‘ഇതാ, നോഹയുടെ കാലം’ – 04
പാ. ബി. മോനച്ചൻ, കായംകുളം
3
ശാപഭൂവിൽ ഇവാൻ ആശ്വാസത്തിന്റെ കണിക
ലാമേക്കിന് നൂറ്റെൻപത് വയസ്സായപ്പോൾ അവൻ ഒരു മകനെ ജനിപ്പിച്ചു. യഹോവ ശപിച്ച ഭൂമിയിൽ നമ്മുടെ പ്രവർത്തിയിലും, നമ്മുടെ കൈകളുടെ പ്രയത്നത്തിലും ഇവാൻ നമ്മെ ആശ്വസിപ്പിക്കുമെന്ന് പറഞ്ഞ് അവന് നോഹ എന്ന് പേരിട്ടു (ഉല്പ :5:28) “നോഹയുടെ വംശപാരമ്പര്യമെന്തെന്നാൽ നോഹ നീതിമാനും തന്റെ തലമുറയിൽ നിഷ്കളങ്കനും ആയിരുന്നു. നോഹ ദൈവത്തോട് കൂടെ നടന്നു” (ഉല്പ : 6:9) നീതിപ്രസംഗിയായ നോഹയെ ദൈവവും മനുഷ്യനും നമുക്ക് പരിചയപ്പെടുത്തിത്തരുന്ന രണ്ട് വേദഭാഗങ്ങളാണിത്.
ദൈവം ശപിച്ച ഭൂമിയിൽ ജനത്തെ ആശ്വസിപ്പിക്കാൻ ദൈവത്താൽ അയയ്ക്കപ്പെട്ട ഒരു മനുഷ്യൻ – നോഹ. അവന്റെ പേരിന്റെ അർത്ഥം തന്നെ ആശ്വാസം എന്നായിരുന്നു. അവന്റെ നേരെ വിരൽ ചൂണ്ടി അവന്റെ അപ്പനും അമ്മയും പറയുന്നു : “ഇവാൻ നമ്മെ ആശ്വസിപ്പിക്കും.” ശപിക്കപ്പെട്ട, വേദന നിറഞ്ഞ ഈ ഭൂമിയിൽ, സ്നേഹിതാ, സഹജീവികൾക്ക് നീയൊരു ശാപമല്ല, ഭാരമല്ല; ആശ്വാസമായിരിക്കട്ടെ. ദൈവത്തിനും മനുഷ്യർക്കും വേദന ഉണ്ടാക്കുവാനും തലവേദനയായിരിക്കുവാനുമല്ല ദൈവം നിനക്ക് ഈ ഭൂമിയിൽ ജനിച്ച് ജീവിക്കുവാൻ അവസരം തന്നത്. പ്രത്യുത വേദനയോടെ നിന്നെ പ്രസവിച്ച അമ്മയ്ക്കും, വേലയെടുത്ത് നിന്നെ വളർത്തിയ അപ്പനും, നിന്നെ സ്നേഹിക്കുന്ന സഹോദരീ സഹോദരന്മാർക്കും എല്ലാറ്റിനുമുപരിയായി നിന്നെ മാത്രം ആശ്രയിക്കുന്ന നിന്റെ ഭാര്യയ്ക്കും, നീ ജന്മം നൽകിയ നിന്റെ കുഞ്ഞുങ്ങൾക്കും, നിന്റെ അയൽക്കാർക്കും നീ ഒരു ആശ്വാസമായിരിപ്പാനാണ്.
ഇന്ന് അനേകരും അങ്ങനെയല്ലെന്ന യാഥാർഥ്യം വ്യസനത്തോടെ കുറിക്കട്ടെ. നോഹയുടെ മാതാപിതാക്കൾ അവന് പേരിട്ടപ്പോൾ അവർ പറഞ്ഞു : “ഇവൻ നമുക്കൊരു ആശ്വാസമായിരിക്കും” അത് അവരുടെ പ്രതീക്ഷയും പ്രത്യാശയുമായിരുന്നു. നല്ല പേരിടുക മാത്രമല്ല നോഹയുടെ മാതാപിതാക്കൾ ചെയ്തത്. ദൈവഭക്തിയിൽ അവർ ജീവിച്ചു. തങ്ങളുടെ മകനെയും അങ്ങനെ വളർത്തി. ഇന്ന് പല നല്ല പേരുകളിലും മാതാപിതാക്കൾ മക്കൾക്ക് ഇടുന്നുണ്ട്. ‘സന്തോഷിക്കുന്നവൻ’എന്നർത്ഥമുള്ള ഗ്ലാഡ്‌വിൻ, ‘നീതിയുള്ളവ’ എന്നർത്ഥമുള്ള ജസ്റ്റിൻ, ‘ദയ’ എന്നർത്ഥമുള്ള ഗ്രേസ് കൂടാതെ വേദപുസ്തകത്തിലെ അനവധി വിശുദ്ധന്മാരുടെ നല്ല പേരുകൾ ഒക്കെ മക്കൾക്ക് നൽകുന്നു. എന്നാൽ ഇവരിൽ പലരും പിൽകാലത്ത് മറ്റുള്ളവരെ ദുഃഖിപ്പിക്കുന്നവരും വേദനിപ്പിക്കുന്നവരും, കരുണയും ദയയും നീതിയും ഇല്ലാത്തവരും കുലപാതകന്മാരും, മോഷ്ടാക്കളും, അധർമ്മികളും ആയി മാറുന്നു. കാരണം മക്കൾക്ക് നല്ല പേരിട്ട പലരും ദൈവകൃപയിൽ അവരെ വളർത്തുവാൻ മറന്ന് പോയി. സംശയമുള്ളവർ ഇവുടത്തെ ജയിലുകൾ സന്ദർശിക്കുക. അവിടെ തടവിൽ കഴിയുന്ന പലരും വാത്സല്യം തുളുമ്പുന്ന പേർ വിളിക്കപെട്ടവരും, മാതാപിതാക്കളുടെ പ്രതീക്ഷയും ആയിരുന്നു. എന്നാൽ ജീവിതത്തിന്റെ നാല്കവലകളിൽ അവർ വഴിപിരിഞ്ഞ് പോയി. മക്കൾക്ക് നല്ല പേരിട്ട പലരും തങ്ങളുടെ കുഞ്ഞുങ്ങൾക്ക് മാതൃകയായി ജീവിക്കുവാനും അവരെ ദൈവകൃപയിൽ വളർത്തുവാനും ശ്രമിച്ചില്ല. മക്കളുടെ ഭൗതീക ഉന്നതിക്കായി മത്സരബുദ്ധിയോടെ പണം വാരിക്കോരി ചിലവഴിക്കുമ്പോൾ അവരുടെ ആത്മീയ ഉന്നതിക്കായി അതിന്റെ ആയിരത്തിലൊരംശമെങ്കിലും പ്രയത്നിക്കുന്നുണ്ടോയെന്ന് സ്വയശോധന ചെയ്താൽ കൊള്ളാം. മക്കളുടെ ഭൗതീക ഉയർച്ച മാത്രം ലക്ഷ്യമാക്കുന്ന നിങ്ങൾ ഒടുവിൽ ദുഃഖിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകട്ടെ. നിത്യതയെ കുറിച്ചും ദൈവീകരക്ഷയെകുറിച്ചും ന്യായവിധിയെക്കുറിച്ചും നിങ്ങൾ ആദ്യം ചിന്തിക്കുക. നിങ്ങളുടെ ജീവിതപന്ഥാവ് ക്രമപ്പെടുത്തുക. പിന്നീട് മക്കൾക്ക് അത് ഉപദേശിച്ചു കൊടുക്കുക.