‘വിവാഹദിനം ലഭിച്ച വരികൾ, ലോക പ്രശസ്ത ഗാനമായി ദൈവം മാറ്റി‘, പാ. ഭക്തവത്സലൻ
ലോക പ്രശസ്ത ക്രൈസ്തവ സംഗീതജ്ഞൻ പാ. ഭക്തവത്സലനുമായി ‘സഭാവാർത്തകൾ’ നടത്തിയ അഭിമുഖത്തിൽ നിന്നും :
സംഗീത പാരമ്പര്യം ഒന്നും തന്നെ പറയുവാൻ ഇല്ലാത്ത ചുറ്റുപാടിൽ നിന്നും ലോക പ്രശസ്ത ക്രൈസ്തവ സംഗീതജ്ഞനായി ഉയർത്തിയ ദൈവത്തെ കുറിച്ച് പറയുമ്പോൾ, ‘പുലിമുഖത്ത് മത്തായി ഭക്തവത്സലൻ’ എന്ന പാ. ഭക്തവത്സലന് ഒന്നെ പറയുവാനുളൂ, അല്ല പാടുവാനുള്ളൂ “പാടുവാനെനിക്കിലിനി ശബ്ദം പാവനനേ നിൻ സ്തുതികൾ അല്ലാതെ …”
മാതാപിതാക്കൾ :
സുവിശേഷ പ്രവർത്തകനായിരുന്ന സി. മത്തായിയുടെയും, ഏലിയാമ്മ ദമ്പതികളുടെ മൂത്ത മകനായി പിറന്ന പാ. ഭക്തവത്സലൻ, അറുപതുകളുടെ ഒടുവിൽ പിതാവിന്റെ ശുശ്രുഷാരംഗങ്ങളിൽ ഒട്ടും തന്നെ ആകൃഷ്ടനായിരുന്നില്ല. സ്വന്തം ആഗ്രഹങ്ങൾക്ക് മാത്രം മുൻതൂക്കം നൽകി ജീവിക്കുന്ന പ്രകൃതമായിരുന്നു ഭക്തവത്സലന്. എന്നാൽ പിതാവ് തന്റെ ഏക ആൺ തലമുറയ്ക്ക് വേണ്ടി എന്നും കരഞ്ഞു പ്രാര്ഥിക്കയുമായിരുന്നു എന്ന് പാ. ഭക്തതവത്സലൻ ഓർക്കുന്നു.
വായനശാലയിലെ റേഡിയോ :
ബാല്യത്തിൽ സിനിമാ സംഗീത രംഗത്ത് പ്രവേശിക്കണമെന്നായിരുന്നു ആഗ്രഹം. ഒരു പരിധി വരെ അതിനുള്ള സാധ്യതയും ഉണ്ടായിരുന്നു. സംഗീതത്തെ കുറിച്ചോ, സംഗീത ഉപകാരണങ്ങളെ കുറിച്ചോ, ഒരു ധാരണയും ഇല്ലാതിരുന്ന കാലഘട്ടത്തിൽ ദിവസവും വൈകിട്ട്, അഞ്ചു മണിക്ക് വായനശാലയിൽ ചെന്ന് റേഡിയോ പാട്ടുകൾ കേൾക്കുവാൻ കൊതിക്കുമായിരുന്നു. അന്ന് ശ്രവിച്ച ഗാനങ്ങളുടെ, രാഗവും, താളവും, അവതരണവും എല്ലാം ജീവിതത്തിൽ സംഗീതത്തിന്റെ ആദ്യ പാഠങ്ങളായി ഏറ്റെടുത്തു.
തന്നെ ഓർത്തു ദുഃഖിച്ച യേശു :
സംഗീതത്തിൽ ബാല്യം മുതൽ തന്നെ വളരെ ആഭിമുഖ്യം കാണിച്ച ഭക്തവത്സലൻ, കോളേജിൽ എത്തിയപ്പോഴേക്കും പിതാവിന്റെ വഴിക്കു തിരിയാതെ ഗാനമേള, ഡാൻസ്, കഥാപ്രസംഗം, നാടകം എന്നിവയിൽ സമയം ചിലവഴിക്കുവാൻ തുടങ്ങി. അങ്ങനെ 1971 ഏപ്രിൽ 14 നു ഒരു നാടകം കഴിഞ്ഞു രാത്രിയിൽ ഉറങ്ങവേ ദർശനത്തിൽ കൂടി കർത്താവിന്റെ സന്ദർശനം ഉണ്ടായി. അന്ന് രാത്രി യേശുവിന്റെ സ്നേഹം മനസിലാക്കുവാൻ ഇടയായി. ഉറങ്ങി കിടന്ന ഭക്തവത്സലന്റെ മുൻപിൽ, തന്നെ നോക്കി കരയുന്ന യേശുവിന്റെ രൂപം ദർശിക്കുവാൻ ഇടയായി. തനിക്കു വേണ്ടിയാണു യേശു ക്രൂശിനാതനയെന്നു മനസിലാക്കിയ താൻ, ആ രാത്രിയിൽ വളരെ കരയുവാൻ തുടങ്ങി. അന്ന് ഒരു ദുഃഖ വെള്ളിയായിരുന്നു. ഈ വിവരം അറിഞ്ഞ പിതാവ് തന്നെ കെട്ടിപിടിച്ചു ആശ്വസിപ്പിച്, പ്രാർത്ഥിക്കുകയും ഇനി മുതൽ യേശുവിനു വേണ്ടി ജീവിക്കാം എന്ന് അന്ന് യേശുവിനെ ഉള്ളതിൽ കൈകൊണ്ട് തീരുമാനിച്ചു.
ആദ്യമായി പാടിയ ഗാനം :
നേരം പുലർന്നപ്പോൾ മാർതോമ്മാ പള്ളിയിൽ പിതാവിന്റെ പ്രസംഗത്തിനു മുൻപായി ഒരു പാട്ട് പാടുവാനുള്ള അവസരം ലഭിച്ചു. അന്നത്തെ പ്രശസ്ത ഹിന്ദി ട്യൂണിൽ “കാൽവറി ക്രൂശിൽ നീ നോക്കൂ…” എന്ന ഗാനം ഹാർമോണിയം ഉപയോഗിച്ച് പാടി പൂർത്തിയാകുന്നതിനു മുന്പായി സദസിന്റെ കണ്ണുകൾ നിറഞ്ഞത് ഇന്നും പാ. ഭക്തവത്സലൻ ഓർക്കുന്നു. ഇതായിരുന്നു ഔദ്യോഗികമായി പാടിയ ആദ്യ ക്രിസ്തീയ ഗാനം. അതിനു ശേഷം ഏകദേശം മുന്നൂറോളം ഗാനങ്ങൾ എഴുതി ക്രിസ്തുവിനായി പാടുവാനും അനേക ഗാനങ്ങൾ ചിട്ടപ്പെടുത്തുവാനും ദൈവം ബലപ്പെടുത്തി.
സംഗീത പരിപാടികളിൽ പങ്കെടുക്കുന്നു :
1966 – 67 കാലഘട്ടത്തിൽ പ്രശസ്ത സംഗീതജ്ഞരായ, ഔസേപ്പച്ചൻ, മരിച്ചു പോയ ജോൺസൻ മാസ്റ്റർ തുടങ്ങിയവരോടൊപ്പം തൃശ്ശൂർ പഴഞ്ഞിയിൽ Christian Arts Centre എന്ന ഓർക്കസ്ട്ര രൂപികരിച്ചു. All India Radio യിൽ, ക്രിസ്മസിന് പാടുവാൻ ആ വര്ഷം തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ മാസവും, ഒരു ഞാറാഴ്ച തോറും അര മണിക്കൂർ റേഡിയോയിൽ പാടുവാനുള്ള അവസരം ലഭിച്ചു. എന്നാൽ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചതിനാൽ എല്ലാ ആഴ്ചയും പാടണം എന്ന നിർദേശം ജീവിതത്തിലെ വലിയ ഒരു നാഴികക്കല്ലായിരുന്നു. വളരെ മുന്നൊരുക്കം ആവശ്യമായിരുന്ന ഈ സംരംഭത്തിന് വേണ്ടി ക്രിസ്തീയ ഗാനങ്ങൾ ആഴമായി പഠിക്കുവാൻ തുടങ്ങി.
ഐജി നൽകിയ ഉപദേശം :
തുടർന്ന് കേരള പോലീസിൽ SI പോസ്റ്റിലേക്ക് നടന്ന തിരെഞ്ഞെടുപ്പിൽ അഞ്ചിൽ നാലു പരീക്ഷയും പാസായി. അവസാന പരീക്ഷ നടത്തിയ ഉദ്യോഗസ്ഥർ, “പള്ളിയിൽ അച്ഛനാകുകയാണ് നിനക്ക് നല്ലതു” എന്ന് അന്ന് പരിഹസിച്ചു പറഞ്ഞ് തിരിച്ചയച്ചത് പിന്നീട് ജീവിതത്തിൽ യാഥാർഥ്യമായി.
ആദ്യം സ്വദേശത്ത് …
ദൈവത്തിന്റെ ഒരു കൈയൊപ്പ് ജീവിതത്തിൽ കാത്തിരുന്ന വേളയിൽ സ്വദേശമായ തൃശൂർ കുന്നംകുളത്തു പഴഞ്ഞിയിൽ എല്ലാ ദിവസവും രാവിലെ അഞ്ചു മണിക്ക് പരസ്യമായി ദൈവവചനം ഉദ്ഘോഷിച്ച കൊണ്ടിരുന്ന പാ. കെ.വി.ജോസഫ് ഭക്തവത്സലൻ എന്ന യൗവനക്കാരനെ സമീപിക്കുകയും പ്രസംഗത്തിന് മുൻപായി എല്ലാ ദിവസവും ഹാർമോണിയം ഉപയോഗിച്ച് പാടണം എന്നാവശ്യപ്പെടുകയും ചെയ്തു. പ്രശസ്ത ഗാനങ്ങളായ “അല്പകാലം മാത്രം ഈ ഭൂവിലെ വാസം”, “ഉണർവരുൾക ഈ നേരം ദേവാ”, “പാരിച്ച ദുഖത്താൽ”, തുടങ്ങിയവ രചിച്ച പാ. കെ. വി. ജോസഫ്മായുള്ള ബന്ധം ജീവിതത്തിൽ വലിയ വഴിത്തിരിവായി. അങ്ങനെ ദിനവും സ്വദേശത്തു തന്നെ ദൈവത്തിനു വേണ്ടി പാടുവാൻ ദൈവം അവസരമൊരുക്കി. എല്ലാ ദിവസവും പ്രാർത്ഥന നിരതനായിരിക്കുമ്പോൾ പാ. കെ. വി. ജോസഫ് ആത്‌മാവിൽ നിറഞ്ഞു അന്യഭാഷയിൽ പാടുന്നത് ഭക്തവത്സലന്റെ ശ്രദ്ധയിൽ പെട്ടു. അന്ന് രാത്രി പാ. ഭക്തവത്സലൻ ചിട്ടപ്പെടുത്തി നൽകിയ ഈണത്തിനു പാ. കെ.വി. ജോസഫ് പ്രാർത്ഥന നിരതനായി എഴുതിയ വരികളാണ് ക്രൈസ്തവ കൈരളിക്കു ലഭിച്ച, ‘എന്താനന്ദനം എനിക്കെന്താനന്ദം പ്രിയ യേശുവിൻ കൂടെയുള്ള വാസം” എന്ന പ്രശസ്ത ഗാനം. അന്ന് വരെ ആ അനുഭവം ഇല്ലാതിരുന്ന പാ. ഭക്തവത്സലൻ, പിന്നീട് അനേക വേദികളിൽ ഈ പാട്ടു പാടി ആത്‌മാവിൽ നിറഞ്ഞ് ആരാധിപ്പാൻ ദൈവം അവസരം നൽകി. ദൈവശക്തിയുടെ ഉന്നത അനുഭവത്തിൽ, ഇന്ന് അന്യഭാഷയിൽ നിറഞ്ഞ് ആ ഗാനം അനേക വേദികളിൽ പാടുമ്പോൾ, ആ ഗാനം എഴുതിയ രാത്രിയിലെ അതേ അനുഭവം നിറഞ്ഞാണ് പാടുന്നത്.
‘Celestial Singers’ :
1970 ൽ ഗായകൻ ബിനോയ് ചാക്കോയുടെ ജേഷ്ഠൻ എ. സി. തോമസ് ആരംഭിച്ച Celestial Singers, 1971 ജനുവരി 1നു കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ പ്രോഗ്രാം അവതരിപ്പിക്കുവാനായി, ഭക്തവത്സലൻ, പ്രശസ്ത ഗായിക നിർമല പീറ്റർ, തുടങ്ങിയവരെ ക്ഷണിച്ചു. ഈ പ്രോഗ്രാം ശ്രവിച്ച രവി വര്ഗീസ്സ്, ക്യാമ്പസ് ക്രൂസേഡ് എന്ന സംഘടനയെ കുറിച്ചു ഒരു ആമുഖം നൽകി. 1975 ൽ കാസർഗോഡ് മുതൽ പാറശ്ശാല വരെ എല്ലാ സ്കൂളുകളിലും കാമ്പസുകളിലും സത്യ സുവിശേഷവുമായി പോകുവാൻ ദൈവം ക്യാമ്പസ് ക്രൂസേഡു മുഖാന്തരം അവസരം നൽകി. ഡിസംബർ മാസം 31 നു ക്യാമ്പസ് ക്രൂസേഡിന്റെ ഡൈറക്ടറായിരുന്ന ഡോ. തോമസ് എബ്രഹാം തന്നെ ബാംഗ്ലൂരിലേക്ക് ക്ഷണിച്ചു.
‘The Crusaders’ :
1976 ൽ നാലു പേരുമായി ആരംഭിച്ച ‘The Crusaders’എന്ന സംഘടനയിൽ മാറ്റം വരികയും ‘TARGET 80’ എന്ന് രൂപാന്തരം പ്രാപിക്കുകയും ഇന്ത്യ മുഴുവൻ സഞ്ചരിക്കുന്ന ഒരു ടീമായി മാറുകയും ചെയ്തു.
‘HEARTBEATS’ :
1980 ൽ Heartbeats എന്ന ക്രിസ്തീയ സംഗീത വിഭാഗം ആരംഭിപ്പാൻ ദൈവം ഇടയാക്കി. രവി വര്ഗീസ്, മാത്യു ജോൺ, രാജൻ കോര, സാം ഡേവിഡ്, തുടങ്ങിയ ഏഴു പേർ ചേർന്ന് ക്രൈസ്തവ സംഗീത ഗോളത്തിൽ വലിയ മാറ്റത്തിനു വഴി തുറന്ന പ്രവർത്തനം ആയിരുന്നു ഹാര്ടബീറ്സിൽ കൂടി ദൈവം ചെയ്തെടുത്ത്. അതിന്റെ ഡൈറക്ടറായി സേവനം അനിഷ്ടിപ്പാൻ പാ. ഭക്തവത്സലന് അവസരം ലഭിച്ചു. ടീം അംഗങ്ങളുടെ യൂണിഫോം, നവ സംഗീത വാദ്യഉപകരണങ്ങൾ, തുടങ്ങി അനേക മാറ്റങ്ങൾ ജനങ്ങളുടെ ഇടയിൽ സ്വീകാര്യത വര്ധിക്കുവാൻ ഇടയാക്കി. ഇന്ത്യയിൽ ആദ്യമായി കാസ്സെറ്റ് മിനിസ്ട്രി ഹാര്ടബീറ്സ് ആരംഭിച്ചു. 1981 മുതൽ 16 കാസ്സെറ്റ്സ് പുറത്തിറക്കുവാൻ ദൈവം കൃപ നൽകി. 1992 വരെ ഹാര്ടബീറ്സിൽ പാ. ഭക്തവത്സലൻ സേവനം അനിഷ്ടിച്ചു.
വിവാഹ ദിനം മറക്കാനാവാത്ത ദിനം :
1983 ഡിസംബർ 8 നാണ് ബാംഗ്ലൂർ ഫെബ റേഡിയോയിൽ ഉദ്യോഗസ്ഥയായിരുന്ന ബീനയെ ജീവിത സഖിയാക്കിയത്. അന്ന് റിസെപ്ഷൻ സമയത്തു നേപ്പാളിൽ നിന്നുള്ള സംഗീത സംവിധായകനായിരുന്ന താപ്പയും ടീമും ചേർന്ന് നേപ്പാളി ഭാഷയിൽ ഒരു പാട്ടു പാടുവാൻ ഇടയായി. ആ ഗാനത്തിൻെറ Chorus സദസ്സിനെ ഇളക്കി മറിച്ചു. ബാംഗ്ലൂരിൽ തന്നെ നടത്തപ്പെട്ട “പേരിമ്പ പെരുവിഴ” എന്ന തമിഴ് പ്രോഗ്രാമിൽ പത്താം തിയതി ആദ്യമായി ആ ഈണത്തിനു വരികൾ ചിട്ടപ്പെടുത്തി പരസ്യമായി പാടി. ആ വരികളാണ് “പരിശുദ്ധൻ മഹോന്നതൻ” എന്ന വിശ്വപ്രശസ്ത ഗാനമായി പിറവിയെടുത്തത്. ആ ഗാനത്തിന്റെ മൂന്ന് ചരണങ്ങളും ദൈവത്തിന്റെ മൂന്ന് വിശേഷതകൾ വെളിപ്പെടുത്തുന്നതാണ്. “പരിശുദ്ധൻ മഹോന്നതൻ” എന്ന ചരണം ദൈവത്തിന്റെ ദൈവത്വവും, “അവൻ അത്ഭുത മന്ത്രിയാം” എന്ന ചരണം ദൈവത്തിന്റെ മനുഷ്യത്വവും, “കോടാ കോടി തൻ” എന്ന ചരണം ദൈവത്തെ മഹത്വകരിക്കുന്ന വരികളായിട്ടാണ് ചിട്ടപ്പെടുത്തിയത്. ഇന്ന് ലോകമെമ്പാടും പല ഭാഷകളായിട്ടു ഈ ഗാനം തർജ്ജിമ ചെയ്യപ്പെട്ടു കഴിഞ്ഞു.
പരിശുദ്ധാത്മാവ് നിറഞ്ഞു പാ. ഭക്‌തവത്സലന് എഴുതിയ മൂന്ന് ചരണങ്ങൾ കൂടാതെ ഇന്ന് സമൂഹ മാധ്യമങ്ങളിൽ കൂടി വേറെ വരികളും കൂടി ഈ ഗാനത്തോട് ചേർത്ത് പാടുന്നത് ശ്രദ്ധയിൽ പെട്ടിരിക്കുന്നു. എന്നാൽ മൂന്ന് ദശകങ്ങൾക്ക് മുൻപ് ഈ ഗാനം എഴുതുവാൻ ഉണ്ടായ സാഹചര്യം ഇന്ന് പലർക്കും അറിയില്ല.
Ordained Pastor :
1994 ൽ “The Harvest” എന്ന സംഗീത വിഭാഗം തുടങ്ങുവാനും തുടർന്ന് 2004 ൽ ചർച്ച ഓഫ് ഗോഡിന്റെ ഒരു Ordained Pastor ആയി നിയുക്തനാകുവാനും ഇടയായി.
ശുശ്രുഷ കാലഘട്ടം തിരിഞ്ഞു നോക്കുമ്പോൾ :
45 വർഷത്തെ ശുശ്രുഷ പിന്നിടുമ്പോൾ പാ. ഭക്തവത്സലന് വിളിച്ചു പറയുന്നു, “കർത്താവിനു വേണ്ടി മാത്രം പാടി”. പിന്നിട്ട വഴികൾ ഓർക്കുമ്പോൾ, വേറൊരു പെന്തക്കോസ്തു സംഗീതജ്ഞന് ലഭിക്കാതിരുന്ന ഭാഗ്യം തനിക്കു ലഭിച്ചത് താൻ നന്ദിയോടെ വിവരിക്കുന്നു. എല്ലാ പെന്തക്കോസ്തു പ്രസ്ഥാനങ്ങളുടെയും ആദ്യകാല ദൈവദാസന്മാരുടെ ശുശ്രുഷകൾക്കു ഗാനശുശ്രുഷയിൽ കൂടി അവരെ സഹായിക്കുവാൻ അവസരം ലഭിച്ചത് ഒരു ബഹുമതിയായി കണക്കാക്കുന്നു.
മുന്നൂറോളം ഗാനങ്ങൾ :
പ്രശസ്ത ഗാനങ്ങളായ “നിശയുടെ നിശബ്ദതയിൽ”, “ആശ്രയം ചിലർക്ക് രഥത്തിൽ”, “ആരാധ്യനെ സമരാധ്യനെ”, “ചാരായം കുടിക്കരുതേ”, തുടങ്ങി ദൈവജനം പാടി ആരാധിക്കുന്ന മുന്നൂറോളം ഗാനങ്ങൾ പാ. ഭക്തവത്സലനിൽ കൂടി ദൈവം നൽകി. പല സന്ദര്ഭങ്ങളിലും ഡോ. തോമസ് എബ്രഹാം എന്ന ദൈവദാസൻ ഹൃസ്വ സന്ദേശം ആയി എഴുതി നൽകിയതിനെ ചിട്ടപ്പെടുത്തി ഈണം നൽകി പാടുവാനും ദൈവം കൃപ ചെയ്തു.
പുതു തലമുറയോടുള്ള ഉപദേശം :
ദൈവം തന്ന താലന്തുകൾ വ്യക്തമായി മനസ്സിലാക്കി ഏറ്റവും നല്ലതു ചെയുവാൻ കടപ്പെട്ടിരിക്കുക. ദൈവത്തിങ്കലുള്ള പൂർണ വിശ്വാസവും, അർപ്പണ ബോധവുമാണ് ദൈവം എന്റെ ജീവിതത്തെ മാറ്റി മറിയ്ക്കുവാൻ ഇടയായത്. ഈ അനുഭവം നിങ്ങൾക്കും ലഭ്യമാണ്.
ശുശ്രുഷ അനുഭവങ്ങൾ :
ഭാരതം മുഴുവൻ യാത്ര ചെയ്തപ്പോൾ അനേകർ രക്ഷിക്കപെടുന്നത്, സ്നാനപെടുന്നത്, ആത്മഹത്യയിൽ നിന്നും പിന്മാറുന്നത്, ദൈവത്തെ കണ്ടു മുട്ടുന്നത് അങ്ങനെ അനേക സംഭവങ്ങൾ നേരിട്ട് അനുഭവിക്കുവാൻ ഇടയായിട്ടുണ്ട്.
കുടുംബം :
പാ. ഭക്തവത്സലൻ, ബീന ദമ്പതികൾക്ക് മൂന്ന് കുഞ്ഞുങ്ങളെ ദൈവം ദാനം നൽകി. മൂത്ത മകൻ ബിബിൻ, UAE യിൽ ICPF ൽ പ്രവർത്തിക്കുന്നു. മകൾ ബിനി എലിസബത്ത് (Administrator, St. George Mission School), ഇളയ മകൻ ബെഞ്ചി, ബാംഗ്ലൂർ SABC യിൽ സൗണ്ട് എന്ജിനീറായി ജോലി ചെയുന്നു.
67 വയസു പിന്നിടുന്ന ദൈവദാസൻ വീണ്ടും പാടുകയാണ് “പാടുവാനെനിക്കിലിനി ശബ്ദം പാവനനേ നിൻ സ്തുതികൾ അല്ലാതെ …