‘സങ്കീർത്തന ധ്യാനം’ – 102
പാ. കെ. സി. തോമസ്
ദൈവത്തിൽ പ്രത്യാശ വയ്ക്കുക, സങ്കീ : 42:5
വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്ന അനുഭവങ്ങളിലൂടെ കോരഹ് പുത്രന്മാർ കടന്ന് പോയി. നിന്റെ ദൈവം എവിടെയെന്ന് മറ്റുള്ളവർ നിത്യം പറഞ്ഞ് നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന അനുഭവങ്ങൾ അവർക്കുണ്ടായ. നിങ്ങളുടെ പിതാവിനും കൂട്ടർക്കും സംഭവിച്ചത് കണ്ടില്ലേ ? ഇനങ്ങൾ ഈ ദൈവത്തെ സേവിച്ചിട്ട് എന്ത് പ്രയോജനം ? നിങ്ങളുടെ ദൈവം എന്താ ഇങ്ങനെ പ്രവർത്തിക്കുന്നത് ? ദൈവം എന്താ നോക്കിയിരിക്കുന്നത് ? നിങ്ങളുടെ ദൈവം സങ്കേതവും ബലവും കഹ്ഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണയും എന്നല്ലേ നിങ്ങൾ പറയാറുള്ളത്. ഇപ്പോൾ നിങ്ങളുടെ ദൈവം എവിടെ പോയി ? എന്നിങ്ങനെയുള്ള അപമാനത്തിന്റെയും നിന്ദയുടെയും വാക്കുകൾ സംസാരിച്ച് ഇടവിടാതെ അസ്ഥികളെ തുളച്ച് കയറത്തക്ക, അസ്ഥികളെ തകർത്ത് കളയത്തക്ക കുത്തു വാക്കുകൾ പറഞ്ഞ് കൊണ്ടിരുന്നതിനാൽ ഭക്ഷിക്കാനോ, പാനം ചെയ്യാനോ കഴിയാതെ കരഞ്ഞും കണ്ണുനീരൊഴുക്കിയും ആത്മാവ് വിഷാദിച്ചും ഇരിക്കുമ്പോൾ, കഴിഞ്ഞ കാലങ്ങളിൽ ദൈവജനത്തോട് ചേർന്ന് ആരാധിച്ചപ്പോൾ ലഭിച്ച ആശ്വാസം അയവിറക്കി കൊണ്ട്, മാൻ നീർത്തോടുകളിലേക്ക് ചെല്ലുവാൻ കാംക്ഷിക്കുന്നത് പോലെ എന്റെ ആത്മാവ് ദൈവത്തിനായി ജീവനുള്ള ദൈവത്തിനായി തന്നെ ദാഹിക്കുന്നു. ഞാൻ എപ്പോൾ ദൈവസന്നിധിയിൽ വരുവാനിടയാകുമെന്ന് ഹൃദയം പകർന്ന് ആശ്വാസം പ്രാപിക്കുവാൻ കഴിഞ്ഞപ്പോൾ തന്നോട് തന്നെ, തന്റെ അന്തരാത്മാവിനോട് ചോദിച്ച ചോദ്യമാണിത്. എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നത് എന്ത് ? ദൈവത്തിൽ പ്രത്യാശ വയ്ക്കുക. ഈ പറഞ്ഞ അനുഭവങ്ങളിലൂടെ അനേക ഭക്തന്മാർ ഇന്നും കടന്ന് പോയ്കൊണ്ടാണിരിക്കുന്നത്. നിന്ദയും അപമാനവും കുറ്റപ്പെടുത്തലും നിമിത്തം ഹൃദയവേദനയും നെടുവീർപ്പും വർദ്ധിക്കുമ്പോൾ അതിന് ഒരു പരിഹാരമാർഗ്ഗമാണ് ദൈവത്തിൽ പ്രത്യാശ വയ്ക്കുക എന്നത്. കഷ്ടത സഹിഷ്ണതയും സഹിഷ്ണത സിദ്ധതയും സിദ്ധത പ്രത്യാശയും ഉളവാക്കുന്നുയെന്നറിഞ്ഞ് കഷ്ടങ്ങളിലും പ്രശംസിക്കുവാനും സന്തോഷിക്കുവാനും കഴിയുന്ന ജീവിതമാണ് യഥാർത്ഥ ക്രിസ്തീയ ജീവിതം. ദൈവത്തിൽ പ്രത്യാശ വയ്ക്കുന്നവർക്ക് ദൈവം എനിക്ക് സമാപ്തി വരുത്തുമെന്ന് പ്രത്യാശിക്കാൻ കഴിയുന്നു. എന്റെ ദൈവം ജീവിക്കുന്നു. എന്റെ ദൈവം എന്റെ പ്രാർത്ഥനയ്ക്ക് മറുപടി തരും. എന്റെ ദൈവം എന്റെ വേദനകളും സങ്കടങ്ങളും അറിയുന്നു. ഞാൻ എന്നും ഒരു നിന്ദാപാത്രമായി കഴിയുവാൻ എന്റെ ദൈവം അനുവദിക്കുകയില്ല. എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു. അവരുടെ നിലവിളി ഞാൻ കേട്ടു, അവരുടെ സങ്കങ്ങൾ ഞാൻ അറിയുന്നു. ഞാൻ അവരെ വിടുവിക്കാൻ ഇറങ്ങി വന്നിരിക്കുന്നുയെന്ന് മോശയോട് അരുളിചെയ്തവൻ എന്റെയും സ്ഥിതി ഇന്നല്ലെങ്കിൽ നാളെ മാറ്റുമെന്ന് വിശ്വസിക്കുകയും പ്രത്യാശിക്കുകയും ചെയ്താൽ ആത്മാവിന്റെ എല്ലാ വിഷാദവും ദുഃഖവും മാറി പോകും. സമാധാനവും സന്തോഷവും ആശ്വാസവും ഹൃദയങ്ങളിൽ നിറയും. ദൈവം എന്റെ മുഖപ്രകാശരക്ഷയും എന്റെ ദൈവവുമാകുന്നു എന്ന് പറഞ്ഞ് ദൈവത്തെ സ്തുതിക്കത്തക്ക അനുഭവങ്ങൾ ദൈവം നൽകും. ദൈവത്തിൽ പ്രത്യാശ വച്ച് ദൈവത്തിങ്കലേക്ക് നോക്കി ദൈവത്തിൽ ആശ്രയിച്ചും ശരണപ്പെട്ടും ജീവന്റെ ദൈവത്തോടുള്ള പ്രാർത്ഥന കഴിച്ചും ദൈവത്തിന് പാടിയും കെർത്തനം ചെയ്തും കഴിഞ്ഞാൽ അങ്ങനെയുള്ളവരുടെ മുഖത്തെ പ്രകാശിപ്പിച്ച് അവരെ ദൈവം രക്ഷിക്കും. കോരഹ് പുത്രന്മാരുടെ ദൈവം അവരുടെ ദൈവമെന്ന് വെളിപ്പെടുത്തും. ഫിലിപ്യയിൽ പൗലോസിനും ശീലാസിനും അപമാനത്തിന്റെയും നിന്ദയുടെയും വാക്കുകൾ മാത്രമല്ല പീഢനത്തിന്റെയും ഉപദ്രവത്തിന്റെയും അനുഭവം നേരിട്ട് കാരാഗൃഹത്തിൽ കാല് യാമത്തിൽ പൂട്ടി ബന്ധിതരായി കഴിഞ്ഞപ്പോഴും അവർ ദൈവത്തിൽ പ്രത്യാശ വച്ചിരുന്നതിന്റെ തെളിവായിരുന്നു കാരാഗൃഹത്തിലും പ്രാർത്ഥിക്കുവാനും പാടാനും ദൈവമുഖം അന്വേഷിക്കാനും അവർക്ക് കഴിഞ്ഞത്. അത്കൊണ്ട് ദൈവം അവരുടെ മുഖം പ്രകാശിപ്പിച്ച് രക്ഷിക്കുന്ന ദൈവമാണെന്ന് ദൈവം വെളിപ്പെടുത്തി. അവരുടെ മുഖം പ്രകാശിക്കത്തക്ക നിലയിലുള്ള സംഭവങ്ങൾ അവിടെ നടന്നു. നിന്ദിച്ചവരും ഉപദ്രവിച്ചവരും അതിന് നേതൃത്വം നൽകിയവരും യജമാനന്മാരെ എന്ന് വിളിച്ച് സഹായത്തിനായി മുൻപിൽ വരുന്ന അനുഭവം ഉണ്ടായി. ദൈവമക്കൾ വേദനയിൽ തളർന്ന് പോകരുത്. ദൈവത്തിൽ പ്രത്യാശ വയ്ക്കുക. അവൻ നിന്റെ മുഖപ്രകാശ രക്ഷയും ദൈവവുമെന്ന് വെളിപ്പെടുത്തും.