‘ഇതാ, നോഹയുടെ കാലം’ – 02
പാ. ബി. മോനച്ചൻ, കായംകുളം
അതെ, സ്നേഹിതാ, ലോകം മുഴുവൻ രണ്ട് വിധത്തിൽ ക്രിസ്തുവിനെ എതിരേല്ക്കുവാൻ പോകുകയാണ്. ഒരു കൂട്ടർ ആർപ്പുവിളിയോടെ അവനെ എതിരേൽക്കും, (മത്തായി : 25:6) മറ്റൊരു കൂട്ടർ നിലവിളിയോടെ അവന്റെ മുൻപിലെത്തും. ലോകം മുഴുവൻ രണ്ട് വിളിയ്ക്കായി കാതോർത്തിരിക്കുന്നു. ഒന്നാമത്തെ വിളി (യാഗം ചെയ്ത് എന്നോട് നിയമം ചെയ്ത എന്റെ വൃതന്മാരെ എന്റെ അടുക്കൽ കൂട്ടുവിൻ” എന്നതാണ്. (സങ്കീ : 50:5). ആ സ്വർഗ്ഗീയ വിളിയിൽ ആദാം മുതൽ മരിച്ചു മൺമറഞ്ഞു പോയ സകല വിശുദ്ധന്മാരും ജീവനോടെ ഈ ഭൂമിയിൽ വസിക്കുന്ന വിശുദ്ധന്മാരും രൂപാന്തരശരീരികളായി കർത്താവിനെ എതിരേൽക്കുവാൻ ആകാശമേഘങ്ങളിലേക്ക് എടുക്കപ്പെടും.
രണ്ടാമത്തെ വിളി “മനുഷ്യപുത്രന്മാരെ തിരികെ വരുവിൻ” എന്നതാണ്. (സങ്കീ : 90:5) ആ വിളിയിൽ കായീൻ മുതൽ സഹസ്രാബ്ദ വാഴ്ച്ചവരെ ജീവിച്ചു മരിച്ചതായ ക്രിസ്തുവിന്റെ പാപപരിഹാരബലിയിൽ വിശ്വസിച്ച് വീണ്ടെടുപ്പ് പ്രാപിക്കാത്ത സകല ദുഷ്ടന്മാരും വിറച്ചു കൊണ്ട് ദൈവീക സിംഹാസനത്തിന്റെ മുൻപാകെ ന്യായവിധിക്കായി വന്നു നിൽക്കും. നിങ്ങളും ഞാനും ഏതെങ്കിലും ഒരു വിളിക്കായി അവന്റെ മുൻപിൽ ചെന്നേ മതിയാകൂ. വിശുദ്ധ യോഹന്നാൻ അപ്പോസ്തോലൻ പറയുന്നു : “ഇതാ അവൻ മേഘാരൂഢനായി വരുന്നു. ഏത് കണ്ണും അവനെ കുത്തിതുളച്ചവരും അവനെ കാണും. ഭൂമിയിലെ ഗോത്രങ്ങൾ എല്ലാം അവനെ ചൊല്ലി വിലപിക്കും. ഉവ്വ് ആമേൻ” (വെളി :1:7)
ഈ പുസ്തകം വായിക്കുന്ന എന്റെ പ്രിയ വായനക്കാർ ചിലരെങ്കിലും, അല്ല എല്ലാവരും തന്നെ നിലവിളിയോടല്ല, ആർപ്പുവിളിയോടെ അവനെ എതിരേൽക്കുവാനിടയാകട്ടെ. “മനുഷ്യപുത്രന്മാരെ തിരികെ വരുവീൻ” എന്ന വിളിക്കല്ല. “യാഗം ചെയ്ത് എന്നോട് നിയമം ചെയ്ത എന്റെ വൃതന്മാരെ എന്റെ അടുക്കൽ കൂട്ടുവീൻ” എന്ന വിളിക്കായി കാതോർക്കട്ടെ.
അതെ, ആ മഹൽസുദിനം ഇങ്ങ് അടുത്തു. നമ്മുടെ പ്രാണപ്രിയൻ, വീണ്ടെടുപ്പ്കാരൻ, രക്ഷിതാവ്, നമ്മെ സ്നേഹിക്കുന്നവൻ, നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താൽ വിടുവിച്ച് തന്റെ പിതാവാം ദൈവത്തിന് നമ്മെ രാജാക്കന്മാരും, പുരോഹിതന്മാരും, ആക്കിത്തീർത്തവനുമായ നമ്മുടെ കർത്താവ്, (വെളി :1:6) നമ്മെ വീണ്ടെടുക്കുവാനായി ഗോശാല മുതൽ ഗോല്ഗോഥാ വരെയും പങ്കപ്പാടുകൾ സഹിച്ചവൻ, പീലാത്തോസിന്റെ അരമന മുതൽ കാൽവരി കുന്നിൻപുറം വരെ രക്തത്തുള്ളികൾ വീഴ്ത്തിയവൻ, കണ്ടാൽ ആളല്ല എന്ന് തോന്നുമാറ് വിരൂപനായി കൈകാലുകൾ കാരിരുമ്പ് ആണികളാൽ കുത്തിതുളയ്ക്കപ്പെട്ടവനായി മനുഷ്യവർഗ്ഗത്തിന്റെ പാപശാപരോഗദുരിതങ്ങൾ സ്വന്തം ശിരസ്സിന്മേൽ വഹിച്ചു കൊണ്ട് കാൽവരിയിൽ ക്രൂശിക്കപ്പെട്ട ദൈവത്തിന്റെ കുഞ്ഞാട്, അവന്റെ എഴുന്നള്ളത്ത് അടുക്കൽ വാതിൽക്കൽ ആയിരിക്കുന്നു.
ഒരിക്കൽ എന്റെ കർത്താവ് മരിക്കുവാൻ ഈ ഭൂമിയിൽ വന്നു, ഇനിയും അവൻ ഭരിക്കുവാൻ ഇവിടേക്ക് വരും. ഒരിക്കൽ അവൻ ലോകത്തിന്റെ പാപഭാരം ചുമന്നൊഴിക്കുന്ന കുഞ്ഞാടായി വന്നു, ഇനി അവൻ യഹൂദാ ഗോത്രത്തിന്റെ സിംഹമായി വരും. ഒരിക്കൽ അവൻ വീണ്ടെടുപ്പ്കാരനായി വന്നു, ഇനി അവൻ വീണ്ടെടുക്കപെട്ടവരെ വീട്ടിൽ ചേർക്കുവാനായി വരും. ആ മഹൽ സുദിനത്തിൽ ഈ പംക്തി മുഖേന യേശുവിനെ എതിരേൽക്കുവാൻ ഒരുക്കപെട്ട ചിലരെങ്കിലും കുറഞ്ഞ പക്ഷം; ഒരാളെങ്കിലും ഉണ്ടെങ്കിൽ ഞാൻ ധന്യനായി.