“പപ്പാ റെജി” – ഒരു നല്ല ശമര്യക്കാരൻ
ഇതൊരു വിളിപ്പേരിനെക്കാളുപരി തെരുവിൽ നിന്നും, അല്ല ഹൃദയത്തിന്റെ ഉള്ളിൽ നിന്നും അനുഭവിച്ചറിയുന്ന സ്നേഹമാണ് “പപ്പാ റെജി” അഥവാ പാ. റെജി തോമസ്. പാ. റെജിയുമായി “സഭാവാർത്തകൾ” ചീഫ് എഡിറ്റർ ബ്ലെസ്സൻ ദാനിയേൽ നടത്തിയ അഭിമുഖത്തിൽ നിന്നും :
1989 ലാണ് ജോലിയോടുള്ള ബന്ധത്തിൽ, പാ. റെജി തോമസ് മുംബൈയിൽ എത്തിയത്. സുവിശേഷകൻ ആകണം എന്ന ആഗ്രഹത്താൽ 1998ൽ കേരളത്തിൽ മടങ്ങിയെത്തുകയും കരുവാറ്റ ക്രിസ്ത്യൻ എഡ്യൂക്കേഷണൽ ബൈബിൾ കോളേജിൽ ചേർന്നു പഠിക്കുകയും ചെയ്തു. 2001ൽ മുംബൈയിൽ മടങ്ങിയെത്തിയ താൻ, 2007 നവംബറിൽ ബ്ലസ്സ് ഫെല്ലോഷിപ്പ് എന്ന സഭ പനവേലിൽ ആരംഭിച്ചു. സുവിശേഷ വേലയോടുള്ള അടങ്ങാത്ത അഭിനിവേശം ഉള്ളിൽ ഒതുക്കാൻ താല്പര്യം ഇല്ലാഞ്ഞതിനാൽ, വ്യക്തമായ ദൈവിക ദർശനത്തിനായി സഭയായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
കാഴ്ച്ചപ്പാടിനെ മാറ്റി മറിച്ച സംഭവം :
2008 ൽ നേരുൾ, DY പട്ടേൽ ആശുപത്രിയിൽ പ്രാർത്ഥിക്കുവാൻ കടന്നു ചെന്നപ്പോൾ, കൂടെ ആരുമില്ലാത്ത, തെരുവിൽ നിന്നും അഡ്മിറ്റ് ചെയ്യപ്പെട്ട, ഒരു അനാഥ പെൺകുട്ടിയെ കാണുവാനും പ്രാര്ഥിക്കുവാനും ഇടയായി. പ്രാർത്ഥന കഴിഞ്ഞപ്പോൾ ആ പെൺകുട്ടി, തനിക്കു നൂഡിൽസ് കഴിക്കുവാൻ ആഗ്രഹമുണ്ടെന്ന് പറയുകയും, ആ ആഗ്രഹം മാനിച്ചു പാ. റെജിയും, കൂട്ട് ശുശ്രുഷകരും, പിറ്റേന്ന് നൂഡിൽസുമായി ആ പെൺകുട്ടിയെ കാണുവാൻ ചെന്നപ്പോഴേക്കും ദൈവനിശ്ചയം മറ്റൊന്നായിരുന്നു. എയ്ഡ്സ് ബാധിതയായിരുന്ന ആ പെൺകുട്ടി കഴിഞ്ഞ രാത്രിയിൽ മരണപ്പെട്ടിരുന്നു. ഈ സംഭവം തന്നെയും കുടുംബത്തെയും വല്ലാതെ വേട്ടയാടി. അങ്ങനെ എയ്ഡ്സ് ബാധിതരായ അനാഥ കുഞ്ഞുങ്ങൾക്ക് വേണ്ടി സമൂഹത്തിൽ എന്തെങ്കിലും ആയി തീരേണം എന്ന് തീരുമാനിച്ചുറച്ചു. 2009 ജൂലൈ 22 നു എയ്ഡ്സ് ബാധിതരായ നാലു അനാഥ കുഞ്ഞുങ്ങളുമായി ബ്ലസ്സ് ഫൌണ്ടേഷൻ എന്ന ട്രസ്റ്റ് രൂപീകരിക്കുവാൻ ദൈവം ഇടയാക്കി.
ബ്ലസ്സ് ഫൌണ്ടേഷൻ :
കുഞ്ഞുങ്ങൾക്ക് ഒരു സഹായവുമായി, ആരംഭിച്ച ഈ പ്രസ്ഥാനം ഇന്ന് 22 കുഞ്ഞുങ്ങൾക്ക് ഒരു തണലായി നിലകൊള്ളുന്നു. അദ്ദേഹത്തെ ഇന്ന് പാ. റെജി, എന്ന് വിളിക്കുന്നതിനേക്കാൾ “പപ്പാ റെജി” എന്ന് വിളിക്കാനാണ് കുഞ്ഞുങ്ങൾക്ക് ഇഷ്ടം. 16നും 5 വയസിനും ഇടയിലുള്ള കുഞ്ഞുങ്ങൾ ഇന്ന് അവിടെ പാർക്കുന്നു. കഴിഞ്ഞ 7 വർഷത്തിനിടയിലെ ഈ സന്തുഷ്ട കുടുംമ്പത്തിന്റെ ഏക ദുഖവും നഷ്ടവും, നൂർ മുഹമ്മദ് എന്ന കളിക്കൂട്ടുകാരന്റെ, അല്ല മകന്റെ വേർപാടാണ്.
സെക്കുലർ വിദ്യാഭ്യാസം ഈ കുഞ്ഞുങ്ങൾക്ക് നൽകുന്നതോടൊപ്പം ദൈവവചനവും ഈ കുഞ്ഞുങ്ങൾ ഹൃദ്യസ്ഥമാക്കുന്നു. റായ്‌ഗഡ് ജില്ലാ മെഡിക്കൽ ഹോസ്പിറ്റൽ നിന്നും ART എന്ന എയ്ഡ്സ് വിരുദ്ധ മരുന്ന് സൗജന്യമായി ലഭിക്കുന്നു എന്നത് ഒഴിച്ചാൽ മറ്റു ആനുകൂല്യങ്ങൾ ഒന്നും തന്നെ ഗവണ്മെന്റ് തലത്തിൽ ലഭിക്കുന്നില്ല. ഇന്നും വാടക വീട്ടിൽ, മാസം തോറും 60,000 /- IRS ചെലവ് ഉണ്ടാകുമ്പോഴും, പാ. റെജിയും കുഞ്ഞുങ്ങളും ദൈവിക സന്തോഷത്തിൽ കഴിയുന്നു.
ഭാര്യ മിനി റെജി, ഈ സമർപ്പിത ശുശ്രുഷയിൽ കുഞ്ഞുങ്ങൾക്ക് മാതാവായി, പാ. റെജിയോടൊപ്പം തുണയായി നില്കുന്നു. വെട്ടിയാർ ശാലേം IPC സഭാംഗമായ പാ. റെജി തോമസ്, മിനി ദമ്പതികളുടെ ജസ്റ്റിൻ, ജെനി എന്നീ കുഞ്ഞുങ്ങൾക്കു ഒപ്പം 22 കുഞ്ഞുങ്ങളും ഒരുപോലെ വിളിക്കുന്നു, “പപ്പാ റെജി”.