‘സങ്കീർത്തന ധ്യാനം’ – 93
പാ. കെ. സി. തോമസ്
‘എന്റെ കാലുകളെ ഒരു പാറമേൽ നിറുത്തി’, സങ്കീ : 40:2
സങ്കീർത്തനക്കാരനായ ദാവീദ് തന്റെ ജീവിത അനുഭവത്തിൽ നിന്നും കുറിച്ച വരികളാണിത്. തന്റെ കാലുകളെ ഒരു പാറമേൽ ദൈവം നിറുത്തി. എന്റെ കാലുകളെ നാശകരമായ കുഴിയിലും കുഴഞ്ഞ ചേറ്റിലും ആയിരുന്നു. ഈ നാശകരമായ കുഴിയും കുഴഞ്ഞ ചേറും എന്താണ് കാണിക്കുന്നത്. രണ്ട് ആശയത്തിൽ അത് ചിന്തിക്കാൻ കഴിയും. ഒന്ന് പാപത്തിന്റെ ചേറ്റ് കുഴിയിൽ തന്റെ പാദങ്ങൾ ആയിരുന്നു. ചേറ്റു കുഴിയിൽ കാല് വച്ചിരിക്കുന്നവന്റെ അനുഭവം. എന്തെന്നാൽ ഇടതുകാൽ പൊക്കുമ്പോൾ വലത് കാല് താഴും. വലത് കാൽ പൊക്കുമ്പോൾ ഇടത് കാൽ താഴും. ചേറ്റു കുഴിയിൽ കിടക്കുന്ന ഒരു വ്യക്തിക്ക് സ്വയപരിശ്രമത്താൽ കരകയറാൻ കഴിയുകയില്ല. മറ്റൊരാളുടെ സഹായം ആവശ്യമാണ്. പാപത്തിന്റെ ചേറ്റു കുഴിയിൽ കിടക്കുന്നവർക്കും സ്വയ പരിശ്രമത്താൽ രക്ഷപ്പെടാൻ കഴിയുന്നില്ല. ഒരു രക്ഷകന്റെ ആവശ്യം ഉണ്ട്. ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നുയെന്നുള്ളത് വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യമായ വചനം തന്നെ. എപ്പോഴാണ് ദൈവം സഹായകനായി വെളിപ്പെടുന്നത് ? സങ്കീർത്തനക്കാരൻ വിടുതലിനായി യഹോവയ്‌ക്കായി കാത്ത് കാത്ത് ഇരുന്നു. വിടുതലിനായി ദൈവത്തെയാണ് കാത്തിരിക്കേണ്ടത്. ദൈവത്തെ കാത്തിരിക്കുന്ന ഒരുത്തനും ലജ്ജിച്ചു പോകയില്ല. അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി അവരുടെ മുഖം ലജ്ജിച്ചു പോയതുമില്ല. പാപത്തിന്റെ ചേറ്റ് കുഴിയിൽ നിന്നും രക്ഷിക്കുവാൻ രക്ഷകനായ യേശുക്രിസ്തുവിന് മാത്രമേ കഴിയുകയുള്ളൂ. അതിന് ദൈവത്തെ നിലവിളിയോടും കണ്ണുനീരോടും കൂടെ കാത്തിരിക്കണം. പാപത്തിൽ കിടക്കുന്നവർ പശ്ചാത്താപത്തോടും അനുതാപത്തോടും കണ്ണുനീരോടും പ്രാർത്ഥിക്കണം. അപ്പോൾ കണ്ണുനീർ തൂകുമ്പോൾ മനസ്സലിയുന്നവൻ രക്ഷിക്കാൻ കരം നീട്ടും. രക്ഷിക്കാൻ കഴിയാത്തവണ്ണം ദൈവത്തിന്റെ കൈ കുറുകി പോയിട്ടില്ല. അകൃത്യങ്ങളും പാപങ്ങളുമാണ് ദൈവത്തെ മനുഷ്യനിൽ നിന്നും അകറ്റുന്നത്. എന്നാൽ പാപങ്ങൾ ഏറ്റ് പറയുമ്പോൾ ദൈവം രക്ഷിക്കാൻ തയ്യാറായി നിൽക്കുന്നു. രണ്ടാമത്തെ ആശയം ദാവീദിന്റെ കാലുകൾ നിന്ന നാശകരമായ കുഴിയും കുഴഞ്ഞ ചേറും ദാവീദ് കടന്ന് പോയ കഷ്ടതകളെയും പ്രതികൂലങ്ങളെയും പരിശോധനകളെയും കാണിക്കുന്നു. കഷ്ടതയുടെയും പ്രതികൂലങ്ങളുടെയും പരീക്ഷകളുടെയും നാശകരമായ കുഴിയും കുഴഞ്ഞ ചേറ്റിലും നിൽക്കുന്ന അനുഭവങ്ങളും കാലുകൾ താഴ്ന്ന അനുഭവങ്ങൾ ക്രിസ്തീയ ജീവിതത്തിൽ ഭക്തന്മാർക്ക് എല്ലാവർക്കും ഉണ്ടാകും. എന്നാൽ നമുക്ക് കണ്ണുയർത്തുവാനും പ്രാർത്ഥിക്കുവാനും ഒരിടം ഉണ്ട്. ഭക്തന്മാർ എഴുതി, ഞാൻ എന്റെ കണ്ണ് പർവ്വതങ്ങളിലേക്ക് ഉയർത്തുന്നു. എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിൽ നിന്ന് വരുന്നു. എന്റെ കാലുകൾ താണ് പോകയാണോ ? ആരും എന്നെ സഹായിക്കാൻ ഇല്ലേ ? എന്നൊക്കെ മാനുഷികമായി തോന്നുന്ന സമയങ്ങൾ ജീവിതത്തിൽ ഉണ്ടാകും. എന്തിന് അധൈര്യപ്പെടേണം. ദൈവത്തിങ്കലേക്ക് കണ്ണുയർത്തി കണ്ണുനീരോടെ നിലവിളിച്ചാൽ മതി. ദൈവം ആകാശം ചായ്ച്ചിറങ്ങി വന്ന് കരം പിടിച്ച് ഉയർത്തി കാലുകളെ ഉറപ്പുള്ള പാറമേൽ നിറുത്തും. എന്റെ കാലുകളെ ഒരു പാറമേൽ നിറുത്തിയെന്ന് സങ്കീർത്തനക്കാരൻ ഇവിടെ പറഞ്ഞിരിക്കുന്നു. നാശകരമായ കുഴിയിൽ നിന്നും കുഴഞ്ഞ ചേറ്റിൽ നിന്നും കര കയറ്റി നിർത്തുന്ന പാറ, യുഗങ്ങളുടെ പാറയായ ക്രിസ്തുവാണ്.പഴയനിയമ യിസ്രായേലിനെ അനുഗമിച്ച പാറ ക്രിസ്തുവായിരുന്നു. ആ പാറ ഉറപ്പുള്ള പാറയാണ്. ആ പാറമേൽ നിൽക്കുന്നവർ നിലനിൽക്കുന്നു. അവന്റെ ഗമനത്തെ ദൈവം സ്ഥിരമാക്കും. അവന്റെ കാലടികൾ ഉറയ്ക്കും. പ്രശ്നങ്ങളുടെയും, കഷ്ടതകളുടെയും ചേറ്റ് കുഴിയിൽ നിന്നും ദൈവം ഒരുവനെ ഉയർത്തിയാൽ നിറുത്തുന്നതും ഈ പാറമേൽ ആണ്. ഈ പാറയെ കുലുക്കാൻ ഒരു പാതാള ഗോപുര ശക്തികൾക്കും കഴിയുകയില്ല. ദാവീദ് അനുഭവത്തിൽ എഴുതി. “എന്റെ ബലമായ യഹോവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു.
യഹോവ എന്റെ ശൈലവും എന്റെ കോട്ടയും എന്റെ രക്ഷകനും എന്റെ ദൈവവും ഞാൻ ശരണമാക്കുന്ന എന്റെ പാറയും എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും ആകുന്നു.”, സങ്കീ : 18:1,2. ഒരു ഭക്തന്റെ നിലനിൽപ്പിന്റെ രഹസ്യം അവന്റെ കാലടികൾ വഴുതുന്നില്ലായെന്നതാണ്. ഇങ്ങനെ യേശുക്രിസ്തുവിലും യേശുക്രിസ്തുവിന്റെ വചനത്തിലും അടിസ്ഥാനമിട്ട് നില്ക്കുവാൻ കഴിയുന്നവർ ഭാഗ്യവാന്മാരാണ്. അവരുടെ വായിൽ പുതിയ പാട്ട് കൂടെ ദൈവം നൽകി. നമ്മുടെ ദൈവത്തിന്റെ സ്തുതിയാണ് അവരുടെ നാവിൽ നൽകിയിരിക്കുന്നത്. ആ ദിവ്യ അനുഭവങ്ങൾ അനുഭവിക്കുന്നവരായി ഈ തലമുറയിൽ നമുക്ക് തീരാം. ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ.