‘സങ്കീർത്തന ധ്യാനം’ – 94
പാ. കെ. സി. തോമസ്
യഹോവയെ ആദരിച്ച് ആശ്രയമാക്കി കൊള്ളുന്ന മനുഷ്യൻ ഭാഗ്യവാൻ – സങ്കീ : 40:4
ആരാണ് ഭാഗ്യവാൻ ? വിശുദ്ധ തിരുവെഴുത്തിൽ ഭാഗ്യവാന്മാരുടെ ഒരു വലിയ നിര കാണുന്നു. ലോകം ഭാഗ്യവാനെന്ന് കരുതുന്നവരെയല്ല ദൈവം ഭാഗ്യവാന്മാരായി പ്രഖ്യാപിക്കുന്നത്. ഇവിടെ ദൈവത്തെ ആദരിക്കുകയും വ്യാജത്തിലേക്ക് തിരിയുന്നവരെയും ആദരിക്കാതിരിക്കുകയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ എന്ന് പറഞ്ഞിരിക്കുന്നു. ആദരിക്കേണ്ടവരെ ആദരിക്കുകയും ആദരിക്കാൻ പാടില്ലാത്തവരെ ആദരിക്കാതിരിക്കുകയും ചെയ്യുന്നവരെയാണ് ഭാഗ്യവാനെന്ന് പ്രശംസിച്ചിരിക്കുന്നത്. ദൈവത്തിന്റെ കൂടാരത്തിൽ വസിക്കുവാനുള്ള ഭാഗ്യം ആർക്കെന്ന് സങ്കീർത്തനം 15 ൽ കാണുന്നു. വഷളനെ നിന്ദ്യനായി എണ്ണുകയും യഹോവ ഭക്തന്മാരെ ബഹുമാനിക്കുകയും ചെയ്യുന്നവൻ. ഇന്ന് പലരും കൊള്ളരുതാത്ത ജീവിതം നയിക്കുന്നവരെയും ബഹുമാനിക്കുകയും ആദരിക്കുകയും ഭക്തന്മാരെയും ആത്മീയരെയും നിരാകിക്കുകയും ചെയ്യുന്നതായി കാണുന്നു. ദൈവഭക്തർ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ നിഷേധിക്കുകയും ചെയ്യുന്നവരായിരിക്കണം. അവരെയാണ് കൂട്ടുകാരിൽ പരമായി ആനന്ദതൈലം കൊണ്ട് ദൈവം അഭിഷേകം ചെയ്യുന്നത്. ഇതൊരു മശിഹൈക സങ്കീർത്തനം കൂടെയാണ്. പാപത്തിന്റെ നാശകരമായ കുഴിയിൽ നിന്നും കുഴഞ്ഞ ചേറ്റിലും കിടന്ന് നിലവിളിച്ചപ്പോൾ നിലവിളി കേട്ട് ഇറങ്ങി വന്ന് നാശകരമായ കുഴിയിൽ നിന്നും കുഴഞ്ഞ ചേറ്റിൽ നിന്നും കയറ്റിയ ദൈവമായ കർത്താവായ യേശുക്രിവസ്തുവിനെ ആദരിക്കുകയും ആശ്രയിക്കുകയും ചെയ്യുകയാണ് വേണ്ടത്.
ദൈവം അരുളിച്ചെയ്തു, എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും. എന്നെ നിന്ദിക്കുന്നവർ നിന്ദിതരായി തീരും. മാനവരാശിയുടെ രക്ഷയ്ക്കായി സ്വർഗ്ഗമഹോന്നതങ്ങളെ വിട്ട് മനുഷ്യവേഷത്തിൽ ഭൂമിയിൽ വന്ന് കാൽവരി ക്രൂശിൽ മരിച്ചു യേശു കർത്താവും രക്ഷകനും ദൈവവുമായി ഹൃദയത്തിൽ സ്വീകരിച്ച് യേശുക്രിസ്തുവിന്റെ വചനങ്ങളെ മാനിച്ച് അനുസരിച്ച് ആദരിക്കുവാനും കഴിയുന്നവർ ഭാഗ്യവാന്മാരുടെ നിരയിലാണ്. എന്നാൽ ലോകത്തിൽ ഇന്ന് ബഹുഭൂരിപക്ഷവും യേശുവിനെ കർത്താവും രക്ഷിതാവുമായി ആദരിക്കാതെ നിരാകരിക്കുന്നവരാണ്. അത് കൊണ്ട് അവർ നിർഭാഗ്യവാന്മാരാണ്. യേശുവിനെ ആരെല്ലാം ആദരിച്ചിട്ടുണ്ടോ അവരെ എല്ലാം യേശു ആദരിച്ചിട്ടുണ്ട്. യേശുവിനെ ആരെല്ലാം ആദരിക്കാതിരിന്നിട്ടുണ്ടോ അവർ ഒക്കെ നിന്ദിതരായി തീർന്നിട്ടുണ്ട്. ദൈവത്തെ ആദരിച്ച് ദൈവവാക്ക് കേട്ട് അനുസരിച്ച് ഇറങ്ങി തിരിച്ച അബ്രഹാമിനെയും കുടുംബത്തെയും എത്ര മാത്രം ദൈവം ആദരിച്ചെന്ന് വിശുദ്ധബൈബിളും ലോക ചരിത്രവും വ്യക്തമാക്കുന്നു.
യേശുവിനെ ആദരിച്ച് വീടിന്റെ കവാടം തുറന്ന് കൊടുത്ത യെരുശലേമിലെ മറിയയുടെ ഭവനത്തെ ദൈവം എത്ര മാത്രം ആദരിച്ചുയെന്ന് ഇന്നും കാണാൻ കഴിയുന്നു. തലമുറകൾ കഴിഞ്ഞിട്ടും ഇന്നും യെരുശലേമിൽ എത്തുന്നവർക്ക് ആ മാളിക മുറി കാണാൻ കഴിയുന്നു. ആ വീട്ടിൽ യേശുക്രിസ്തു നേരിട്ട് നടത്തിയ കർതൃമേശ നടന്നു. ആ വീട്ടിൽ ത്രിത്വത്തിൽ മൂന്നാമനായ പരിശുദ്ധാത്മാവ് ഇറങ്ങി വന്നു. ആ വീട്ടിലെ മകനെ ബൈബിളിലെ ഒരു പുസ്തകം എഴുതുവാൻ (മർക്കോസ് സുവിശേഷം) ദൈവം ഉപയോഗിച്ചു. ശുശ്രുഷയിൽ പ്രയോജനപ്പെടുന്നവനാക്കി അവനെ ദൈവം തീർത്തു. ഇന്നും എല്ലാ വർഷവും ലക്ഷകണക്കിന് ടൂറിസ്റ്റുകൾ യെരുശലേമിൽ എത്തി ആ മാളിക മുറിയിലും കയറി ആ വീട്ടുകാരെ സ്മരിക്കുന്നു. ദൈവത്തെ ആദരിക്കുന്നവർ എത്ര ഭാഗ്യവാന്മാർ. ദൈവത്തെ ആദരിച്ചതിനാൽ ദൈവം നമ്മെയും ആദരിച്ചതിനെകുറിച്ചേ സകല വിശ്വാസികൾകും സാക്ഷ്യം പറയാനുള്ളൂ. അവരുടെ തലമുറകളെ ദൈവം ആദരിച്ച് ആ കുടുംബങ്ങളുടെ സ്ഥിതി മാറ്റിയ ചരിത്രമേ കേൾക്കാനുള്ളൂ. ദൈവത്തെ ആദരിക്കുന്നവന്റെ പ്രത്യേകത അവർ ദൈവത്തിൽ ആശ്രയിച്ച് ജീവിക്കും. മനുഷ്യരിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കയാണ് നല്ലതെന്ന് അവർക്കെല്ലാവർക്കും അറിയാം. മനുഷ്യരെ ആദരിച്ച് അവരിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നവർ മാനിക്കപ്പെട്ടുകൊണ്ടിരിക്കും. അത് മാത്രമല്ല അവർ നിഗളികളെയും വ്യാജത്തിലേക്ക് തിരിയുന്നവരെയും ആദരിക്കുകയില്ല. അവരെ ആദരിച്ചാൽ ദൈവം അവരെ ആദരിക്കയിലെന്ന് അവർക്ക് അറിയാം. താഴ്മയുള്ളവരെയും സത്യത്തിന്റെ പിന്നാലെ നടക്കയും സത്യത്തിന് വേണ്ടി നിൽക്കയും ചെയ്യുന്നവരെയും അവർ ആദരിക്കുന്നു. നമുക്ക് അങ്ങനെയുള്ളവരെ ആദരിക്കാം. ദൈവവും അങ്ങനെയുള്ളവരെയാണ് ആദരിക്കുന്നത്.