‘സഫലമീ യാത്ര …‘ – (129)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
തിരുസാന്നിധ്യത്തിൽ
ബ്രദർ ലോറൻസ്, സദാ ദൈവസാന്നിധ്യത്തിൽ ആയിരിക്കുവാൻ ആഗ്രഹിച്ചയാൾ. പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഈ വ്യക്തിയെക്കുറിച്ച് നാം ഇന്നറിയുന്നത് ദൈവസാന്നിധ്യത്തിൽ ആയിരിക്കുവാൻ ആഗ്രഹിച്ച വ്യക്തി എന്നാണ്.
താൻ ഉൾപ്പെടുന്ന സന്യാസ സമൂഹത്തിലെ കുശിനിയിൽ പാചകമായിരുന്നു ലോറൻസിന്റെ പ്രധാന ജോലി. പാചക ജോലി ആരംഭിക്കും മുൻപേ എല്ലാ ദിവസവും അദ്ദേഹത്തിന്റെ പ്രാർത്ഥന ഇങ്ങനെയായിരുന്നു : എന്റെ ദൈവമേ, നിന്റെ സാന്നിധ്യത്തിൽ വസിക്കുവാനുള്ള കൃപ എനിക്ക് നൽകേണമേ; എന്റെ അദ്ധ്വാനത്തിൽ എന്നെ സഹായിക്കേണമേ, എന്റെ ഉന്നതമായ സ്നേഹം അങ്ങയോട് മാത്രം ആക്കേണമേ”
കുശിനിയിലെ പാത്രങ്ങൾ കഴുകുന്നതിനിടയിലും ബ്രദർ ലോറൻസ് നിരന്തരം ദൈവത്തോട് സംസാരിച്ചു കൊണ്ടേയിരുന്നു. ദൈർഘ്യമുള്ള പ്രാർത്ഥനകളെക്കാൾ, ചെറിയ ചെറിയ പ്രാർത്ഥനകൾ ഇടവിടാതെ ഉരുവിടുമായിരുന്നു. ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ ദൈവത്തിന്റെ ആലോചനകൾ കേട് കൊണ്ടും, തന്റെ കൈകളുടെ വേലയെ ദൈവത്തിന് സമർപ്പിച്ചു കൊണ്ടും നിരന്തരം ദൈവസാന്നിധ്യം താൻ അനുഭവിച്ചു കൊണ്ടിരുന്നു. ദൈവസാന്നിധ്യം എപ്പോഴും അനുഭവിക്കുക; അതിനായി പരിശീലിക്കുക.
ഏത് സാഹചര്യത്തിലും, അവസ്ഥയിലും സ്വർഗീയ സാന്നിധ്യം അനുഭവിക്കുക. സങ്കീർത്തനക്കാരൻ എഴുതുന്നു ; ജയാഘോഷം അറിയുന്ന ജനത്തിന് ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും” സങ്കീ : 89:15
ഏറ്റവും ശാന്തമായ ജീവിത നിമിഷങ്ങളിലും, ഏറ്റം സംഘർഷമുള്ള വേളകളിലും ദൈവസാന്നിധ്യത്തിന്റെ ചിറകിൻ മറവിൽ പാർക്കുക.