‘സങ്കീർത്തന ധ്യാനം’ – 76
പാ. കെ. സി. തോമസ്
‘നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു. സകലകഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു’, സങ്കീ : 34:17
‘നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു. സകലകഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു’, സങ്കീ : 34:17. അബീമേലെക്കിന്റെ മുൻപിൽ നിന്നും ദാവീദിനെ ആട്ടിപ്പുറത്താക്കിയ സമയത്ത് രചിച്ച സങ്കീർത്തനമാണിത്. അബീമേലെക്കിന്റെ മുൻപിൽ നിന്നും ആട്ടിപ്പുറത്താക്കുന്നതിന് മുൻപ് ഫെലിസ്ത്യർ ഗത്തിൽ വച്ച് ദാവീദിനെ പിടിച്ച് കെട്ടി ഉപദ്രവിച്ച് തടവിലാക്കിയെന്ന് കരുതാം. ആ സമയത്ത് രചിച്ചതാണ് അമ്പത്തിയാറാം സങ്കീർത്തണമെന്ന് ആ സങ്കീർത്തനത്തിന്റെ തലകെട്ടിൽ നിന്നും മനസിലാക്കാം. രാജാവ് ആട്ടിപ്പുറത്താക്കിയ സമയത്ത് ദാവീദ് നിലവിളിച്ചതായി കാണുന്നില്ല. ബുദ്ധിഭ്രമം നടിക്കുകയാണ് ചെയ്തത്. എന്നാൽ രാജാവിന്റെ മുൻപിൽ നിറുത്തുന്നതിന് മുൻപ് ദാവീദിനെ പിടിച്ച് കെട്ടുകയും ഉപദ്രവിക്കുകയും കാരാഗൃഹത്തിൽ അടച്ചശേഷം അവർ അവൻ എന്ത് ചെയ്യുന്നുവെന്ന് വീക്ഷിച്ചുകൊണ്ട് കൂട്ടം കൂടി ഒളിച്ചിരുന്നതായി 56-)o സങ്കീർത്തനം വ്യക്തമാക്കുന്നു. ആ സമയത്താണ് ദാവീദ് നിലവിളിച്ച് പ്രാർത്ഥിച്ചത്. ‘നീ എന്റെ ഉഴൽചകളെ എണ്ണുന്നു; എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിൽ ആക്കിവെക്കേണമേ’, സങ്കീ : 56:8. ആ നിലവിളിയുടെ മറുപടി ദൈവം ചില മണിക്കൂറുകൾക്ക് ഉള്ളിൽ നൽകി. ദാവീദിനെ അവർ കൊന്നുകളയാതെ ആട്ടിപ്പുറത്താക്കി. അത് കൊണ്ട് ദാവീദ് പാടി, “ഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു; അവന്റെ സകലകഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു”. (സങ്കീ : 34:6). നീതിമാന്മാരുടെ നിലവിളിക്ക് ദൈവം മറുപടി നല്കിയിട്ടുള്ളതിനെക്കുറിച്ച് ദാവീദിന് അറിവുണ്ടായിരുന്നതിനാലാണ് വിശ്വാസത്തോടെ വിടുതലിനായി ദൈവത്തോട് നിലവിളിച്ച് പ്രാർത്ഥിച്ചത്. എല്ലാകാലത്തും നീതിമാന്മാർ ദൈവത്തോട് നിലവിളിച്ചപ്പോൾ ദൈവം മറുപടി നൽകിയിട്ടുണ്ട്. എന്റെ ജനത്തിന്റെ കഷ്ടത കണ്ടു. അവരുടെ നിലവിളി ഞാൻ കേട്ടു. ഞാൻ അവരെ വിടുവിക്കുവാൻ വന്നിരിക്കുന്നുയെന്ന് പറഞ്ഞു. മോശയെ വിളിച്ച് സംസാരിച്ച ദൈവം അവരുടെ കഷ്ടങ്ങളിൽ നിന്നും അവരെ വിടുവിച്ചു. ഹൃദയം നുറുങ്ങിയാലേ നിലവിളിച്ച് പ്രാർത്ഥിക്കാൻ കഴിയുകയുള്ളൂ. ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്ഥനാണ്. മനസ്സ് തകർന്നവരെ അവൻ രക്ഷിക്കുന്നു. യഹോവയുടെ കണ്ണ് നീതിമാന്മാരുടെ മേലും, അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു. ദൈവം അവരുടെ നിലവിളി കാണുന്നതിനാൽ അവരെ ദൈവത്തിന് വിടുവിക്കാതിരിക്കാൻ കഴിയുകയില്ല. ദാവീദ് അനുഭവത്തിൽ എഴുതി ഞാൻ യഹോവയോട് അപേക്ഷിച്ചു അവൻ എനിക്ക് ഉത്തരമരുളി എന്റെ സകല ഭയങ്ങളിൽ നിന്നും വിടുവിച്ചു. മരണഭീതിയിൽ ഭയന്ന് നിലവിളിച്ചുള്ള പ്രാർത്ഥനയാണ് ദാവീദിന്റേത്. പ്രത്യുത ദൈവത്തിങ്കലേക്ക് നോക്കിയവർ പ്രകാശിതരായി അവരുടെ മുഖം ലജ്ജിച്ചു പോയതുമില്ലയെന്നാണ് പാടിയത്. പലരും പ്രതിസന്ധികളിൽ നിലവിളിക്കാറുണ്ടെങ്കിലും അത് ഭയം കൊണ്ടോ നിരാശ കൊണ്ടോ ഉള്ള നിലവിളി മാത്രമാണ്. എന്നാൽ ഒരു ദൈവഭക്തന് മാത്രമേ പ്രതിസന്ധികളിൽ ദൈവമുഖത്തേക്ക് നോക്കി, വിശ്വാസത്തോടെ നിലവിളിക്കാൻ കഴിയുകയുള്ളൂ. അവർക്ക് വലിയ ഒരു വിശ്വാസം ഉണ്ട്. നിലവിളിക്കുമ്പോൾ ശ്രദ്ധിക്കാതിരുക്കുന്ന ദൈവമല്ല തങ്ങളുടെ ദൈവം. കുഞ്ഞുങ്ങൾക്ക് പല കാര്യങ്ങളും മാതാപിതാക്കൾ സാധിപ്പിച്ചു കൊടുക്കുന്നത് അവർ നിലവിളിക്കുന്നത് കൊണ്ടും ആ നിലവിളി അവർ കാണുന്നത് കൊണ്ടുമാണ്. വിധവ അനീതിയുള്ള ന്യായാധിപന്റെ മുൻപിൽ ലജ്ജ കൂടാതെ മുട്ടിച്ച് കൊണ്ട് വിശ്വാസത്തോടെ നിലവിളിച്ചതിനാൽ അനീതിയുള്ള ന്യായാധിപൻ അവളുടെ നിലവിളിക്ക് മറുപടി കൊടുത്തുയെങ്കിൽ, ദൈവമോ രാപ്പകൽ തന്നോട് നിലവിളിക്കുന്ന വൃതന്മാരുടെ കാര്യത്തിൽ ശത്രുവിനോടും ദീർഘക്ഷമയുള്ളവനാണെങ്കിലും പ്രതിക്രിയ നടത്തി അവരെ രക്ഷിക്കും. അത് കൊണ്ട് പ്രതിസന്ധികളിൽ ദൈവജനം ഭയപ്പെടുകയോ, നിരാശപ്പെടുകയോ, പിറുപിറുക്കുകയോ ചെയ്യാതെ നീതിയോടെ ഉത്തരമരുളുന്ന ദൈവം ജീവിക്കുന്നുയെന്ന വിശ്വാസത്തോടെ ദൈവമുഖത്തേക്ക് നോക്കി നിലവിളിച്ചാൽ നിലവിളി ദൈവം കേൾക്കും. വേഗത്തിൽ നിനക്ക് ഉത്തരമരുളുമെന്നത് വാഗ്ദത്തമാണ്. ദൈവം വാഗ്ദത്തങ്ങളിൽ വിശ്വസ്തൻ അവൻ അത് നിർവഹിക്കും. ഭാവിയിൽ എതിർ ക്രിസ്തുവിനാൽ പീഡിപ്പിക്കപ്പെടുന്ന യഹൂദൻ കുത്തിയിട്ടുള്ളവങ്കലേക്ക് നോക്കി നിലവിളിക്കും. ആദ്യജാതൻ കൊല്ലപ്പെട്ട വീട്ടിലെ നിലവിളി പോലെ ഏകജാതൻ മരിച്ച വീട്ടിലെ നിലവിളി പോലെ നിലവിളിക്കും. ദൈവം നിലവിളി കേൾക്കും സകല കഷ്ടങ്ങളിൽ നിന്നും വിടുവിക്കും. പാപത്തിന്റെയും മാലിന്യത്തിന്റെയും മോചനത്തിനായി ദൈവം, ഒരു ഉറവ തുറക്കും. അവർ സകല കഷ്ടങ്ങളിൽ നിന്നും വിടുതൽ പ്രാപിക്കും. അവരെ കരയിപ്പിച്ച എതിർ ക്രിസ്തുവിനെയും കള്ള പ്രവാചകനെയും പിടിച്ചു കെട്ടി തീയും, ഗന്ധകവും കത്തുന്ന നരകത്തിലേക്ക് തള്ളിയിടും. അവർക്ക് ദോഷം ചെയ്ത സാത്താനെ ആയിരം ആണ്ടത്തേക്ക് ബന്ധിക്കും. നിലവിളിക്ക് വലിയ ശക്തിയുണ്ട്. ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ.