‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (66)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
അബ്രഹാം വൃദ്ധനും ജരാതുരനും ആയിരുന്നു. ദൈവം അവനും സാറായ്ക്കും വീണ്ടും യുവത്വം വരുത്തി.
2) ഇല്ലാത്തതിനെ ഉള്ളതിനെ പോലെ വിളിക്കുന്നവൻ. ഇല്ലായ്മയിൽ നിന്ന് വിളിച്ച് വരുത്തുക (സൃഷ്ടിക്കുക) എന്നാണർത്ഥം. സന്തതി ഇല്ലാതിരിക്കെ സന്തതി ഉള്ളത് പോലെ ദൈവം സംസാരിച്ചു. അബ്രഹാം അത് വിശ്വസിച്ചു. അബ്രഹാം ഒരു പിതാവല്ലാതിരിക്കെ ദൈവം അവനെ ഒരു പിതാവ് എന്ന് സംബോധന ചെയ്യുന്നു. എന്തെന്നാൽ, ദൈവമുന്പാകെ അഥവാ, ദൈവീക ആലോചനയിൽ അവൻ ഒരു പിതാവായിരുന്നു.
4:18 : ആശയില്ലാത്ത സാഹചര്യങ്ങളിൽ എട്ടാം ആശയോടെ വിശ്വസിച്ചു. പ്രകൃത്യാലുള്ള മൃതമായ ആശയിൽ നിന്ന് വാഗ്ദത്തത്തിന്റെ തുണ പ്രത്യാശയിലേക്ക് താൻ നടന്ന് കയറി. സാഹചര്യങ്ങളെല്ലാം ആശയ്‌ക്കെതിരാണ്. എന്നാൽ ഈ പ്രതികൂല സാഹചര്യങ്ങൾ അബ്രഹാമിന്റെ വിശ്വാസത്തെ ബലപ്പെടുത്തി. രണ്ടാംതര അനുഗ്രഹങ്ങൾ ഒന്നും അവനെ ദൈവഭക്തിയിൽ നിന്നു വ്യതിചലിപ്പിച്ചില്ല. അവൻ ദാനങ്ങളെക്കാൾ ദാതാവിനെ മുറുകെ പിടിച്ചു. അങ്ങനെ അവൻ ദൈവത്തിന്റെ സ്നേഹിതൻ ആയി. ദൈവത്തെ അവന്റെ വചനത്തിന്റെ അടിസ്ഥാനത്തിൽ വിശ്വസിക്കുന്നത് വിശ്വാസത്തിന്റെ ലക്ഷണമാണ്. ‘അത് സംഭവിക്കുകയില്ല’ എന്ന് ഇന്ദ്രിയങ്ങൾ പറയും അത് അസാധ്യമാണെന്ന് യുക്തി പറയും. എന്നാൽ എനിക്കൊരു വാഗ്ദത്തമുള്ളത് കൊണ്ട് അത് സംഭവിക്കും, സാധിക്കും എന്ന് വിശ്വാസം പറയും.
4:19,22 അബ്രഹാമിന്റെ വിശ്വാസത്തിന്റെ അളവും മേന്മയും ഈ ഭാഗത്ത് വെളിപ്പെടുത്തിയിരിക്കുന്നു. ഒരു ശിശുവിന് ജന്മം നൽകുക എന്നത് ചിന്തിക്കുവാൻ പോലും കഴിയാത്ത അവസ്ഥയാണ് അബ്രഹാം – സാറ ദമ്പതികൾക്ക് ഉണ്ടായിരുന്നത്. അവർക്ക് പുത്രനെക്കുറിച്ചുള്ള ആദ്യ വാഗ്ദത്തം ലഭിച്ചു. (ഉല്പ : 15:4) യിശ്മായേൽ ജനിച്ചതിന് മുൻപേ യിശ്മായേൽ ജനിക്കുമ്പോൾ അബ്രഹാമിന് 86 വയസ്സായിരുന്നു. (ഉല്പ :16:16) രണ്ടാം വാഗ്ദത്തം ഉണ്ടായപ്പോൾ അബ്രഹാമിന് 99 വയസായിരുന്നു. അതായത് ഏകദേശം 100 വയസ്സ് (ഉല്പ :17:17) സാറായ്ക്ക് 90 വയസ്സും.