‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 20
പാ. വി. പി. ഫിലിപ്പ്
ഭാരതത്തിലെ ക്രൈസ്തവരുടെ മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഭാരതത്തിൽ ക്രിസ്തുവിന്റെ ക്രൂശ് നമുക്ക് എത്രയധികം ഭംഗിയായി വഹിക്കാം എന്നതാണ്, ഡോ. കെ. രാജരത്നം
6
വിജയജീവിതം ക്രിസ്തുവിൽ
ക്രിസ്തുവിന് വേണ്ടി സൗരഭ്യവാസനായി തീരുന്ന ജീവിതമാണ് വിജയജീവിതം. വിശുദ്ധ പൗലോസിന്റെ വാക്കുകളിൽ “ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്നു സ്തോത്രം. രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ഞങ്ങൾ ദൈവത്തിന്നു ക്രിസ്തുവിന്റെ സൌരഭ്യവാസന ആകുന്നു” (2 കോരി :2:14,15)
ഇരുണ്ട ഭൂഖണ്ഡമെന്ന് വിശേഷിപ്പിച്ച ആഫ്രിക്കയെ സുവിശേഷ ജ്വാല കൊണ്ട് പ്രഭാപൂരിതമാക്കിയ ഡേവിഡ് ലിവിങ്സ്റ്റൺ ആഫ്രിക്കയിലെ പതിനായിരങ്ങൾക്ക് വേണ്ടി ക്രിസ്തുവിന്റെ സൗരഭ്യവാസനയായി. 1873 മെയ് ഒന്നിന് മുഴങ്കാലിൽ പ്രാർത്ഥനയ്ക്കായി ഇരുന്ന നിലയിൽ ഡേവിഡ് ലിവിങ്സ്റ്റണിന്റെ മൃതദേഹമാണ് സ്നേഹിതർ കണ്ടത്. കറുത്ത വർഗ്ഗത്തെ ക്രിസ്തുവിൽ പ്രകാശിപ്പിച്ച ഡേവിഡ് ലിവിങ്സ്റ്റന്റെ ഹൃദയം ആഫ്രിക്കയുടെ മണ്ണിൽ സംസ്കരിക്കുകയും മൃതദേഹം ഇംഗ്ലണ്ടിലെ പ്രശസ്തമായ വെസ്റ്റ് മിനിസ്റ്റർ ആൽബിയിൽ സംസ്കരിക്കുകയും ചെയ്തു. രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും, നശിക്കുന്നവരുടെ ഇടയിലും ഡേവിഡ് ഒരുപോലെ സൗരഭ്യവാസനയായി.
വിജയകരമായ ജീവിതത്തിന്റെ രഹസ്യം ക്രിസ്തുവിലാണ്. ആ വ്യജയ ജീവിതം പൂർണമാകണമെങ്കിൽ നാം ക്രിസ്തുവിന്റെ സൗരഭ്യവാസനാകണം.
പശ്ചാത്തലം
‘ക്രിസ്ത്യാനിത്വത്തിന്റെ രണ്ടാം സ്ഥാപകൻ’ (The second founder of Christianity) എന്ന് വിശേഷിപ്പിക്കുന്ന പൗലോസിന്റെ പ്രൗഢ കുംഭേരമായ ലേഖനങ്ങളിൽ തിളങ്ങി നിൽക്കുന്ന ഒന്നാണ് കൊരിന്ത്യർക്കെഴുതിയ രണ്ടാം ലേഖനം. രണ്ടാമത്തെ മിഷനറി യാത്രയിലാണ് റോമൻ പ്രവിശ്യയിൽ അഖായയിലെ കൊരിന്തിൽ പൗലോസ് എത്തി ചേരുന്നത്. ഏകദേശം 18 മാസം അദ്ദേഹം അവിടെ പ്രവർത്തിച്ചു. എ. ഡി. 50 -ലായിരിക്കാം പൗലോസ് കൊരിന്തിലെത്തിയതെന്ന് വേദശാസ്ത്ര പണ്ഡിതന്മാർ കരുതുന്നു. കാരണം അപ്പൊ. പ്രവർ. 18:12 ൽ അഖായയിലെ റോമൻ ഗവർണറായ ഗല്ലിയോന്റെ മുന്പാകെ പൗലോസ് നിൽക്കുന്നതായി കാണുന്നു. ഗല്ലിയോന്റെ ഭരണകാലം എ. ഡി. 51 ജൂലൈ മുതൽ 52 ജൂൺ വരെയാണ്. പിന്നീട് ഫിലിപ്പിയയിൽ എത്തിയ പൗലോസ് കൊരിന്ത്യർക്ക് ആദ്യ ലേഖനമെഴുതി. രണ്ടാം ലേഖനം ഒരു വർഷത്തിന് ശേഷം എഴുതി. ഒന്നാം ലേഖനം എഴുതിയപ്പോഴുള്ള സ്ഥിതികളല്ല രണ്ടാം ലേഖനം എഴുതിയപ്പോൾ കൊരിന്തിൽ ഉണ്ടായിരുന്നത്. പൗലോസിന്റെ അപ്പോസ്തോലാധികാരത്തെ ചോദ്യം ചെയ്യുന്നവർ അവിടെയുണ്ടായിരുന്നു. തന്റെ ആത്മാർത്ഥമായ പ്രവർത്തനങ്ങളെ ആരോപണത്തിന്റെ കണ്ണുകളോടെ കാണുകയും തെറ്റായ പ്രചാരണം നടത്തുകയും ചെയ്യുന്നവർ അവിടെയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടാം ലേഖനമെഴുതുന്നത്. എഫെസൊസിൽ നിന്നും ത്രോവാസിലെത്തിയ പൗലോസ് തീത്തോസിന്റെ വരവിന് കാലതാമസമുണ്ടായത് കൊണ്ട് താൻ മക്കദോന്യയ്ക്ക് പുറപ്പെട്ടു. ആ വിവരണം പറയുന്നതിനിടയിലാണ് ക്രിസ്തുവിലുള്ള വിജയ ജീവിതത്തിന്റെ രഹസ്യം പ്രസ്താവിക്കുന്നത്.