‘സങ്കീർത്തന ധ്യാനം’ – 97
പാ. കെ. സി. തോമസ്
‘ഞാനോ എളിയവനും ദരിദ്രനും ആകുന്നു’, സങ്കീ : 40:17
ഞാനോ എളിയവനും ദരിദ്രനും ആകുന്നു; എങ്കിലും കർത്താവു എന്നെ വിചാരിക്കുന്നു. സങ്കീ (40:17) ഈ സങ്കീർത്തനം മശിഹൈക സങ്കീർത്തനം ആകയാൽ ഈ വാക്യം മശിഹായെ കുറിച്ചുള്ള പ്രവചനം കൂടിയാണ്. അതെ സമയം എഴുത്തുകാരനായ ദാവീദിന്റെ അനുഭവം കൂടിയാണ്. ദാവീദ് യിസ്രായേലിന്റെ രാജാവായി കൊട്ടാരത്തിൽ അധികാരത്തോടും പ്രതാപത്തോടും കഴിഞ്ഞിരുന്നുവെങ്കിലും തന്റെ ഹൃദയം നിഗളിച്ചിരുന്നില്ല. തന്റെ മനോഭാവം എപ്പോഴും താൻ ഒരു എളിയവനാണെന്നും താൻ ഒരു ദരിദ്രനാണെന്നുമായിരുന്നു. ക്രിസ്തുവിൽ കാണുന്ന മാതൃകയും ഇത് തന്നെയാണ്. മഹാസമ്പന്നനായിരുന്ന കർത്താവ് എളിയവനും ദരിദ്രനുമായി മുപ്പത്തിമൂന്നര വർഷം ഈ ഭൂമിയിൽ ജീവിച്ചു. നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിന്നു നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ, 2 കോരി :8:9 എന്ന് പൗലോസ് കൊരിന്ത്യർക്ക് എഴുതി. ആ ക്രിസ്തുവിന്റെ സൗമ്യത ദാവീദിലും ദർശിക്കാൻ കഴിയുന്നു. ദാവീദ് പല കാര്യങ്ങളിൽ ക്രിസ്തുവിന് നിഴലായി നിൽക്കുന്നു. ആ ക്രിസ്തുവിന്റെ സൗമ്യതയാണ് ദാവീദിനെ വലിയവനാക്കിയത്. ക്രിസ്തുവിനെക്കുറിച്ച് ഫിലിപ്യാ ലേഖനത്തിൽ ഇങ്ങനെ വായിക്കുന്നു. ‘അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു’, ഫിലി : 2:6-8. ക്രിസ്തുവേശുവിലുള്ള ഈ ഭാവം എല്ലാ വിശ്വാസികളിലും ഉണ്ടാകണം. അങ്ങനെയെങ്കിൽ ദാവീദിനെ ഉയർത്തിയ ദൈവം, യേശുക്രിസ്തുവിനെ ഏറ്റവും അധികം ഉയർത്തിയ ദൈവം നമ്മെയും ഉയർത്തും. ദാവീദിന് എന്തെല്ലാം ഉണ്ടായിരുന്നുവെങ്കിലും അതൊന്നും സ്വന്തമല്ല. ദൈവം തത്കാലം ഉപയോഗിക്കാൻ നൽകിയത് മാത്രമെന്ന വിശ്വാസമാണുണ്ടായിരുന്നത്. ഇന്ന് ദൈവം നൽകുന്നതൊക്കെ തങ്ങളുടെ മിടുക്ക് കൊണ്ടും കഴിവ് കൊണ്ടും കിട്ടിയതും, ഉണ്ടാക്കിയതുമെന്ന ചിന്തയിൽ പലരും കഴിയുന്നതിനാൽ അവർക്കും താഴാൻ കഴിയുന്നില്ല. പലരുടെയും ഹൃദയം നിഗളിക്കുകയാണ് ചെയ്യുന്നത്. ഞാൻ ഏതോ ആണെന്ന ഭാവവും നിഗളവുമാണ് ആത്മീയ മണ്ഡലത്തിൽ പലരിലും കാണുന്നത്. അത് കൊണ്ടാണ് ദൈവീക പ്രസാദം പലർക്കും ഇല്ലാതെ പോകുന്നത്. ദൈവം നിഗളികളോട് എതിർത്ത് നിൽക്കുന്നവനും താഴ്മയുള്ളവരെ കടാക്ഷിക്കുന്നവനുമാണ്. ദൈവം യിസ്രായേലിനോട് മുൻപ് കൂട്ടി കല്പിച്ചു. കനാനിൽ അവർ എത്തി ഭക്ഷിച്ച് തൃപ്തി പ്രാപിക്കുകയും, നല്ല വീടുകൾ പണിത് പാർക്കുകയും ആടുമാടുകൾ പെരുകുകയും വെള്ളിയും പൊന്നും വർദ്ധിക്കുകയും ചെയ്യുമ്പോൾ നിങ്ങളുടെ ഹൃദയം നിഗളിക്കരുത്. നിന്നെ മിസ്രയെമിൽ നിന്ന് പുറപ്പെടുവിച്ച് കനാനിൽ എത്തിച്ച ദൈവത്തെ മറക്കരുത്. എന്റെ ശക്തിയും ബലവും ഈ സമ്പത്തുണ്ടാക്കിയെന്ന് നിന്റെ ഹൃദയത്തിൽ പറയാതിരിക്കുവാനും സൂക്ഷിക്കണം. (ആവ : 8). ദാവീദ് എളിയവനും ദരിദ്രനുമെന്ന മനോഭാവത്തിൽ കൊട്ടാരത്തിൽ പാർക്കുകയും അധികാരത്തിന്റെ സിംഹാസനത്തിൽ ഇരിക്കുകയും ചെയ്തു. അത് കൊണ്ട് തനിക്ക് ഒരു ഉറപ്പ് ലഭിച്ചു. തന്റെ ദൈവം തന്നെ കുറിച്ച് വിചാരിക്കുന്നു. താഴ്മയോടും സൗമ്യതയോടും ആര് ജീവിച്ചാലും അവരുടെ കാര്യങ്ങൾക്ക് വേണ്ടി വിചാരപ്പെടുകയും അവരുടെ ആവശ്യങ്ങളിൽ സഹായിക്കുകയും അവരെ ഉയർത്തുകയും ചെയ്യുന്നവനാണ് നമ്മുടെ ദൈവം. ദാവീദിന്റെ സകല ഉയർച്ചയുടെയും രഹസ്യം ദൈവം തനിക്ക് വേണ്ടി വിചാരപ്പെട്ടത് ആയിരുന്നു. താഴ്മയോടെ ജീവിക്കുന്നവർ ചിന്താകുലപ്പെടേണ്ട കാര്യമില്ല. ഒന്നിനെക്കുറിച്ചും വിചാരപ്പെടേണ്ട ആവശ്യമില്ല. എന്ത് തിന്നും, എന്ത് കുടിക്കും എന്ത് ഉടുക്കും, എവിടെ പാർക്കും, നാളെ ഭാവി എന്താകും ഒന്നിനെ കുറിച്ചും വിചാരപ്പെടേണ്ട. ദൈവസന്നിധിയിൽ താഴ്മയോടെ ജീവിക്കുന്നവർക്ക് വേണ്ടി ദൈവം വിചാരപ്പെടും. ദൈവം അവരെ ഉയർത്തും. എളിയവരെയും ദരിദ്രരെയും പൊതുവെ ആളുകൾ അവഗണിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ദൈവം എളിയവരെയും ദരിദ്രരെയും സഹായിക്കാൻ ഉണ്ടെന്ന് ഓർക്കുമ്പോൾ അക്ഷരീകമായി ദരിദ്രരും എളിയവരും ആയിരിക്കുന്നവർക്കും, എളിയവരും ദരിദ്രരുമെന്ന മനോഭാവത്തിൽ ജീവിക്കുന്നവർക്കും സന്തോഷിക്കാൻ കഴിയും.