‘സങ്കീർത്തന ധ്യാനം’ – 96
പാ. കെ. സി. തോമസ്
ദൈവത്തിന്റെ ഇഷ്ടം ചെയ്‍വാൻ ഞാൻ പ്രിയപ്പെടുന്നു, സങ്കീ : 40:8
“എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്‍വാൻ ഞാൻ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു”, സങ്കീ : 40:8. മശിഹൈക സങ്കീർത്തനങ്ങളിൽ ഒന്നാണ് നാല്പതാം സങ്കീർത്തനം. ആയതിനാൽ സങ്കീർത്തനക്കാരന്റെ അനുഭവം മാത്രമല്ല മശിഹായെക്കുറിച്ചുള്ള അനുഭവങ്ങൾ കൂടെയാണ് ഈ വാക്യത്തിൽ കാണുന്നത്. ദൈവയിഷ്ടത്തിന് വേണ്ടി സമർപ്പിതമായ ജീവിതമായിരുന്നു യേശുക്രിസ്തുവിന്റെ ജീവിതം. ഗത്സമന തോട്ടത്തിൽ വച്ച് മനുഷ്യവർഗ്ഗത്തിന്റെ ശാപങ്ങളും, ദോഷങ്ങളും പാപങ്ങളും അടങ്ങിയ പാനപാത്രം യേശുവിന്റെ അധരങ്ങളോട് കുടിപ്പിക്കുവാൻ അടുപ്പിക്കുമ്പോൾ മഹാപരിശുദ്ധനായ യേശുവിന് അത് കുടിക്കുവാൻ കഴിയുമായിരുന്നില്ല. അത് കൊണ്ട് കഴിയുമെങ്കിൽ ഈ പാനപാത്രം മാറിപോകേണമേ എന്ന് അപേക്ഷിച്ചു. എന്നാൽ തന്റെ ഇഷ്ടത്തിൽ ഉറച്ച് നിന്നാൽ മാനവരാശിയുടെ പാപം ഏറ്റെടുത്ത് അതിന്റെ ശിക്ഷ ഏൽക്കാൻ കഴിയുകയില്ലല്ലോ എന്നതിനാൽ തന്റെ ഇഷ്ടം യേശു മാറ്റി വച്ച് പിതാവിന്റെ ഇഷ്ടം ചെയ്‍വാൻ പ്രിയപ്പെട്ട യേശുവിനെയാണ് കാണുന്നത്. എല്ലാ ഭക്തന്മാരെകുറിച്ചും ദൈവം ആഗ്രഹിക്കുന്നത് ദൈവഹിതവും ദൈവ ഇഷ്ടവും അനുസരിച്ചുള്ള ജീവിതമാണ്. എല്ലാ മനുഷ്യർക്കും അവരുടേതായ ഇഷ്ടങ്ങൾ ഉണ്ട്. അത് നടക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. അതിന് വിപരീതമായതൊന്ന് അവർക്ക് പ്രതീക്ഷിക്കുവാൻ പോലും കഴിയുകയില്ല. എന്നാൽ ദൈവ ഇഷ്ടവും മനുഷ്യ ഇഷ്ടവും ഒന്നല്ലായെന്ന് അറിയണം. എല്ലാ മനുഷ്യരെക്കുറിച്ചും ദൈവഹിതത്തിലും ഇഷ്ടത്തിലും പെട്ട കാര്യങ്ങളുണ്ട്. അത് ദൈവനിർണ്ണയത്തിൽ പെട്ട കാര്യങ്ങളാണ്. അത് ഓരോ വ്യക്തികളും ജനിക്കുന്നതിന് മുൻപ് ദൈവത്തിന്റെ തിരുഹൃദയത്തിൽ തീരുമാനിച്ച് ദൈവത്തിന്റെ പുസ്തകത്തിൽ എഴുതി വച്ചിരിക്കുന്ന നിർണ്ണങ്ങളാണ്. ദൈവം വിചാരിക്കുന്ന കാര്യങ്ങൾ നടത്തുന്നവനും നിർണ്ണയിച്ചത് നിവർത്തിക്കുന്നവനുമായ ദൈവമാണ്. അത് കൊണ്ട് സ്വന്തം ഇഷ്ടത്തിൽ പിടിച്ച് നിന്നാലും ഒരു ദിവസം ദൈവ ഇഷ്ടം ദൈവം നടത്തുമെന്ന് വിശ്വസിച്ച് കൊണ്ട് ദൈവയിഷ്ടത്തിന് ഏല്പിച്ച് കൊടുക്കുകയാണ് ഏവരും ചെയേണ്ടത്. നമ്മുടെ ഇഷ്ടത്തെ ദൈവ ഇഷ്ടം കൊണ്ട് ഖണ്ഡിക്കുമ്പോൾ അത് നമുക്ക് ക്രൂശായി തോന്നും. അത്രയ്ക്ക് പ്രയാസമുള്ള കാര്യമാണ് അത്. ആ ക്രൂശ് ഓർത്ത് ഭാരപ്പെടാതെ ആ ക്രൂശ് മാറണമെങ്കിൽ ദൈവമേ എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നടക്കട്ടെയെന്ന് പറഞ്ഞ് സ്വയം ഏല്പിച്ചു കൊടുക്കുകയാണ് നല്ലത്. ദാവീദിന്റെ ഇഷ്ടം രാജാവിന്റെ മരുമകൻ എന്ന പദവിയിൽ കൊട്ടാരത്തിലെ സുഖസൗകര്യങ്ങൾ അനുഭവിച്ച് ജീവിക്കുകയെന്നതായിരുന്നു. എന്നാൽ ദൈവയിഷ്ടം കുറേക്കാലങ്ങൾ പീഢകളിലൂടെ കടന്ന് മരുഭൂമിയിലും ഗുഹകളിലും കഴിഞ്ഞ് ഒടുവിൽ യിസ്രായേലിന്റെ രാജാവായി ദാവീദിനെ ഇരുത്തുകയെന്നതായിരുന്നു. ഏലീയാവിന്റെ ഇഷ്ടം ദൈവം തന്നെ എടുത്തുകൊള്ളണമെന്നായിരുന്നു. ദൈവത്തിന്റെ ഇഷ്ടം ചില കാര്യങ്ങൾ കൂടെ ചെയ്യാൻ ഏലീയാവിനെ ഉപയോഗിച്ചിട്ട് ഉടലോടെ സ്വർഗ്ഗത്തിൽ ചേർക്കുകയെന്നതായിരുന്നു. യോനായുടെ ഇഷ്ടം തർശീശിലേക്ക് പോയി ആ രാജ്യത്തെ രക്ഷിക്കുകയെന്നതായിരുന്നു. എന്നാൽ ദൈവ ഇഷ്ടം നിനവെയിൽ യോനയെ അയച്ച് ആ രാജ്യത്തെ രക്ഷിക്കുകയെന്നതായിരുന്നു. ദൈവയിഷ്ടത്തെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. കുശവന് തന്റെ പാത്രത്തിന്മേൽ അധികാരമുണ്ട്. ഒന്നിനെ മാനപാത്രമാക്കാനോ, മറ്റൊന്നിനെ ഹീനപാത്രമാക്കി മെനയാനോ കുശവന് കഴിയും. പാത്രം മെനയുമ്പോൾ തന്റെ ഇഷ്ടത്തിൽ അത് രൂപപ്പെട്ടില്ലയെങ്കിൽ അതിനെ ഉടച്ചു വാർത്ത് തന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് കുശവൻ. എന്തിന് ഇങ്ങനെ ചെയ്യുന്നുയെന്ന് ചോദിക്കാൻ കളിമണ്ണിന് അവകാശമില്ല. അതിനാൽ ദാവീദ് പറഞ്ഞത് പോലെയും നമ്മുടെ വാഴ്ത്തപ്പെട്ട കർത്താവ് പറഞ്ഞത് പോലെയും ദൈവമേ നിന്റെ ഇഷ്ടം ചെയ്യാൻ ഞാൻ പ്രിയപ്പെടുന്നുയെന്നും നമുക്കും പറയാം.