‘സങ്കീർത്തന ധ്യാനം’ – 88
പാ. കെ. സി. തോമസ്
എന്റെ പാപങ്ങളെക്കുറിച്ച് ദുഃഖിക്കുന്നു, സങ്കീ : 38:18
സങ്കീർത്തനകാരനായ ദാവീദ് തന്റെ അനുഭവത്തെ കുറിച്ച് എഴുതിയ വേദഭാഗമാണിത്. സങ്കീർത്തനത്തിന്റെ ആരംഭത്തിൽ താൻ കടന്ന് പോയ ബാലശിക്ഷകളുടെ കാഠിന്യത്തെ കുറിച്ച് എഴുതിയിരിക്കുന്നു. ദൈവം തന്റെ ജനങ്ങളെ പരിശോധനയിലും കഷ്ടതയിലും കൂടെ കടത്തി വിടാറുണ്ട്. ചില കഷ്ടതകൾ അവർക്ക് ബാലശിക്ഷയായി നൽകുന്നതാണ്. സ്നേഹിക്കുന്ന മക്കളെ ദൈവം ശിക്ഷിക്കും. അവരുടെ ഗുണത്തിന് വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്. ദൈവത്തിന്റെ വിശുദ്ധി പ്രാപിക്കുവാൻ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്. എന്നാൽ പലരും ബാലശിക്ഷയിൽ കൂടെ കടന്ന് പോയാലും പാപബോധമുള്ളവരോ കുറ്റബോധമുള്ളവരോ ആയി തീരുന്നില്ല. ആയതിനാൽ ദൈവത്തിന്റെ കൈ അവർക്ക് അധികം ഭാരമായി തീരുന്നു. എന്നാൽ ദാവീദ് തന്റെ പാപങ്ങളെ കുറിച്ച് ദുഃഖിക്കുകയും തന്റെ അകൃത്യങ്ങളെ ഏറ്റ് പറയുകയും ചെയ്തു. ദാവീദ് പാപം ചെയ്തതിന് ശേഷം ദൈവം തന്നെ ശിക്ഷിച്ചതാണെന്ന് തനിക്ക് ബോദ്ധ്യമായതിനാലാണ് അപ്രകാരം ചെയ്തത്. സങ്കീർത്തനക്കാരന്റെ ആദ്യ വാക്കുകൾ അത് തെളിയിക്കുന്നു. “യഹോവേ, ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ. ഉഗ്രനീരസത്തോടെ എന്നെ ദണ്ഡിപ്പിക്കയുമരുതേ. നിന്റെ അസ്ത്രങ്ങൾ എന്നിൽ തറെച്ചിരിക്കുന്നു; നിന്റെ കൈ എന്റെ മേൽ ഭാരമായിരിക്കുന്നു. നിന്റെ നീരസം ഹേതുവായി എന്റെ ദേഹത്തിൽ സൌഖ്യമില്ല; എന്റെ പാപം ഹേതുവായി എന്റെ അസ്ഥികളിൽ സ്വസ്ഥതയുമില്ല. എന്റെ അകൃത്യങ്ങൾ എന്റെ തലെക്കുമീതെ കവിഞ്ഞിരിക്കുന്നു; ഭാരമുള്ള ചുമടുപോലെ അവ എനിക്കു അതിഘനമായിരിക്കുന്നു. എന്റെ ഭോഷത്വംഹേതുവായി എന്റെ വ്രണങ്ങൾ ചീഞ്ഞുനാറുന്നു. (38:1-5). ശരിക്കും ദാവീദിന് കുറ്റബോധമുണ്ടായി. തന്റെ പാപങ്ങളെ കുറിച്ച് ദുഃഖിച്ചു അകൃത്യങ്ങൾ നിലവിളിച്ചു ഏറ്റ് പറഞ്ഞു. എന്ത് കൊണ്ടെന്നാൽ ദാവീദിന് അറിയാമായിരുന്നു തന്റെ ലംഘനങ്ങളെ മറയ്ക്കുന്നവന് ശുഭം വരികയില്ല. അവയെ ഏറ്റ് പറഞ്ഞ് ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും. ലംഘനം ക്ഷമിച്ചും പാപം മറച്ചും കിട്ടിയ മനുഷ്യൻ ഭാഗ്യവാൻ. അത് കൊണ്ട് തന്റെ ലംഘനങ്ങളെ യഹോവയോട് ഏറ്റ് പറയുമെന്ന് ദാവീദ് പറഞ്ഞു. അപ്പോൾ ദൈവം തന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചു. അകൃത്യത്തെ കുറിച്ച് ദുഖിക്കുവാനും അവയെ ഏറ്റ് പറയുവാനും ആര് തയ്യാറായാലും ദൈവം അവരുടെ പാപങ്ങളെ ക്ഷമിക്കും. ദൈവം ദീർഘക്ഷമയും മഹാദയയും ഉള്ള ദൈവമാണ്. ഏഴ് എഴുപത് വട്ടം ക്ഷമിക്കണമെന്ന് പറഞ്ഞ ദൈവം ഏഴ് എഴുപത് വട്ടം ക്ഷമിക്കുന്ന ദൈവമാണ്. ശൗൽ രാജാവ് തന്റെ ലംഘനങ്ങളെ മറച്ച് വച്ച് ജീവിച്ചു. അത് കൊണ്ട് ദൈവീക ക്ഷമ ലഭിക്കാതെ നശിച്ചുപോകാനിടയായി. ഇസ്കരിയത്തോ യൂദായുടെയും പാപം വലുതായിരുന്നുവെങ്കിലും അവനും തന്റെ പാപങ്ങളെ ഓർത്ത് ദുഃഖിക്കുകയും ഏറ്റ് പറയുകയും ചെയ്തിരുന്നുവെങ്കിൽ അവനും ക്ഷമ ലഭിക്കുമായിരുന്നു. ദാവീദ് ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യനെന്ന് ദൈവം പറയാൻ കാരണം പാപങ്ങളെ മൂടിവയ്ക്കാതെ ഏറ്റ് പറഞ്ഞ് ഉപേക്ഷിക്കുന്ന സ്വഭാവം ദാവീദിന് ഉണ്ടായിരുന്നതിനാൽ ആയിരുന്നു. നാഥാൻ പ്രവാചകൻ ദാവീദിന്റെ കുറ്റം അവനെ ബോധ്യപെടുത്തുമ്പോൾ രാജകീയ അധികാരം ഉപയോഗിച്ച് നാഥനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുകയോ കൊന്ന് കളയുകയോ ചെയ്യാൻ ദാവീദിന് കഴിയുമായിരുന്നു. എങ്കിലും അതിന് തുനിയാതെ തന്റെ പാപങ്ങളെ ഓർത്ത് ദുഃഖിക്കുകയും തന്റെ പാപങ്ങളെ ഏറ്റ് പ്രാർത്ഥിക്കുകയും നിലവിളിക്കുകയും കരുണയ്ക്കായി അപേക്ഷിക്കുകയും ചെയ്തതിനാൽ ദാവീദിന് ക്ഷമ ലഭിച്ചു. ഇന്ന് പലർക്കും പറ്റിയിരിക്കുന്ന പരാജയം സ്വയനീതികരണത്തിൽ ജീവിക്കുന്നു എന്നതാണ്. ഒരു തെറ്റിനെക്കുറിച്ചും ഓർമ്മയിലെങ്കിലും ആരും ദൈവസന്നിധിയിൽ നീതിമാന്മാരല്ല. തന്റെ ശരീരത്തിൽ നന്മ വസിക്കുന്നില്ല തിന്മ വസിക്കുന്നു. നന്മ ചെയ്‍വാൻ ആഗ്രഹമുണ്ടെങ്കിലും ഇച്ഛിക്കാത്ത തിന്മ ചെയ്ത് പോകുന്ന പ്രകൃതിയാണ് മനുഷ്യനുള്ളതെന്ന് പൗലോസ് എഴുതി. എന്നാൽ ക്രിസ്തു യേശുവിലുള്ളവർക്ക് ഒരു ശിക്ഷാവിധിയും ഇല്ലായെന്ന് അതോടൊപ്പം എഴുതി. യേശുക്രിസ്തുവിലൂടെ പാപക്ഷമയും വിശുദ്ധീകരണവും കിട്ടുന്നവർക്കാണ് ശിക്ഷാവിധിയില്ലാത്തത്. ആ അനുഭവം പ്രാപിക്കണമെങ്കിൽ ദാവീദിനെ പോലെ പാപങ്ങളെ ഓർത്ത് ദുഃഖിക്കുകയും ഏറ്റ് പറയുകയും ചെയ്യണം.