‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 01
പാ. വി. പി. ഫിലിപ്പ്
1
ആരാണ് ദൈവമനുഷ്യൻ ?
ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങളെക്കുറിച്ചുള്ള ആത്മാർത്ഥമായ പഠനവും, വിശകലനവും തുടങ്ങുന്നതിന് മുൻപ് ആരാണ് ദൈവമനുഷ്യൻ എന്ന് നാം അറിഞ്ഞിരിക്കണം. നമുക്ക് മാതൃകയാക്കുവാൻ കൊള്ളാകുന്നവരെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുന്നത് ജീവിത വിജയത്തിന് സഹായകമാണ്. ദൈവത്തിന് വേണ്ടി നിലകൊണ്ടവർ പിന്നീട് പാളിപോയത് എങ്ങനെയെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. വേദപുസ്തകത്തിലെ കഥാപാത്രങ്ങളുടെ ഒരു പ്രത്യേകത, അവരുടെ ജീവിതത്തിലെ നന്മകളോടൊപ്പം തിന്മകളും പ്രതിപാദിച്ചിരിക്കുന്നു എന്നതാണ്. അഥവാ ഒരു വ്യക്തിയുടെ വിജയവും, പരാജയവും ഒരു പോലെ വേദപുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. വരുംകാലങ്ങളിലെ ദൈവമക്കൾക്ക് ഒരു ഗുണപാഠമായി അത് നിൽക്കുന്നു.
ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവർ
വേദപുസ്തകത്തിൽ വളരെ അപൂർവ്വമായി ഉപയോഗിച്ചിരിക്കുന്ന ഒരു പദമാണ് ‘ദൈവമനുഷ്യൻ’ എന്നത്. പഴയനിയമത്തിൽ മോശയ്ക്കും, മറ്റ് ചില പ്രവാചകന്മാർക്കും ഈ പദവി നൽകിയിട്ടുണ്ട്. പുതിയനിയമത്തിൽ വിശുദ്ധ പൗലോസ് തിമോത്തിയോസിനെ ഈ പദം ഉപയോഗിച്ച് അഭിസംബോധന ചെയ്തിട്ടുണ്ട്.
ആരാണ് ദൈവമനുഷ്യൻ ? ഒറ്റവാക്കിൽ ഉത്തരം പറഞ്ഞാൽ, ദൈവത്തിന്റെ ആത്മാവിനാൽ നയിക്കപ്പെടുന്നവനാണ് ദൈവമനുഷ്യൻ. ദൈവമനുഷ്യന്, ദൈവത്തിന്റെ വളരെ പ്രത്യേകമായ വിളിയും നിയോഗവുമുണ്ട്. ആ അർത്ഥത്തിൽ, ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവനാണ് ദൈവമനുഷ്യൻ.
ദൈവഹിതത്തോട് അനുകൂലമായി പ്രതികരിക്കുന്നവർ
ഓരോ മനുഷ്യനെക്കുറിച്ചും ദൈവത്തിന് പ്രത്യേകമായ ലക്ഷ്യവും, ഉദ്ദേശവമുണ്ട്. ദൈവത്തിന്റെ ആ ലക്‌ഷ്യം വിവിധ മാധ്യമങ്ങളിലൂടെ മനുഷ്യരോട് അറിയിക്കുന്നു. സ്വപനങ്ങളിലൂടെ ദൈവം സംസാരിച്ചിട്ടുണ്ട്, ദൂതന്മാരിലൂടെ ദൈവം സംസാരിച്ചിട്ടുണ്ട്, മൃഗങ്ങളിലൂടെ ദൈവം സംസാരിച്ചിട്ടുണ്ട്, പ്രവാചകന്മാരിലൂടെ ദൈവം സംസാരിച്ചിട്ടുണ്ട്, ഇങ്ങനെ വിവിധ മാധ്യമങ്ങൾ ആശയവിനിമയത്തിനായി ദൈവം ഉപയോഗിച്ചു. ദൈവത്തിന്റെ ഭാഗത്ത് നിന്നുള്ള ആശയ വിനിമയം കൊണ്ട് മാത്രം കാര്യം അവസാനിക്കുന്നില്ല. ദൈവം ആരോട് സംസാരിച്ചുവോ, അവർ എങ്ങനെ ദൈവത്തോട് പ്രതികരിച്ചു എന്നത് പ്രധാനമാണ്. അബ്രഹാമിനോട് ദൈവം സംസാരിച്ചു. ദൈവത്തിന്റെ ഇഷ്ടം മനസ്സിലാക്കിയ എബ്രഹാം തന്റെ പിതൃഭവനത്തെയും, ചാർച്ചക്കാരെയും, സ്വന്തദേശത്തെയും വിട്ട് കാണിക്കാനിരിക്കുന്ന ദേശത്തേക്ക് യാത്രയായി. ഇവിടെ എബ്രഹാം ദൈവത്തിന്റെ മനുഷ്യനായി.
ദൈവം യോനയോട് തന്റെ ദൂതറിയിച്ചു. നിനവെയിലേക്ക് പോയി പ്രസംഗിക്കണ്ട യോനാ തർശീശിലേക്ക് യാത്രയായി. യോനാ ദൈവത്തിന്റെ ഇഷ്ടം അറിഞ്ഞുവെങ്കിലും അവൻ മറ്റൊരു ധ്രുവത്തിലേക്ക് യാത്ര തിരിച്ചു. യഥാർത്ഥ ദൈവപുരുഷൻ ദൈവത്തിന്റെ ഇഷ്ടം അറിയുകയും അതിനനുസരിച്ച് യാത്ര തുടരുകയും ചെയ്യും.
വീണ്ടും ജനിച്ചവർ
പുതിയനിയമ ദർശനത്തിൽ വീണ്ടും ജനിക്കപെട്ടവരെല്ലാം ദൈവമക്കളാണ് അഥവാ ദൈവമനുഷ്യരാണ്. എന്നാൽ വീണ്ടും ജനിച്ചത് കൊണ്ട് മാത്രം ദൈവമനുഷ്യരാകുന്നില്ല. പിറന്ന് വീണ ശിശു നടക്കുവാനും, ഓടുവാനും, വളരുവാനും തുടങ്ങുന്നത് പോലെ വീണ്ടും ജനിച്ചവരെല്ലാം ക്രിസ്തുവിൽ വളരണം. ആ വളർച്ചയിൽ നമ്മെ സഹായിക്കുന്ന അവിഭാജ്യമായ ആളത്വമാണ് പരിശുദ്ധാത്മാവ്. ചുരുക്കത്തിൽ, പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നവരാണ് ദൈവമനുഷ്യർ.
സ്വയം ത്യജിക്കുവാൻ സമർപ്പിതരായവർ
ദൈവത്തിൻെറ പേര് പറയുന്ന അനേകർ ഇന്നുണ്ട്. ദൈവത്തിന്റെ മക്കൾ എന്ന് അവകാശപ്പെടുന്നവരുമുണ്ട്. പക്ഷേ, ദൈവത്തിന് വേണ്ടി സ്വയം ത്യജിക്കുവാൻ സമർപ്പിതരായവർ കുറവാണ്. അത് കൊണ്ട് തന്നെ ആധുനിക നൂറ്റാണ്ടിൽ ദൈവമനുഷ്യരുടെ അസാന്നിധ്യം വ്യക്തമാണ്.
ഇവിടെയാണ് ദൈവ ഇഷ്ടത്തിന് വേണ്ടി ചലിക്കുവാൻ തയാറാകുന്ന ദൈവമനുഷ്യരുടെ പ്രസക്തി. ദൈവം എന്നെയും നിങ്ങളെയും വിളിക്കുന്നു; ശിഷ്യരാകുവാൻ, ദൈവമനുഷ്യരാകുവാൻ. നിങ്ങൾ ഈ വിളിയോട് പ്രതികരിക്കുമോ ? സ്വയം ത്യജിക്കുവാൻ തയാറാകുമോ ? 21 -)o നൂറ്റാണ്ടിലെ ഭൂലോകത്തെ ഇളക്കി മരിക്കുവാൻ ലോകത്തെ നേരായ വഴിയിൽ നടത്തുവാൻ ദൈവത്തിന് ചിലരെ ആവശ്യമുണ്ട്. ആരാണ് ആ മനുഷ്യർ ? ഉത്തരം, ഞാനും നിങ്ങളും ദൈവഹിതം ചെയ്യുമ്പോൾ ദൈവത്തിന്റെ മനുഷ്യരായി തീരുന്നു.
“നീയോ ദൈവത്തിന്റെ മനുഷ്യനായുള്ളോവേ, അതു വിട്ടോടി നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൌമ്യത എന്നിവയെ പിന്തുടരുക. വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക; നിത്യജീവനെ പിടിച്ചുകൊൾക; അതിന്നായി നീ വിളിക്കപ്പെട്ടു അനേകം സാക്ഷികളുടെ മുമ്പാകെ നല്ല സ്വീകാരം കഴിച്ചുവല്ലോ”, 1 തിമോ :6:11,12. ആധുനിക ദൈവമനുഷ്യന് ശരിയായ ദിശാബോധം നൽകുന്ന വിശുദ്ധ പൗലോസിൻറെ അഭിഷിക്തമായ വചനമാണിത്. പൗലോസ് വിശ്വാസത്തിൽ നിജപുത്രനായ തിമോത്തിയോസിനെ ദൈവത്തിന്റെ മനുഷ്യൻ എന്ന് അഭിസംബോധന ചെയ്യുമ്പോൾ അതിന് മുകളിലുള്ള വാക്യങ്ങളിൽ ദൈവഹിതത്തിന് വിരോധമായി സംസാരിക്കുന്നവരെക്കുറിച്ച് വ്യക്തമായ സൂചനകൾ നൽകുന്നു. ആറാം അധ്യായത്തിൽ 10 -)o വാക്യത്തിൽ സകലവിധദോഷത്തിനും കാരണമായ ദ്രവ്യാഗ്രഹത്താൽ വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്ക് കാരണക്കാരായവരെക്കുറിച്ച് പറഞ്ഞതിന് ശേഷം “നീയോ ദൈവത്തിന്റെ മനുഷ്യനായുള്ളോവേ, അതു വിട്ടോടി …. ” എന്ന പ്രബോധനം പൗലോസ് നൽകുന്നു.