ആഴ്ച കാഴ്ച : ബ്ലെസ്സൻ ദാനിയേൽ
- പൊട്ടിച്ചിതറുന്ന ആശയവൈരുദ്ധ്യങ്ങൾ
യഹോവ സാക്ഷികളുടെ കൺവൻഷൻ നടന്ന കളമശ്ശേരി സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ ബോംബ് സ്ഫോടനം നടത്തിയത് താനാണെന്ന് പറഞ്ഞ് ‘യഹോവ സാക്ഷി’ സഭയിലെ മുൻ അംഗം, ഡൊമിനിക്ക് മാർട്ടിൻ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. മൂന്ന് പേരുടെ ജീവനെടുക്കുകയും ഏകദേശം മൂന്ന് ഡസനിലധികം പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്ത സംഭവം ദേശീയതലത്തിൽ തന്നെ പ്രധാന ചർച്ചാവിഷയമായി. പ്രത്യേകിച്ച് കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവത്തിനാണ് ഒക്ടോബർ 29, ഞായറാഴ്ച പകൽ സാക്ഷ്യം വഹിച്ചത്.
താൻ ഉൾപ്പെട്ടിരുന്ന സഭയുടെ ആശയങ്ങളുമായി തന്റെ ആശയങ്ങൾ യോജിക്കാത്തതും, സഭയുടെ നിലപാടുകൾ സമൂഹത്തിനെതിരാണെന്നുള്ള തന്റെ വ്യാഖ്യാനങ്ങളുമാണ് കുലപാതകത്തിലേക്ക് നയിച്ചത്. ഡൊമിനിക്കിന് വേണമെങ്കിൽ ഈ സഭാ വിശ്വാസത്തിൽ നിന്നും പൂർണ്ണമായി വിയോജിച്ച് കൊണ്ട് പിന്മാറാമായിരുന്നു. എന്നാൽ തന്റെ ഭാര്യാമാതാവുൾപ്പെടുന്ന ഒരു അടച്ചിട്ട ആൾക്കൂട്ടത്തിൻ നടുവിൽ ബോംബ് സ്ഫോടനം നടത്തിയത് ക്രൂരമായ വിനോദമായി പോയി. മനുഷ്യജീവനുകൾ കൊഴിഞ്ഞ് വീഴുന്നത് ഡൊമിനിക്ക് പുറകിലെ കസേരയിൽ ഇരുന്ന് നേരിൽ കണ്ട് രസിച്ചു.
‘ആശയങ്ങളെ ആശയങ്ങൾ കൊണ്ട് എതിർക്കുന്നതിന്’ പകരം നരഹത്യ നടത്തി തന്റെ നിലപാട് ശരിയാണെന്ന് ബോധ്യപ്പെടുത്താനുള്ള വിഫലശ്രമം. സാക്ഷരതയിൽ മുൻപന്തിയിൽ എന്ന് അഹങ്കരിക്കുന്ന മലയാളി സമൂഹത്തിന് ഒരു വീണ്ടുവിചാരമാകട്ടെ ഈ സംഭവം. നന്മയും പ്രസാദവുമായ ദൈവഹിതത്തിനായി നമ്മുടെ സമൂഹം ഏല്പിച്ചു കൊടുക്കട്ടെ. വിശുദ്ധ ബൈബിൾ പറയുന്നു : ‘ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ’, റോമർ : 12:2. ഈ നശിച്ചു പോകുന്ന തലമുറയിൽ നമ്മുടെ വിചാരങ്ങളെ കാത്ത്, അത് സമൂഹനന്മയ്ക്കായി തീർക്കുവാൻ നമുക്ക് ഉത്സാഹിക്കാം. ‘സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽ നിന്നല്ലോ ആകുന്നത്’, സദൃ : 4:23. വിശുദ്ധ പൗലോസ് പറയുന്നത് തങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങൾ അല്ലയെന്നാണ്, കാരണം തങ്ങൾ ജഡത്തിൽ സഞ്ചരിക്കുന്നവർ എങ്കിലും ജഡപ്രകാരം പോരാടുന്നില്ല. (2 കോരി :10:3,4)
നമുക്ക് ജാഗരൂകരാകാം; ഇങ്ങനെയുള്ള ക്രൂരവാർത്തകൾ നമ്മുടെയിടയിലെ അവസാന സംഭവമാകട്ടെ.
- ‘രാഷ്ട്രീയത്തിൽ കൃത്രിമത്വം കൂടുന്നു, ജനങ്ങളുമായി അടുപ്പമുള്ളവർ അധികാരത്തിലെത്തുന്നില്ല’, ശ്രീ. ജി. സുധാകരൻ
രാഷ്ട്രീയത്തിൽ കൃത്രിമത്വം കൂടുന്നുവെന്നും ജനങ്ങളുമായി അടുപ്പമുള്ളവർ അധികാരത്തിൽ എത്തുന്നില്ലെന്നും മുൻ മന്ത്രി ശ്രീ. ജി. സുധാകരൻ. ആലപ്പുഴ എസ്. ഡി. കോളേജിൽ കേരളപ്പിറവിയോടനുബന്ധിച്ചുള്ള പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു രാഷ്ട്രീയക്കാരൻ തന്നെ പച്ചയായ സത്യം വിളിച്ച് പറയുമ്പോൾ ആ വാക്കുകൾക്ക് വില കൂടുന്നു. ജനങ്ങളെ സേവിച്ചു കൊള്ളാമെന്ന് പരപ്രേരണ കൂടാതെ സ്വയം മുന്നിട്ടിറങ്ങുന്നവരാണ് രാഷ്ട്രീയക്കാർ. എന്നാൽ അധികാരകസേരയിലെത്തിയാൽ അവരെ സേവിക്കുന്നവർക്ക് വേണ്ടി മാത്രം തന്റെ പദവി (ദുരു)പയോഗം ചെയ്യുന്നവരാണ് അധികവും. ഫലമോ ജനഹൃദയങ്ങളിൽ നിന്ന് അവർ അകന്ന് പോകുന്നു.
ആത്മീയവേദികളിലും ഇതിന്റെ തനിയാവർത്തനമല്ലേ കാണുന്നത്. കൃത്രിമത്വത്തിന്മേൽ കൃത്രിമത്വം കാണിച്ച് എങ്ങനെയും തന്റെ ആത്മീയ പരിവേഷം ഉടയാതെ വേദികളിൽ നിന്ന് വേദികളിലേക്ക് പരക്കം പായുന്നു. പറയുന്ന ഏത് വാക്കുകളും റെക്കോർഡ് ചെയ്യപ്പെടുന്നതിനാൽ എത്ര കാലം ചെന്നാലും ഈ വാക്കുകൾക്ക് ജീവൻ നഷ്ടപ്പെടുന്നില്ല. ആയതിനാൽ മരണം വരെ നാം പറഞ്ഞ വാക്കുകൾക്ക് നാം ഉത്തരവാദികളും കടപ്പെട്ടവരുമാണ്.
രാഷ്ട്രീയക്കാരന് തന്റെ വാക്കുകൾ സാഹചര്യം പോലെ എത്ര തവണ വേണമെങ്കിലും മാറ്റി പറയാം. പക്ഷെ, ഒരു ആത്മീയന് അങ്ങനെ സാധിക്കുകയില്ല. രാഷ്ട്രീയക്കാരൻ തന്റെ ഉത്തരവാദിത്വം മനുഷ്യനോട് മാത്രമാണെങ്കിൽ, ആത്മീയന്റെ ഉത്തരവാദിത്വം സമൂഹത്തോട് എന്നപോലെ ദൈവത്തോടും കൂടെയാണ്. ദൈവസാമീപ്യത്തിൽ നിന്നും മനുഷ്യസ്നേഹത്തിൽ നിന്നും അകന്ന് പോകുന്ന എല്ലാ പ്രവർത്തികളിൽ നിന്നും നമുക്ക് അകലം പാലിക്കാം.