‘സഫലമീ യാത്ര…’ – (17)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
പ്രത്യാശയുടെ നങ്കൂരം
യെരുശലേമിൽ നിന്നും യെരീഹോവിലേക്കുള്ള പഴയകാല പാത ഇടുങ്ങിയതും, യഹൂദ്യ മരുഭൂമിയിലൂടെയുള്ള വിജനഭാഗവുമായിരുന്നു. വാദി കെൽറ്റ് എന്നറിയപ്പെട്ടിരുന്ന ആ പഴയ വഴി, ഇന്ന് നിഴലുകളുടെ വഴി എന്നാണ് അറിയപ്പെടുന്നത്. ഇടയ കീർത്തനം എന്ന 23 ആം സങ്കീർത്തനം എഴുതുവാൻ പശ്ചാത്തലമായത് ഈ പ്രദേശം ആയിരുന്നു എന്ന ഒരു പ്രബലമായ ചിന്തയുണ്ട്. ദാവീദ് ഈ ഇടം പ്രത്യാശയുടെ തിളങ്ങുന്ന കീർത്തനം ആക്കി മാറ്റി എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. കുത്തനെയുള്ള, പ്രകാശം കുറഞ്ഞ, ഇടുങ്ങിയ പ്രദേശമായിരുന്നു ആ സ്ഥലം. തസ്കരന്മാർക്കല്ലാതെ ആർക്കും സ്വീകാര്യമല്ലാത്ത ഇടം.
അനർത്ഥങ്ങൾ പ്രബലപ്പെട്ടിരുന്ന ഇടത് വച്ച് ദാവീദ് പാടുന്നു : ‘കൂരിരുൾ താഴ്‌വരയിൽ കൂടി ഞാൻ പോയാലും ഒരു അനര്ഥവും ഭയപ്പെടുകയില്ല. കാരണം, നീ എന്നോട് കൂടി ഇരിക്കുന്നുവല്ലോ.’
എല്ലാ അനർത്ഥങ്ങളും നീക്കിക്കളയും എന്നല്ല, അനര്ഥങ്ങളുടെ നിഴലുകൾ വീണ താഴ്വരകളിൽ ദൈവ സാന്നിധ്യം കൂടെയുണ്ട്. മറ്റൊരു സങ്കീർത്തനത്തിൽ ദാവീദ് എഴുതി, ‘യഹോവയായ കർത്താവെ, നീ എന്റെ പ്രത്യാശയാകുന്നു. ബാല്യം മുതൽ നീ എന്റെ ആശ്രയം തന്നെ.’ (71:5)
പലർക്കും പലതിലും പ്രത്യാശയുണ്ട്. പക്ഷെ കാലചക്രം അവയെല്ലാം മാറ്റിമറിക്കും. പക്ഷെ യേശുകർത്താവിൽ ആശ്രയം വയ്ക്കുക. അതാണ് ഒരിക്കലും ഇളകാത്ത നങ്കൂരം. സ്വാശ്രയം, കഴിവുകൾ, ബുദ്ധിശക്തി, എല്ലാം ശരിയെന്ന അവസ്ഥ – അവയൊന്നും ശ്വാശതമല്ല. ശ്വാശത പാറ യേശു മാത്രം, യഹോവയാം യാഹിൽ മാത്രം.