‘ഇതാ, നോഹയുടെ കാലം’ – 46
പാ. ബി. മോനച്ചൻ, കായംകുളം
24
ഇതൊരു നിഴൽ മാത്രം
നോഹയുടെ കാലവും ആ കാലത്തിന്മേലുള്ള ദൈവീക ന്യായവിധിയും ഒകെ നിഴലായ വസ്തുത മാത്രം. പൊരുളായത് വരുന്നുണ്ട്. ദൈവം മാനവജാതിക്ക് വേണ്ടി ഒരുക്കിയ മഹാരക്ഷ, തന്റെ പുത്രനെ കുരിശിൽ തകർത്ത് ഒരുക്കിയ രക്ഷ – അത് തള്ളിക്കളഞ്ഞാൽ കഠിനമായ ശിക്ഷ അനുഭവിക്കേണ്ടി വരും എന്ന് വചനം മുന്നറിയിപ്പ് തരുന്നു. “ദൈവപുത്രനെ ചവിട്ടിക്കളയുകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്ന് നിരൂപിക്കുകയും കൃപയുടെ ആത്മാവിനെ നിന്ദിക്കുകയും ചെയ്യുന്നവർ എത്ര കഠിനമേറിയ ശിക്ഷയ്ക്ക് പാത്രമാകുമെന്ന് വിചാരിപ്പിൻ” (എബ്രാ :10:29). നോഹയുടെയും ലോത്തിന്റെയും കാലത്ത് വഷളത്തം വിട്ട് മാനസാന്തരപ്പെടുവാൻ ദൈവം അവസരം കൊടുത്തിട്ടും അതിന് മനസ്സാകാത്ത തലമുറയെ ദൈവം കഠിനമായി ശിക്ഷിച്ചത് പോലെ ഈ തലമുറയെയും ദൈവം ന്യായം വിധിക്കും.
നോഹയുടെ കാലത്ത് ജനം ദൈവീകന്യായവിധിയാൽ നശിക്കുവാൻ കാരണം അവരുടെ വഷളത്തം എന്നതിനേക്കാൾ ദൈവം അവർക്ക് രക്ഷപെടുവാൻ കൊടുത്ത അവസരം നഷ്ടമാക്കി എന്നതായിരുന്നു. എത്ര വലിയ ദോശയ്ക്കും പാപിക്കും നോഹയുടെ പെട്ടകത്തിൽ കയറുവാൻ അവസരം ഉണ്ടായിരുന്നു. പെട്ടകത്തിൽ കയറിയിരുന്നുവെങ്കിൽ അവന്റെ മുൻപാപങ്ങൾ കണക്കിടാതെ അവനെയും ദൈവം രക്ഷിക്കുമായിരുന്നു. ഇതും വലിയ ഒരു മർമ്മമായിരുന്നു. “വിശ്വസിക്കുന്നവർക്ക് അവൻ തന്റെ പുത്രൻ മുഖാന്തരം പ്രായശ്ചിത്തമാകേണ്ടതിന് ദൈവം അവനെ പരസ്യമായി നിർത്തിയിരിക്കുന്നു” (റോമർ : 3:25). “ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ. അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.
ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ”. (യോഹ : 3:17-19)
“അതുകൊണ്ടു നാം വല്ലപ്പോഴും ഒഴുകിപ്പോകാതിരിക്കേണ്ടതിന്നു കേട്ടതു അധികം ശ്രദ്ധയോടെ കരുതിക്കൊൾവാൻ ആവശ്യമാകുന്നു. ദൂതന്മാർമുഖാന്തരം അരുളിച്ചെയ്ത വചനം സ്ഥിരമായിരിക്കയും ഓരോരോ ലംഘനത്തിന്നും അനുസരണക്കേടിന്നും ന്യായമായ പ്രതിഫലം ലഭിക്കയും ചെയ്തു എങ്കിൽ
കർത്താവു താൻ പറഞ്ഞുതുടങ്ങിയതും ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധവീര്യപ്രവൃത്തികളാലും തന്റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടും സാക്ഷി നിന്നതും കേട്ടവർ നമുക്കു ഉറപ്പിച്ചുതന്നതുമായ ഇത്ര വലിയ രക്ഷ നാം ഗണ്യമാക്കാതെ പോയാൽ എങ്ങനെ തെറ്റി ഒഴിയും?”(എബ്രാ : 2:1-4)
മനുഷ്യജാതിയുടെ മേൽ ദൈവീക ന്യായവിധി ചൊരിയപ്പെടുന്നത് അവരുടെ പാപപ്രവർത്തികൾ നിമിത്തമാണെങ്കിൽ തന്നെയും മനുഷ്യർ ന്യായവിധിയിൽ അകപ്പെടുന്നത് അവർക്ക് വേണ്ടി ദൈവം ഒരുക്കിയ രക്ഷയെ തിരസ്കരിക്കുക നിമിത്തമായിരിക്കും. ഒന്ന് കൂടെ വ്യക്തമായി പറഞ്ഞാൽ – ഇനിയും നിങ്ങൾ നശിക്കുന്നത്, നിത്യനരകന്യായവിധിക്ക് ഏല്പിക്കപ്പെടുന്നത് നിങ്ങളുടെ പാപം നിമിത്തമല്ല, പ്രത്യുത നിങ്ങൾക്ക് വേണ്ടി കാൽവരിയിൽ പാപം ആക്കപ്പെട്ട് നിങ്ങളെ സ്വന്തന്ത്രനാക്കുവാൻ കാൽവരിയിൽ ജീവരക്തം ഊറ്റിയ യേശുവിലൂടെയുള്ള രക്ഷ നിങ്ങൾ തിരസ്കരിക്കുന്നത് നിമിത്തമാണ്. ഒന്നുകിൽ നിങ്ങൾ മനസോടെ ക്രിസ്തുവിനെ സ്വീകരിക്കുക. ന്യായവിധിയിൽ നിന്നും ഒഴിവുള്ളവരാകുക. അല്ലെങ്കിൽ മനസ്സോടെ നിങ്ങൾ ക്രിസ്തുവിനെ തിരസ്കരിച്ച് ന്യായവിധിക്കായി ഒരുക്കപ്പെടുക.
ഇതിനപ്പുറം ഒരു വഴി മനുഷ്യന്റെ മുൻപിൽ ഇനിയും ഇല്ല. “അതുകൊണ്ടു ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല.” (റോമ :8:1). നിങ്ങളുടെ കഴിഞ്ഞകാല പാപങ്ങൾ എത്ര കഠിനതരമെങ്കിലും അവ ഏറ്റ് പറഞ്ഞ് ഉപേക്ഷിച്ച് ക്രിസ്തുവിൽ മറയുവാൻ ഇപ്പോൾ നിങ്ങൾക്ക് അവസരം ഉണ്ട്.
ഈ പാപാലോകത്തിൽ ദൈവീകന്യായവിധി ചൊരിയപ്പെടും എന്നതിന് തെളിവായി അനവധി വാക്യങ്ങൾ വിശുദ്ധവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. മലാഖി പറയുന്നു, “ചൂളപോലെ കത്തുന്ന ഒരു ദിവസം വരും; അപ്പോൾ അഹങ്കാരികളൊക്കെയും സകല ദുഷ്‌പ്രവൃത്തിക്കാരും താളടിയാകും; വരുവാനുള്ള ആ ദിവസം വേരും കൊമ്പും ശേഷിപ്പിക്കാതെ അവരെ ദഹിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കോ നീതിസൂര്യൻ തന്റെ ചിറകിൻ കീഴിൽ രോഗോപശാന്തിയോടുകൂടെ ഉദിക്കും; നിങ്ങളും പുറപ്പെട്ടു തൊഴുത്തിൽനിന്നു വരുന്ന പശുക്കിടാക്കളെപ്പോലെ തുള്ളിച്ചാടും”. (മലാഖി : 4:1)