‘സഫലമീ യാത്ര…’ – (68)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
ജീവനുള്ള ദൈവം
നവീകരണത്തിന്റെ ഉദയ നക്ഷത്രം എന്നറിയപ്പെടുന്ന വ്യക്തിയാണ് മാർട്ടിൻ ലൂഥർ. പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആത്മീയ നവോത്ഥാന നേതാവ്. നാലു ചുറ്റും ഉയരുന്ന എതിർപ്പുകളുടെയും കൊടുങ്കാറ്റുകളുടെയും നടുവിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. തുടർച്ചയായ വലിയ എതിർപ്പുകൾ, കരുത്തനായിരുന്നു എങ്കിലും, ക്രമേണ തളരുവാൻ തുടങ്ങി. ഏറ്റവും തളർന്നിരുന്ന ദിവസങ്ങളിൽ ഒന്നിൽ, തന്റെ പ്രിയ പത്നി, ശവമടക്കുകളിൽ ധരിക്കുന്ന കറുത്ത വസ്ത്രവുമണിഞ്ഞ് തന്റെ അടുക്കലെത്തി.
ഉദ്വേഗത്തോടെ ആരാണ് മരണമടഞ്ഞത് എന്ന് ലൂഥർ അന്വേഷിച്ചു. മറുപടി, “ദൈവം മരിച്ചു പോയി”
എങ്ങനെ പറയുവാൻ കഴിയുന്നു എന്ന് ലൂഥർ ഞെട്ടലോടെ ചോദിച്ചു. നിങ്ങളുടെ അവസ്ഥയും നിരാശയുമൊക്കെ കണ്ടാണ് പറഞ്ഞത്. ഈ വാക്കുകൾ ലൂഥറിനെ തട്ടിയുണർത്തി. ജീവിക്കുന്ന, സ്നേഹിക്കുന്ന, കരുതുന്ന, സംരക്ഷിക്കുന്ന ഒരു ദൈവം ഉള്ളപ്പോൾ എന്തിന് നിരാശനാകുന്നു ?
പലപ്പോഴും ഉയർത്തെഴുനേറ്റ യേശുവിനെ നാം മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നു. നിരാശ വരുമ്പോൾ ഓടി ചെല്ലുവാൻ ദൈവത്തിന്റെ വചനമുണ്ട്. നിരാശരും, തകർച്ച അനുഭവിക്കുന്നവരുമായ ഭക്തന്മാർക്ക് ഓടിയെത്തുവാൻ ഒരിടമുണ്ട് – ദൈവസന്നിധി. ഭക്തനായ ദാവീദ് എഴുതുന്നു, “നീ എന്റെ വിലാപത്തെ നൃത്തമാക്കി തീർത്തു; എന്റെ രട്ട് നീ അഴിച്ചു എന്നെ സന്തോഷം ഉടുപ്പിച്ചിരിക്കുന്നു. ഞാൻ മൗനമായിരിക്കാതെ നിനക്ക് സ്തുതി പാടേണ്ടതിന് തന്നെ. എന്റെ ദൈവമായ യഹോവേ, ഞാൻ എന്നേക്കും നിനക്ക് സ്തോത്രം ചെയ്യും”, സങ്കീ : 30:11,12
ഓരോ സ്തോത്ര ശബ്ദം ഉയരുമ്പോഴും, നിങ്ങൾ പ്രഖ്യാപിക്കുകയാണ്, “എന്റെ ദൈവം ജീവിക്കുന്നു. മരണത്തെ ജയിച്ചവൻ എന്റെ കർത്താവും, എന്റെ ദൈവമുമത്രെ.