‘സങ്കീർത്തന ധ്യാനം’ – 99
പാ. കെ. സി. തോമസ്
‘ദൈവത്തിന് എന്നിൽ പ്രസാദമായിരിക്കുന്നു എന്ന് ഞാൻ അറിയുന്നു’, സങ്കീ : 41:11
“എന്റെ ശത്രു എന്നെച്ചൊല്ലി ജയഘോഷം കൊള്ളാതിരിക്കുന്നതിനാൽ നിനക്കു എന്നിൽ പ്രസാദമായിരിക്കുന്നു എന്നു ഞാൻ അറിയുന്നു”, സങ്കീ : 41:11. ദാവീദ് രോഗിയായി തീർന്ന് മരണത്തോട് അടുത്ത സന്ദർഭത്തിൽ തന്റെ മനോഭാവം എന്തായിരുന്നുവെന്നും തനിക്ക് ലഭിച്ച വിടുതലിൽ തനിക്ക് ദൈവത്തോട് ഉണ്ടായിരുന്ന നന്ദി എത്ര വലുതായിരുന്നുവെന്നും ഈ സങ്കീർത്തനം വ്യക്തമാക്കുന്നു. താൻ എളിയവനെ ആദരിക്കുന്ന ഒരുവനാകയാൽ രോഗശയ്യയിൽ ദൈവം താങ്ങുമെന്നും, ദീനത്തിൽ കിടക്ക മാറ്റി വിരിക്കുമെന്നും ഉള്ള വിശ്വാസം തനിക്ക് ഉണ്ടായിരുന്നു. അത് കൊണ്ട് തന്റെ പാപങ്ങളെ സമ്മതിച്ചും ഏറ്റ് പറഞ്ഞും കൊണ്ട് ദാവീദ് കിടക്കയിൽ ആയിരുന്നു. എന്നാൽ ദാവീദ് രോഗിയായി എന്നറിഞ്ഞ തന്റെ ശത്രുക്കൾ സന്തോഷിക്കയാണ് ചെയ്തത്. അവൻ എപ്പോൾ മരിച്ച് അവന്റെ പേർ നശിക്കുമെന്ന് അവന്റെ ശത്രുക്കൾ അവനെക്കുറിച്ച് ദോഷം പറഞ്ഞു. ദാവീദിനെ അവർ കാണാൻ ചെന്നപ്പോൾ കപടവാക്കുകൾ പറഞ്ഞു. എന്നാൽ അവരുടെ ഹൃദയത്തിൽ നീതികേട് സംഗ്രഹിക്കുകയാണ് ചെയ്തത്. പുറത്ത് പോയി അതാണ് മറ്റുള്ളവരോട് പ്രസ്താവിച്ചത്. ദാവീദിനെ പകച്ചവരൊക്കെയും അവന് വിരോധമായി തമ്മിൽ മന്ത്രിച്ചു. അവർ അവനെതിരെ ദോഷം ചിന്തിച്ചു. ഒരു ദുർവ്യാധി അവന് പിടിച്ചിരിക്കുന്നു. അവൻ കിടപ്പിലായി അവൻ ഇനി എഴുന്നേൽക്കുകയില്ല എന്ന് അവർ പറഞ്ഞു. അവന്റെ പ്രാണസ്നേഹിതൻ പോലും അവന്റെ നേരെ കുതികാൽ ഉയർത്തി. ഇന്നും ഇത് പോലെ ഉള്ള അനുഭവങ്ങൾ ഉണ്ടാകുമ്പോൾ, രോഗമോ, ദുഃഖമോ, അനർത്ഥമോ ഉണ്ടാകുമ്പോൾ മാറി നിന്ന് വിമർശിക്കുന്നവർ ഇന്ന് വളരെ ഉണ്ട്. അവർ അവരെ കാണാൻ ചെല്ലുന്നത് നല്ല ഉദ്ദേശത്തിലല്ല. മരിക്കാറായോയെന്ന് അറിയാനാണ്. ചിലപ്പോൾ നല്ല വാക്കുകൾ അവർ പറയും. ദൈവം സൗഖ്യമാക്കും, ദൈവം കൈവിടുകയില്ല, ഇനിയും താങ്കളെ കുറിച്ച് ദൈവത്തിന് വലിയ ഉദ്ദേശം ഉണ്ട്. ഞങ്ങൾ പ്രാര്ഥിക്കുന്നുണ്ട്, ദൈവം എത്രയും വേഗം എഴുനേൽപ്പിക്കും, ദൈവം സൗഖ്യമാക്കും, അധൈര്യപ്പെടരുത് എന്നൊക്കെ അഭ്യുതയകാംക്ഷിയെ പോലെ അവർ സംസാരിച്ചെന്ന് വരും. എന്നാൽ അവരുടെ ഹൃദയം നല്ലതല്ല. അവരുടെ ഹൃദയത്തിൽ ദോഷം സംഗ്രഹിച്ച് വച്ചിരിക്കുകയാണ്. നാശം കാണാനാണ് അവർ ആഗ്രഹിക്കുന്നത്. കൂടെ നിന്നവരും നമ്മെ സഹായിക്കാൻ കടപ്പെട്ടവരും നാം വളരെ നന്മ ചെയ്തിട്ടുള്ളവരും ഉറ്റവരും ഉടയവരുമൊക്കെ മാറി നിന്ന് കുറ്റം പറഞ്ഞ് രസിക്കുന്ന സമയങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും. മാനുഷിക നിലയിൽ ചിലർ ഇങ്ങനെയുള്ള ആളുകളോട് പകരം ചെയ്യാൻ ഒരവസരം ദാവീദിനെപ്പോലെ ആഗ്രഹിച്ചെന്നും വരാം. അങ്ങനെ നിരൂപിക്കരുത്. ദൈവം കൃപ ചെയ്യും. ദൈവം പ്രാര്ഥനയ്ക്ക് മറുപടി നൽകും. നമ്മുടെ ദൈവം സൗഖ്യമാക്കും. അവൻ സൗഖ്യമാക്കുന്ന യഹോവയാണ്. അവൻ സൃഷ്ടാവായ ദൈവമാണ്. ശത്രുക്കളുടെ മുൻപാകെ ദൈവം മേശ ഒരുക്കും, ദൈവം സൗഖ്യമാക്കുന്നത് പ്രയാസവേളയിൽ എതിരായി നിന്നവരോടും എതിരായി സംസാരിച്ചവരോടും പ്രതികാരം ചെയ്യാനല്ല പ്രത്യുത മൗനമായിരിക്കാതെ ദൈവത്തിന് സ്തുതി പാടുവാനും ദൈവത്തോട് നന്ദി ഉള്ളവരായിരുന്ന് ദൈവഹിതത്തിനു വേണ്ടി തങ്ങളെ സമർപ്പിക്കുവാനുമാണ്. ദൈവം വിടുതൽ നൽകിയ ദാവീദ് വളരെ സന്തോഷത്തോടും നന്ദിയോടും പറഞ്ഞ വാക്കുകളാണ് ഈ വാക്യത്തിൽ കാണുന്നത്. തന്റെ മരണം കാണാൻ കാത്തിരുന്ന എതിരാളികൾ ലജ്ജിച്ച് പോകത്തക്കവണ്ണം ദൈവം തന്റെ പ്രാണനെ മരണത്തിൽ നിന്നും ഉദ്ധരിച്ച് കൊണ്ട് ദൈവത്തിന് തന്നിൽ പ്രസാദമായിരിക്കുന്നുയെന്ന ഉറപ്പ് തനിക്ക് ലഭിച്ചു. ദൈവം ദാവീദിനെ സൗഖ്യമാക്കിയില്ലായിരുന്നുവെങ്കിൽ ശത്രു ജയാഘോഷത്തോടെ ആർത്ത് സന്തോഷിക്കുമായിരുന്നു. നമ്മുടെ ദൈവം നമ്മെ ശത്രുവിന്റെ ഇഷ്ടത്തിന് ഏല്പിച്ചു കൊടുക്കയില്ല. നമ്മുടെ ജീവിതത്തിൽ നമ്മുടെ ദൈവത്തിന്റെ ഇഷ്ടമേ നടക്കുകയുള്ളൂ. ദൈവത്തിന്റെ അഭിഷക്തന്മാർ ദൈവത്തിന്റെ നാമത്തിന് മഹത്വമായി നിലകൊള്ളുന്നത് കാണുവാൻ ശത്രുവിന് ഇഷ്ടം അല്ല. അവരുടെ നാശത്തിന് വേണ്ടി അവൻ കാത്ത് നിൽക്കും. എന്നാൽ നാം ജനിക്കുന്നതിന് മുൻപ് നമ്മെ കുറിച്ച് പ്ലാനും പദ്ധതികളും തീരുമാനിച്ച ദൈവം താൻ വിചാരിച്ചത് നടത്തും. താൻ നിർണ്ണയിച്ചത് നിവർത്തിക്കും. അപ്പോൾ ദൈവജനത്തിന് ഒരു കാര്യം ബോധ്യമാകും. എന്റെ ദൈവത്തിന് എന്നോട് വിരോധമില്ല. എന്റെ ദൈവത്തിന് എന്നിൽ പ്രസാദമാണ്. അല്പകാലം പരിശോധനയിലൂടെ കടത്തിവിട്ടെങ്കിലും അത് എന്നിൽ പ്രസാദമുള്ളത് കൊണ്ട് അങ്ങനെ ചെയ്തതാണെന്ന് പറഞ്ഞ് ദൈവത്തിന് സ്തോത്രം ചെയ്യും.
ReplyForwardAdd reaction |