‘ഇതാ, നോഹയുടെ കാലം’ – 66
പാ. ബി. മോനച്ചൻ, കായംകുളം
വെസൂവിയസ് മുരളുന്നു
വായനക്കാരിൽ പലർക്കും തലക്കുറി മനസ്സിലായില്ല എന്നറിയാം. പുരാതന റോമാ സാമ്രാജ്യത്തിലെ പ്രസിദ്ധമായൊരു പട്ടണമായിരുന്നു ‘പോമ്പി നഗരം’. അക്കാലത്തെ സമ്പന്നർ അവിടെ കുടിയേറിയിരുന്നു. പാപത്തിന്റെ ഈറ്റില്ലമെന്നോ പാപ ചേറ്റ് കണ്ടമെന്നോ വിശേഷിപ്പിക്കാവുന്ന തരത്തിൽ സകല മ്ലേച്ഛതകളും നിറഞ്ഞ ഈ പട്ടണത്തിൽ റോമിലെ മറ്റ് പട്ടണങ്ങളിൽ നിന്ന് പോലും വൈകുന്നേരങ്ങളിൽ ആളുകൾ പാപക്കൂട്ടായ്മയ്ക്കായി ചേക്കേറുമായിരുന്നു. ‘ആഫിം തിയേറ്റേർസ്’ എന്നും ‘കൊളോസിയങ്ങൾ’ എന്നും അറിയപ്പെട്ട കൂറ്റൻ പബ്ലിക് സ്റ്റേഡിയങ്ങൾ ഈ സ്ഥലത്തെ ഒരു പ്രത്യേകതയായിരുന്നു. മല്ലയുദ്ധം, ദ്വന്ദയുദ്ധം, എന്നിവ ഇവിടുത്തെ പ്രധാന വിനോദമായിരുന്നു. സ്ത്രീകളും, കുട്ടികളും ഉൾപ്പടെ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിന്റെ അങ്കത്തറയിൽ ബലിഷ്ഠകായകന്മാരായ രണ്ട് യുവാക്കളെ ഇറക്കിവിട്ട് തമ്മിൽ ദ്വന്ദയുദ്ധം ചെയ്യിക്കും. ഒരുവൻ അപരനെ ഇടിച്ചുപൊളിച്ചു എല്ലുകൾ വലിച്ചൂരുന്നത് വരെ യുദ്ധം നീളുമായിരുന്നു. അത് കണ്ട് കാണികൾ കൈയ്യടിക്കുമായിരുന്നു. (ഇന്നത്തെ ബോക്സിങ്ങും ജൂഡോയും അവിടെ നിന്നും വന്നതാകാനാണ് സാധ്യത). ആബാലവൃദ്ധജനത്തിന്റെ മുമ്പിൽ, കൂട്ടിൽ കിടക്കുന്ന സിംഹത്തിന്റെ മുന്നിലേക്ക് നിരപരാധികളായ ക്രിസ്ത്യാനികളെ വലിച്ചെറിയുകയും പ്രാണവേദനയാൽ പിടഞ്ഞ് രക്ഷപ്പെടുവാൻ അവർ നടത്തുന്ന വൃഥാശ്രമങ്ങൾ കണ്ട് കാണികൾ പരിഹാസത്തോടെ ചിരിക്കുകയും ചെയ്യുമായിരുന്നു. ആ സാധുക്കളുടെ കാലിൽ പിടിച്ച് ദുഷ്ടമൃഗം അവരെ വാരി നിലത്തടിക്കുമ്പോൾ അവരുടെ തലയോടുകൾ പൊട്ടി തലച്ചോറുകൾ ചിന്നിച്ചിതറുന്നതും വിശന്ന് കിടക്കുന്ന സിംഹം ഒരു കാല് കൊണ്ട് ചവിട്ടി ഇരയെ വലിച്ചുകീറുന്നത് പോലെയും ആന പനമ്പട്ട അടിച്ചുലച്ച് തിന്നുന്നത് പോലെയും മനുഷ്യശരീരം ആ ദുഷ്ട മൃഗത്തിന്റെ ഭീകരതാണ്ഡവത്തിന് വിധേയമാകുന്നത് ഇവർക്ക് രസകരമായ കാഴ്ചയായിരുന്നു.
കൂടാതെ ഒത്തിരി വിനോദപ്രകടനങ്ങളും അഭ്യാസങ്ങളും വൈകുന്നേരങ്ങളിൽ അവിടെ നടന്നിരുന്നു. ഫലഭൂയിഷ്ഠവും സമ്പത്സമൃദ്ധവുമായ പോമ്പി പട്ടണത്തെ അവിടുത്തെ സകല നിവാസികളും അതിരറ്റ് സ്നേഹിച്ചിരുന്നു. പട്ടണത്തിന് ചുറ്റുമുള്ള കൂറ്റൻ മതിൽകെട്ടും ശില്പചാരുത കവിഞ്ഞൊഴുകുന്ന കൂറ്റൻ പട്ടണകവാടവും ഒക്കെ ഈ പട്ടണത്തിന്റെ എടുത്ത് പറയത്തക്ക പ്രത്യേകതകളായിരുന്നു. പട്ടണത്തിന്റെ നാല് ചുറ്റും കെട്ടിയുയർത്തിയ കോട്ടമുകളിലുള്ള കാവൽ ഗോപുരങ്ങളിൽ റോമൻ പടയാളികൾ സദാ ജാഗരൂകരായി നിലയുറപ്പിച്ചിരുന്നു. പട്ടണത്തിന്റെ പ്രധാന വാതിലുകളിൽ നീട്ടിപ്പിടിച്ച കുന്തങ്ങളുമായി ബലിഷ്ഠകായകരായ റോമാപടയാളികൾ പാരമ്പരഗത ശിരോവസ്ത്രങ്ങളും വേഷവിധാനങ്ങളും ധരിച്ച് കാവൽ നിന്നിരുന്നു.
ഈ സമ്പന്ന പട്ടണത്തിന് അടുത്ത് തന്നെ ഒരു മനോഹരപർവ്വതവുമുണ്ടായിരുന്നു. അതിന്റെ പേരായിരുന്നു “വെസൂവിയസ്”. വെസൂവിയസിൽ നിന്നും ഇടയ്ക്കിടെ ഉയർന്നിരുന്ന മൂളലുകളും മുരൾച്ചകളും റോമിലെ ഭൂഗർഭനിരീക്ഷകരെ അങ്ങോട്ട് ആകർഷിച്ചിരുന്നു. മൂളലുകളും ശീല്കാരങ്ങളും ശക്തമായൊരു ദിവസം അവിടുത്തെ ഭൂഗർഭശാസ്ത്രജ്ഞർ ഒരു കാര്യം കണ്ട് പിടിച്ചു. വെസൂവിയസ് വെറുമൊരു പർവ്വതമല്ല. അതൊരു അഗ്നിപർവ്വതമാണ്. ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന തീ തുപ്പുന്ന, കൂറ്റൻ പാറക്കെട്ടുകളും തീക്കൽ പാളികളും കൊണ്ട് നിറഞ്ഞ ഒരഗ്നിപർവ്വതം ! വെസൂവിയസിന്റെ പുറം ശാന്തമാണെങ്കിലും അകം തിളച്ചുമറിഞ്ഞുകൊണ്ടിരിക്കയാണ്. കുട്ടകത്തിൽ നെല്ല് തിളയ്ക്കുന്നത് പോലെ ഇതിനകത്ത് പാറക്കല്ലുകൾ തിളച്ചുമറിയുകയായിരുന്നു. അതോടൊപ്പം മറ്റൊരു കാര്യവും അവർ മനസ്സിലാക്കി. വെസൂവിയസ് അഗ്നിപർവ്വതം പൊട്ടിയാൽ പോമ്പി നഗരം കാണുകയില്ല. വെസൂവിയസിൽ നിന്നും കുലം കുത്തി പാഞ്ഞ് വരുന്ന തിളച്ച ലാവ പോമ്പി നഗരത്തെ മുക്കിക്കളയും.
സർക്കാർ അധികാരികൾ പോമ്പി നഗരവാസികൾക്ക് ഈ മുന്നറിയിപ്പ് നൽകുവാൻ ആരംഭിച്ചു. ജീവൻ വേണമെങ്കിൽ പോമ്പി നഗരം വിടണം. സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറണം. എന്നാൽ അവിടുത്തെ ധാതുനിക്ഷേപങ്ങളെയും മ്ലേച്ഛതകളെയും സ്നേഹിച്ച ജനം വഷളത്തം വിട്ട് തിരിയാനോ അവിടെ നിന്നും ഒഴിഞ്ഞു പോകുവാനോ കൂട്ടാക്കിയില്ല. ഒരു ദിനം വെസൂവിയസിന്റെ മൂളൽ ഉച്ചസ്ഥായിലായി. ഏതോ ഭീകരസംഭവം നടക്കുവാൻ പോകുന്നു എന്ന് തോന്നിക്കുമാറ് സീൽക്കാരങ്ങൾ വർദ്ധിച്ചു. ഒരു രാത്രിയിൽ പോമ്പി നിവാസികൾ തിന്നും കുടിച്ചും ആർപ്പിട്ടുംകൊണ്ടും ഇരിക്കുമ്പോൾ വെസൂവിയസ് ഉഗ്രശബ്ദത്തോടെ പൊട്ടിച്ചിതറി. നാളുകളായി അതിനകത്ത് തിങ്ങിനിറഞ്ഞിരുന്ന തിളച്ചുമറിഞ്ഞ ദ്രാവകം (ലാവ) കുലംകുത്തി ഒഴുകി പടർന്നു. കാവൽഗോപുരത്തിൽ നിന്നിരുന്ന കാവൽക്കാരനോ, വാതിൽ കാക്കുവാൻ നിന്നിരുന്ന പടയാളിയോ അത് അവരെ മുക്കിക്കളയുവോളം യാതൊന്നും അറിഞ്ഞില്ല. പാപത്തിന്റെ പര്യായമായിരുന്ന പോമ്പി നഗരം അവളുടെ മ്ലേച്ഛതയുടെ ശിക്ഷ ഏറ്റു വാങ്ങി. ആ മനോഹര പട്ടണം ഒരു സമതലമായി മാറി. (ലാവയുടെ പ്രത്യേകത, അഗ്നിപർവ്വത സ്‌ഫോടനത്തിൽ അത് ഉരുകി ഒലിക്കുന്നു. കുറെ കഴിയുമ്പോൾ തണുത്തുറയുന്നു. അപ്പോൾ കരിങ്കല്ലിന്റെ കഠിനതയാണ്) വർഷങ്ങൾക്ക് ശേഷം ചില പുരാവസ്തു ഗവേഷകർ പുരാതന റോമാസാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ പരതികൊണ്ടിരിക്കുമ്പോൾ അവർ പോമ്പി നഗരം നിന്നിരുന്ന സ്ഥാനത്ത് എത്തി. കൽച്ചീളുകൾ വെട്ടിമാറ്റികൊണ്ടിരിക്കുമ്പോൾ അവർ ഒരു ഗേറ്റ് കണ്ടെത്തി. അതോടൊപ്പം നീട്ടിയ കുന്തത്തോട് ചേർന്ന് നിൽക്കുന്ന കുറച്ച് തലയോടുകളും എല്ലിൻകൂട്ടങ്ങളും കണ്ടെത്തി. പോമ്പി നഗരത്തിന് കാവൽ നിന്നിരുന്ന കാവൽപടയാളികളായിരുന്നു അവർ. നോക്കൂ, കാവൽക്കാർക്ക് പോലും അവരുടെ ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല.