‘സങ്കീർത്തന ധ്യാനം’ – 95
പാ. കെ. സി. തോമസ്
നമുക്ക് വേണ്ടിയുള്ള ദൈവത്തിന്റെ അത്ഭുത പ്രവർത്തികളും വിചാരങ്ങളും വലുതാകുന്നു, സങ്കീ : 40:5
ദാവീദ് ദൈവത്തെ രുചിച്ചറിഞ്ഞ ഒരു കർത്തൃദാസനായിരുന്നു. തനിക്ക് വേണ്ടിയുള്ള ദൈവത്തിന്റെ വിചാരങ്ങളും പ്രവർത്തികളും എത്ര വലുതാണെന്ന് അനുഭവിച്ചറിയാൻ തനിക്ക് കഴിഞ്ഞിരുന്നു. ഒരു പിതാവ് മക്കൾക്ക് വേണ്ടി വിചാരപ്പെടുന്നത് പോലെ, നാം മക്കൾക്കായി പ്രവർത്തിക്കുന്നതിന് ഉപരിയായി വിചാരപ്പെടുന്നവനും പ്രവർത്തിക്കുന്നവനുമാണ് നമ്മുടെ ദൈവം. നമുക്ക് വേണ്ടിയുള്ള ദൈവത്തിന്റെ വിചാരങ്ങൾ വളരെയാണ്. അത് എണ്ണിക്കൂടാതെവണ്ണം വളരെയാണ്. അത്കൊണ്ടാണ് നാം ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതെന്ന് വചനം പറയുന്നത്. നമുക്ക് വേണ്ടി വിചാരപ്പെടാൻ ലോകത്തിൽ ആരുമില്ലെങ്കിലും വിചാരപ്പെടുന്ന ഒരു ദൈവമുണ്ട്. ദൈവം നമുക്ക് വേണ്ടി വിചാരപ്പെടുന്നതിനാൽ നാമും കൂടെ വിചാരപ്പെടേണ്ട ആവശ്യമില്ല. നാം വിചാരപ്പെടാൻ നമ്മുടെ നീളത്തോട് കൂട്ടാനോ കുറയ്ക്ക്കാനോ നമുക്ക് കഴിയുകയില്ല. വിചാരപ്പെട്ടാൽ ചിന്താകുലങ്ങൾ വർദ്ധിച്ചു ബി. പി. കൂടുകയോ, സമനില തെറ്റുകയോ, രോഗിയായി തീരുകയോ ചെയ്തു എന്ന് വരാം. നാം ഒരേ കാര്യങ്ങൾ ഓർത്ത് വിചാരപ്പെടേണ്ടെന്നും യേശു വ്യക്തമാക്കിയതായി ബൈബിളിൽ കാണുന്നു. ദൈവവിശ്വാസമുള്ള ഒരു ദൈവമകൻ ഒരു കാര്യത്തെ കുറിച്ചും വിചാരപ്പെടേണ്ട കാര്യമില്ല. ലോകജാതികളാണ് വിചാരപ്പെട്ട് അസ്വസ്ഥരാകുന്നത്. എന്നാൽ നമ്മുടെ ദൈവം നമ്മെ നല്ലവണ്ണം അറിയുന്നു. നമ്മുടെ ആവശ്യങ്ങളും നമ്മുടെ പ്രശ്‍നങ്ങളും അറിയുന്നു. നമ്മുടെ കാര്യങ്ങളിൽ ദൈവം ഉത്തരവാദിത്വം ഉള്ളവനാണ്. ദൈവം അരുളിച്ചെയ്തു എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളല്ല. നിങ്ങളുടെ വഴികൾ എന്റെ വഴികൾ അല്ല. ആകാശം ഭൂമിക്ക് മീതെ ഉയർന്നിരിക്കുന്നത് പോലെ എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളെക്കാൾ ഉയർന്നിരിക്കുന്നു. ദാവീദിന് ചിന്താകുലപ്പെടത്തക്ക അനേക സാഹചര്യങ്ങളിലൂടെ പോകേണ്ടി വന്നു.
മരുഭൂമിയിലും ഗുഹകളിലും വനാന്തരങ്ങളിലും അലയേണ്ട സാഹചര്യങ്ങളുണ്ടായി. തന്നെ കൊല്ലുവാൻ ശൗലിന്റെ സൈന്യങ്ങൾ തന്നെ പിന്തുടർന്നു കൊണ്ടിരുന്നു. മരണത്തെ മുഖാമുഖമായി കാണുന്ന സമയങ്ങൾ ഉണ്ടായി. മരണത്തിനും തനിക്കും ഇടയിൽ ഒരടി മാത്രമേ അകലമുള്ളൂ എന്ന് തോന്നുന്ന സമയങ്ങളുണ്ടായി. എന്നാൽ പിന്നത്തേതിൽ തനിക്ക് ദൈവത്തിന്റെ കരുതൽ കാണുവാനിടയായപ്പോൾ തന്നെ കുറിച്ചുള്ള ദൈവത്തിന്റെ വിചാരങ്ങൾ എത്ര സ്രേഷ്ടമെന്നോർക്കാൻ ദാവീദിന് കഴിഞ്ഞതിനാലാണ് ഇങ്ങനെ എഴുതുവാൻ ഇടയായത്. ദൈവം അരുളിച്ചെയ്തു, ഞാൻ വിചാരിച്ചത് പോലെ സംഭവിക്കും. യെശ : 14:24. ആണയിട്ട് ദൈവം അരുളിച്ചെയ്തു എന്നാണ് അവിടെ എഴുതിയിരിക്കുന്നത്. ദൈവത്തിന് ആണയിടേണ്ട കാര്യമില്ല. ദൈവം പറയുന്നതെല്ലാം അങ്ങനെ തന്നെയാണ് എന്നാൽ നാം വിശ്വസിക്കേണ്ടതിന് ആണയിട്ട് പറഞ്ഞു. ഞാൻ വിചാരിച്ചത് പോലെ നടക്കും. ദൈവഭക്തന്മാർ ഉരുവാകും മുൻപേ അവരെ കുറിച്ച് പദ്ധതികൾ തയ്യാറാക്കി തന്റെ പുസ്തകത്തിൽ എഴുതുന്നവനാണ് നമ്മുടെ ദൈവം. ദൈവം നമ്മെ കുറിച്ച് നിർണ്ണയിച്ചതും വിചാരിച്ചതുമായ കാര്യങ്ങൾ നടത്തുന്നവനും നിവർത്തിക്കുന്നവനുമാണ്. ദൈവം നമുക്ക് വേണ്ടി പ്രവർത്തിക്കുന്നതെല്ലാം ദൈവത്തിന്റെ ഹിതത്തിലും നിർണയത്തിലും തീരുമാനിച്ച കാര്യങ്ങളാണ്. നമ്മെ കുറിച്ചുള്ള വിചാരങ്ങൾ വളരെ ആയിരിക്കുന്നത് പോലെ തന്നെ ദൈവത്തിന്റെ പ്രവർത്തികളും വളരെയാണ്. എന്ത് കൊണ്ടെന്നാൽ നിർണ്ണയിക്കുന്നതും വിചാരിക്കുന്നതും ദൈവം നിവർത്തിക്കും. ദാവീദിനെ കുറിച്ച് ദൈവത്തിന്റെ പ്രോഗ്രാമ്മിൽ ഉണ്ടായിരുന്ന കാര്യങ്ങളെല്ലാം നിവർത്തിച്ച ശേഷമേ ദാവീദ് പിതാക്കന്മാരോട് ചേരാൻ ദൈവം അനുവദിച്ചുള്ളൂ. ദൈവത്തിന്റെ പ്രവർത്തികൾ ചിലപ്പോൾ നമുക്ക് പ്രയാസമായി തോന്നിയെന്ന് വരാം. എന്നാൽ നിരാശപ്പെടേണ്ട കാര്യമില്ല. പിന്നത്തേതിൽ മനസ്സിലാകും ദൈവത്തെ സ്നേഹിക്കുന്നവർക്ക് നിർണ്ണയപ്രകാരം വിളിക്കപെട്ടവർക്ക് തന്നെ സകലതും നന്മയ്ക്കായി കൂടി വ്യാപാരിക്കുന്നു എന്ന്. അത് കൊണ്ട് ദൈവത്തിന്റെ പ്രവർത്തികളെയും വിചാരങ്ങളെയും കുറിച്ച് ചിന്തിക്കുന്ന ഒരുവന് ദൈവത്തെ മഹത്വപ്പെടുത്തുവാനും സ്തുതിക്കാതിരിക്കുവാനും കഴിയുകയില്ല. ദൈവത്തിന്റെ പ്രവർത്തികൾ സാധാരണ പ്രവർത്തികളായിരുന്നില്ല. നമുക്ക് അത് അത്ഭുതപ്രവർത്തികളായിട്ടേ കാണാൻ കഴിയുകയുള്ളൂ. മറ്റുള്ളവർക്കും അത് അത്ഭുത പ്രവർത്തികളായി തോന്നും. കാരണം അസാധ്യമായി മാനുഷിക ബുദ്ധിക്ക് തോന്നിയ കാര്യങ്ങൾ കൂടെ നമ്മോടുള്ള ബന്ധത്തിൽ ദൈവം ചെയ്യുന്നവനാണ്. ആയതിനാൽ എല്ലാ നിരാശകളും ചിന്താകുലങ്ങളും വിട്ട് കളഞ്ഞ് കർത്താവിനായി നിലകൊള്ളാം. നമുക്ക് വേണ്ടിയുള്ള ദൈവത്തിന്റെ വിചാരങ്ങളും പ്രവർത്തികളും വലുതാകുന്നു.