‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 10
പാ. വി. പി. ഫിലിപ്പ്
പൊതുജീവിതത്തിൽ വിശുദ്ധരാകുക
വ്യക്തിപരമായ ജീവിതത്തിൽ നാം വിശുദ്ധരാകേണ്ടത് പൊതുജീവിതത്തിലും വിശുദ്ധ ജീവിതത്തിന്റെ പ്രതിഫലനം ഉണ്ടാകണം. പൊതുജീവിതം പ്രകടനമാകരുത്. യേശു പറയുന്നു : “മനുഷ്യർ കാണേണ്ടതിന്നു നിങ്ങളുടെ നീതിയെ അവരുടെ മുമ്പിൽ ചെയ്യാതിരിപ്പാൻ സൂക്ഷിപ്പിൻ … കപടഭക്തിക്കാർ ചെയ്യുന്നതുപോലെ നിന്റെ മുമ്പിൽ കാഹളം ഊതിക്കരുത്”(മത്തായി : 6:1,2). വ്യക്തിപരമായ ജീവിതത്തിലും മറ്റുള്ളവരുമായുള്ള ബന്ധത്തിലും വിശുദ്ധമാകുമ്പോൾ നാമറിയാതെ തന്നെ അത് മറ്റുള്ളവർക്ക് മനസിലാക്കാൻ കഴിയും. പൊതുമുതൽ കൈകാര്യം ചെയ്യുമ്പോഴും പ്രവർത്തിക്കുമ്പോഴും താല്പര്യങ്ങൾ പൂർണ്ണമായി കഴിയുമ്പോൾ നമ്മുടെ ജീവിതം വിജയമായി തീരും. ഒടിവ് വീഴാത്ത കുപ്പായവും പുഞ്ചിരിക്കുന്ന മുഖവുമായി പൊതുജീവിതം നയിച്ച ജനങ്ങളെ വഞ്ചിച്ച രാഷ്ട്രീയക്കാരുടെ തനിനിറം ഇപ്പോൾ കാണേണ്ടി വരുന്നത് പോലെ കാപട്യം പുരണ്ട ആത്‌മീയ ജീവിതത്തിന്റെ ഉള്ളറകളും ഒരിക്കൽ തുറക്കപ്പെടും.
പ്രാർത്ഥനാ ജീവിതത്തിൽ വിശുദ്ധരാകുക
വ്യക്തിപരമായ ജീവിതം ആത്മീയ തലത്തിലും വിശുദ്ധമാകണമെന്ന് യേശുക്രിസ്തു പഠിപ്പിച്ചു. “നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ കപടഭക്തിക്കാരെപ്പോലെ ആകരുത്; അവർ മനുഷ്യർക്ക് വിളങ്ങേണ്ടതിന് പള്ളികളിലും തെരുക്കോണുകളിലും നിന്ന് കൊണ്ട് പ്രാർത്ഥിക്കാൻ ഇഷ്ടപെടുന്നു”. ആത്മീയ ജീവിതം ഇന്ന് പുറം കാഴ്ച മാത്രമായി തീരുന്നു. എന്നാൽ വിപ്ലവകരമായ ആത്മീയ ജീവിതത്തിന്റെ ആന്തരിക സത്ത എന്ന് പറയുന്നത് അതിന്റെ രഹസ്യ അറിയാണ്. വളർന്ന് പന്തലിച്ചു നിൽക്കുന്ന വൃക്ഷത്തിന്റെ ശിഖരങ്ങളും ഇലകളും ഫലവൃക്ഷങ്ങളും നാം കാണുന്നു. അതിന്റെ അടിവേരുകൾ കാണുവാൻ കഴിയുന്നില്ല. ഒരു ദൈവപൈതലിന്റെ ജീവിതത്തിന്റെ അടിവേരുകളാണ് പ്രാർത്ഥനാ ജീവിതം. അത് വിശുദ്ധമായിരിക്കണം. മറ്റുള്ളവർ കാണുവാനും കേൾക്കുവാനും നാം പ്രാർത്ഥിക്കരുത്. യേശുക്രിസ്തുവിന്റെ വാക്കുകളിൽ, “പ്രാർത്ഥിക്കയിൽ നിങ്ങൾ ജാതികളെ പോലെ ജല്പനം ചെയ്യരുത്.” പ്രാർത്ഥനാജീവിതത്തിന് വേണ്ടി ദൈവം നമ്മെ വിളിക്കുന്നു.
ദൈവവുമായുള്ള ബന്ധത്തിൽ വിശുദ്ധരാകുക
യേശുക്രിസ്തു ശിഷ്യന്മാരെ പ്രാർത്ഥിക്കുവാൻ പഠിപ്പിച്ചപ്പോൾ “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ”, എന്ന് അഭിസംബോധന ചെയ്താണ് ആരംഭിക്കുന്നത്. നാമും “സ്വർഗ്ഗസ്ഥനായ പിതാവേ, ” എന്ന് തന്നെ ദൈവത്തെ വിളിച്ചു പ്രാർത്ഥിക്കുന്നു. ദൈവത്തിന്റെ ഗുണങ്ങൾ ഏതെങ്കിലും പറഞ്ഞശേഷം “പിതാവേ” എന്ന് വിളിച്ചു പ്രാർത്ഥന തുടങ്ങുന്നു. എന്നാൽ പിതാവ്, വാസ്തവമായി നമ്മുടെ പിതാവാകണമെങ്കിൽ നാം അവിടുത്തെ ഹിതം ചെയ്യണം. നമ്മുടെ ഇഷ്ടത്തിന് നടന്നതിന് ശേഷം “സ്വർഗ്ഗസ്ഥനായ പിതാവേ, ” എന്ന് വിളിക്കുന്നതിൽ അർത്ഥമില്ല. ചുരുക്കത്തിൽ, ദൈവവുമായി വിശുദ്ധബന്ധം നമുക്കാവശ്യമാണ്. വിശുദ്ധിയിൽ മാത്രമേ നമുക്ക് ദൈവത്തോട് അടുത്ത് ചെല്ലുവാൻ കഴിയുകയുള്ളൂ.
സാമ്പത്തിക ജീവിതത്തിൽ വിശുദ്ധരാകുക
ദൈവമക്കളുടെ വിശുദ്ധജീവിതം കളങ്കമാക്കപ്പെടുന്ന ഒരു പ്രധാന മേഖലയാണ് സാമ്പത്തിക മേഖല. പണം, എല്ലാ മേഖലയിലും അതിന്റെ സ്വാധീനം ചെലുത്തുന്നതിനാൽ സഭാ രംഗങ്ങളിലും അത് പ്രധാന കണ്ണിയായി മാറി. ദ്രവ്യാഗ്രഹം മാറാത്ത വ്യാധിയായി നമ്മെ ബാധിച്ചിരിക്കുന്നു. എന്നാൽ യേശുക്രിസ്തു പണത്തെ വലുതായി കണ്ടില്ല. മനുഷ്യജീവിതത്തിന് ആവശ്യമായുള്ള സാമ്പത്തികം അവന് ആവശ്യമാണ്. ആകാശത്തിലെ പറവകളെ പുലർത്തുന്ന ദൈവം തന്റെ മക്കൾക്ക് അത് കൊടുക്കുന്നുവെന്നും യേശുക്രിസ്തു പറഞ്ഞിട്ടുണ്ട്. എന്നാൽ പണത്തെ സ്നേഹിക്കുവാനോ, അതിൽ ആശ്രയിക്കുവാനോ, ധനാഗമന മാർഗ്ഗത്തെ കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുവാനോ, യേശുക്രിസ്തു ഉപദേശിച്ചില്ല. അവിടുത്തെ വാക്കുകൾ ഇങ്ങനെയായിരുന്നു, “പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുതു…. നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയവും ഇരിക്കും.” (6:19-21). ആധുനിക ലോകത്തിൽ നിറഞ്ഞ് നിൽക്കുന്ന സംസ്കാരം ഉപഭോഗത്തിന്റെയും ചൂഷണത്തിന്റെയും ആഡംബരത്തിന്റെയുമാണ്. അതിന്റെ കളങ്കം ദൈവമക്കളെ ബാധിച്ചു കൂടാ. ആഗൂർ പ്രാർത്ഥിച്ചത് പോലെ “ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ നിത്യവൃത്തി തന്നു എന്നെ പോഷിപ്പിക്കേണമേ. ഞാൻ തൃപ്തനായിത്തീർന്നിട്ടു: യഹോവ ആർ എന്നു നിന്നെ നിഷേധിപ്പാനും ദരിദ്രനായിത്തീർന്നിട്ടു മോഷ്ടിച്ചു എന്റെ ദൈവത്തിന്റെ നാമത്തെ തീണ്ടിപ്പാനും സംഗതി വരരുതേ.”, സദൃ : 30:8,9). ദൈവം തരുന്ന സമ്പത്ത് മാത്രം ഉപയോഗിക്കുക.
വിധിക്കുന്നതിൽ വിശുദ്ധരാകുക
“നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുതു. നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും”, (7:1,2). മറ്റുള്ളവരുടെ കുറവുകൾ കണ്ടെത്താനും വിധി പറയുവാനും അപാരമായ കഴിവ് നമുക്കുണ്ട്. എന്നാൽ കാലക്രമേണ ആ വിധി നമുക്കെതിരെ ചൂണ്ടപ്പെടുമ്പോൾ വാചാലമായ ചുണ്ടുകൾ മൗനമാകും. അത് കൊണ്ട് തന്നെ വിധിക്കുന്നതിൽ നാം വിശുദ്ധരാകുവാൻ യേശുക്രിസ്തു പഠിപ്പിച്ചു. ദൈവത്തിന്റെ മക്കൾ കൂടുതൽ ഉപദേശം മറ്റുള്ളവർക്ക് നൽകുവാൻ നിയോഗിക്കപ്പെടുന്നത് കൊണ്ട് നമ്മുടെ ജീവിതത്തെ കാത്ത് സൂക്ഷിക്കുവാൻ കൂടുതൽ ഉത്തരവാദിത്വമുണ്ട്.
വിശുദ്ധിയെ സംരക്ഷിക്കുക
നാം കാവൽക്കാർ കൂടിയാണ്. നമ്മുടെ ജീവിതത്തിന്റെ വിശുദ്ധി കാത്ത് സൂക്ഷിക്കുകയും അതിനായി മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്യണം. ദൈവം നമുക്ക് നൽകിയ എല്ലാറ്റിനെയും വിശുദ്ധമായി സൂക്ഷിക്കുവാനുള്ള നിയോഗം നമുക്കുണ്ട്. യേശു പറയുന്നു : “വിശുദ്ധമായതു നായ്ക്കൾക്കു കൊടുക്കരുതു; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇടുകയുമരുതു; അവ കാൽകൊണ്ടു അവ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‍വാൻ ഇടവരരുതു”, (7:6). ഈ വാക്യത്തെ കുറിച്ച് വ്യത്യസ്തമായ വ്യാഖ്യാനങ്ങൾ നിലവിലുണ്ടെങ്കിലും ദൈവം നൽകിയതിനെ സംരക്ഷിക്കുവാനുള്ള ആഹ്വാനം നിറഞ്ഞു നിൽക്കുന്നു.
തുടക്കത്തിൽ ഓർപ്പിച്ചത് പോലെ വിശുദ്ധി ഒരു പ്രസംഗവിഷയമല്ല, എഴുത്തിനുപകരിക്കുന്ന വിഷയവുമല്ല മറിച്ച് ജീവിച്ചു കാണിക്കേണ്ട ഒന്നാണ്. അഥവാ വിശുദ്ധി പ്രകാശഗോപുരമാണ്. വിശുദ്ധ ജീവിതത്തിനുള്ള സാദ്ധ്യതകൾ നാം ഒരുമിച്ച് പഠിക്കുകയായിരുന്നു. വിശുദ്ധജീവിതത്തിന് സഹായകമായ സാഹചര്യങ്ങളല്ല നമുക്ക് ചുറ്റുമുള്ളത് എന്നാൽ സാഹചര്യത്തെയും, സമ്മർദ്ദത്തെയും, പഴി ചാരി നമ്മുടെ വിശുദ്ധ ജീവിതം തകർത്ത് കൂടാ. ദൈവം നൽകുന്ന പ്രബോധനങ്ങൾ സ്വീകരിച്ച് വിശുദ്ധ ജീവിതത്തിനായി നമ്മെ സമർപ്പിക്കാം. ദൈവഹിതപ്രകാരം ജീവിക്കുന്നതാണ് വിശുദ്ധി.