ്പെടുത്തുവാൻ പോകുകയാണ്. “കണ്ടാലും സകലവും പുതുതാക്കുവാൻ പോകുന്നു”. ഉത്പത്തിയിൽ വചനം അനുസരിച്ച നോഹയെയും കുടുംബത്തെയും അനുഗ്രഹിച്ച് ദൈവം അവരോട് നിയമം ചെയ്തു. വെളിപ്പാടിൽ വചനം അനുസരിച്ച, വിശുദ്ധി കാത്ത് സൂക്ഷിച്ച ന്യായവിധിയിൽ നിന്നും വിടുതൽ ലഭിച്ച തന്റെ ഭക്തന്മാരോട് നിയമം ചെയ്ത് അവരെ അനുഗ്രഹിക്കുന്നു.
പ്രിയ ദൈവപൈതലേ, ഈ ലോകം കണ്ണുനീർ താഴ്വരയാണ്. പലവിധത്തിൽ ലോകം ഇപ്പോൾ നമ്മെ കരയിച്ചു കൊണ്ടിരിക്കുന്നു. ഉറ്റവരുടെയും ഉടയവരുടെയും വേർപാടിന്റെ വേദന, നഷ്ടത്തിന്റെ ദുഃഖം. ഒരു വശത്ത് അപ്പനമ്മമാർ മക്കളെയും മക്കൾ അപ്പനമ്മമാരെയും സെമിത്തേരിയിൽ കൊണ്ട് യാത്രയാക്കിയിട്ട് അവരെ കൂടാതെ കണ്ണുനീർ തൂകി മടങ്ങുന്നു. മറുവശത്ത് ഒരു വേള നമ്മെ സ്നേഹിച്ചവരും ആദരിച്ചവരുമൊക്കെ കാരണം കൂടാതെ കണ്ണുനീർ കുടിപ്പിക്കുകയും നൊമ്പരം തരുകയും ചെയ്യുന്നു.
സ്നേഹിച്ചവർ ദ്വേഷിക്കയും ആദരിച്ചവർ അനാദരിക്കുകയും ചെയ്യുന്ന വേള … ദൈവസന്നിധിയിൽ തേങ്ങിക്കരയുവാനല്ലാതെ ഒരു ദൈവപൈതലിന് മറ്റൊന്നും അപ്പോൾ കഴിയുകയില്ല. എന്നാൽ ഈ കണ്ണുനീർ എല്ലാം മാറുന്ന ഒരു ദിനം ഉണ്ട്. പ്രാണപ്രിയനെ കണ്ണോട് കൺ നാം കാണുമ്പോൾ ആനന്ദം കൊണ്ട് മനസ്സ് നിറയും. ആനന്ദാശ്രുക്കൾ പൊഴിച്ച് കൊണ്ട് നാം അവനെ മുത്തം ചെയ്യും. ഓരോ ദൈവപൈതലിനെയും തന്റെ വീണ്ടെടുപ്പ്കാരനെ കണ്ണുനനയാതെ സ്വീകരിക്കാൻ കഴിയില്ലെന്നതാണ് എന്റെ വിശ്വാസം. ഓരോ ദൈവപൈതലിനെയും നമ്മുടെ കർത്താവ് മാർവോട് ചേർത്ത് ആലിംഗനം ചെയ്ത് സ്വീകരിക്കും. അപ്പോൾ ആനന്ദത്താൽ അവരുടെ കണ്ണ് നനഞ്ഞിരിക്കുന്നത് അവൻ കാണും. നന്ദിയുടെ, ആനന്ദബാഷ്പം – അവൻ തന്റെ സ്വന്ത കൈയ്യാൽ അവരുടെ കണ്ണുനീർ തുടച്ചുകളയും !
എന്റെ കർത്താവ് സ്വന്തകൈയ്യാൽ തന്റെ ഭക്തന്മാരുടെ കണ്ണുനീർ തുടയ്ക്കുമ്പോൾ പാപത്തിന്റെയും ശാപത്തിന്റെയും ഫലമായ കണ്ണുനീർ വരുത്തുന്ന കണ്ണുനീർ ഗ്രന്ഥി കൂടെ മാറ്റപ്പെടും എന്നാണെന്റെ വിശ്വാസം. അതെ, ആ ദിനമിങ്ങടുത്തു. നല്ലൊരു ദേശം ! സുന്ദര ദേശം. നമുക്ക് യേശു ഒരുക്കുന്ന ശാശ്വത ഭവനം ! അവിടെ കണ്ണുനീരില്ല, നിലവിളിയില്ല. ദുഃഖമില്ല, നെടുവീർപ്പില്ലാത്ത ദേശം – ദൈവസഭ ഭാവികാലം ഓർത്ത് പുഞ്ചിരി തൂകട്ടെ. ആനന്ദനൃത്തം ചവിട്ടട്ടെ. ആമേൻ, കർത്താവായ യേശുവേ അങ്ങ് വേഗം വരേണമേ.