‘ഇതാ, നോഹയുടെ കാലം’ – 03
പാ. ബി. മോനച്ചൻ, കായംകുളം
02
അടയാളങ്ങൾ കാണുനുണ്ട്, ഒരുങ്ങിയിട്ടുണ്ടോ ?
നമ്മുടെ കർത്താവിന്റെ പുനരാഗമനത്തിന് മേഘപ്രത്യക്ഷതയെന്നും മഹത്വ പ്രത്യക്ഷതയെന്നും രണ്ട് ആമുഖങ്ങൾ ഉള്ളതായി കഴിഞ്ഞ ലക്കത്തിൽ രേഖപ്പെടുത്തിയിരുന്നുവല്ലോ. ഇതിൽ ഒന്നാം ആമുഖത്തിന് അഥവാ മേഘപ്രത്യക്ഷതയ്ക്ക് പ്രത്യേക അടയാളങ്ങളൊന്നും പറഞ്ഞിട്ടില്ല. കർത്താവിന്റെ രഹസ്യ വരവിന് മുൻപ് ഇന്ന കാര്യം കൂടി സംഭവിക്കണം എന്നില്ല എന്ന് സാരം. നിനയാത്ത നേരത്ത് അവൻ കള്ളനെ പോലെ വരും (വെളി : 3:3, 16:15). എന്നാൽ അവന്റെ മഹത്വ പ്രത്യക്ഷതയ്ക്ക് മുൻപ് സംഭവിക്കേണ്ട 96 കാര്യങ്ങൾ വചനം വെളിപ്പെടുത്തിയിട്ടുണ്ട്. അവയിൽ പലതും ഇന്ന് സംഭവിച്ചു തുടങ്ങിയിരിക്കുന്നു. ഇവ ആരംഭം മാത്രമാണെങ്കിൽ അതിന്റെ മൂർദ്ധന്യത എത്രയോ ഭീകരവും, ഭയാനകവുമായിരിക്കും. ഇവ സംഭവിച്ചു തുടങ്ങിയെങ്കിൽ അതിന്റെ അർത്ഥം അവൻ അടുക്കൽ വാതിൽക്കൽ ആയിരിക്കുന്നു എന്നല്ലേ ? (ലുക്കോ :21:28)
കർത്താവിന്റെ മഹത്വപ്രത്യക്ഷതയ്ക്ക് മുൻപ് സംഭവിക്കേണ്ടവയെപ്പറ്റി അവിടുന്ന് തന്നെ പറഞ്ഞ കാര്യങ്ങളാണ് ലുക്കോ : 17:26-30 വരെയുള്ള വാക്യങ്ങളിൽ കാണുന്നത്. മനുഷ്യപുത്രന്റെ വരവിന് മുൻപ് നോഹയുടെയും ലോത്തിന്റെയും കാലം പോലെ ലോകജനതയാകുമെന്ന് ക്രിസ്തു പറഞ്ഞു. ഏകദേശം പതിനഞ്ചോളം പ്രത്യേകതകൾ ഈ രണ്ട് വ്യക്തികളുടെയും കാലഘട്ടത്തിന്റേതായിട്ടുണ്ട്. നോഹയുടെയും ലോത്തിന്റെയും കാലത്തെക്കുറിച്ച് സൂക്ഷമമായി പഠിച്ചാൽ മനുഷ്യന്റെ ധാർമ്മിക, മാനസിക, സാംസ്‌കാരിക ജീവിതനിലകൾ നമ്മുടെ ഈ കാലഘട്ടത്തിലെ ജനതയുടെ ജീവിതരീതിയോടും, നിലവാരത്തോടും ഒത്ത് വരുന്നതായി കാണാം. അതിന്റെ അർത്ഥം മനുഷ്യപുത്രന്റെ വരവ് അടുത്തു എന്നല്ലേ ? ന്യായവിധിയുടെ വെള്ളം പൊങ്ങുവാനും, ശിക്ഷാവിധിയുടെ തീ വീഴുവാനും സമയം അടുത്ത് എന്നല്ലേ ?
നീതിപ്രസംഗിയായ നോഹയെയും, അധർമ്മം കണ്ടും കേട്ടും വലഞ്ഞുപോയ നീതിമാനായ ലോത്തിനെയും രക്ഷിക്കുവാൻ സ്വർഗ്ഗം പ്രവർത്തിച്ചത് പോലെ ഈ ദുഷ്ടലോകത്തിൽ പാപമാലന്യങ്ങൾ ഏശാതെ വിശുദ്ധി കാത്ത് സൂക്ഷിച്ച് മുന്നേറുവാൻ പ്രയാസപ്പെടുന്ന ഭക്തന്മാരെ വിടുവിപ്പാൻ കർത്താവ് ഇറങ്ങി വരാറായി. രാജാധിരാജനെ സ്വീകരിക്കുവാൻ ഭൂമി ഒരുങ്ങി കഴിഞ്ഞു. വാനഗോളങ്ങളെല്ലാം എന്തോ ഒന്നിന് വേണ്ടിയുള്ള തയാറെടുപ്പിലാണ്. ഇളക്കമില്ലാത്ത, മാറ്റമില്ലാത്ത രാജ്യം സ്ഥാപിക്കുവാൻ യേശു രാജാധിരാജാവായി എഴുന്നെള്ളുവാൻ പോകുന്നു. നീ ഒരുങ്ങിയിട്ടുണ്ടോ ? തുടർന്നുള്ള ലക്കങ്ങളിൽ നാം നോഹയുടെ കാലത്തിന്റെ പ്രത്യേകതകളും അതിന് ഈ കാലവുമായുള്ള സാമ്യവും വിചിന്തനം ചെയ്യുവാൻ തുടങ്ങുകയാണ്. തിരുവചനം എത്ര കൃത്യമായി നിറവേറുന്നു എന്നത് ദർശിക്കുക. അതിന് മുൻപ് നോഹയെ കുറിച്ച് നമുക്ക് ചിന്തിക്കാം.