‘ഇതാ, നോഹയുടെ കാലം’ – 05
പാ. ബി. മോനച്ചൻ, കായംകുളം
ഉല്പത്തി നാലാം അദ്ധ്യായത്തിൽ ഒരു പെറ്റതള്ള തന്റെ കുഞ്ഞിനെ മടിയിൽ വച്ച്, “യഹോവയാൽ എനിക്ക് ഒരു പുരുഷപ്രജ ലഭിച്ചു” എന്ന് പറഞ്ഞ് തന്റെ കുഞ്ഞിന് കായേൻ എന്ന് പേരിടുന്നതായി കാണാം. എന്നാൽ കാലത്തിന്റെ കടന്ന്പോക്കിൽ അവൻ ദൈവത്തിൽ നിന്നല്ല പിശാചിൽ നിന്നുള്ളവനെന്ന് തെളിഞ്ഞു. യോഹന്നാൻ അപ്പോസ്തോലൻ എഴുതുന്നു : “കായേൻ ദുഷ്ടനിൽ നിന്നുള്ളവനായി സഹോദരനെ കൊന്നു” (1 യോഹ :3:11). നല്ല കുടുംബത്തിൽ ജനിച്ചത് കൊണ്ടോ നല്ല പേരിട്ടത് കൊണ്ടോ മാത്രം മക്കൾ നല്ലവരാകണമെന്നില്ല. മക്കൾ നിമിത്തം വേദനപ്പെടുന്ന വലിയൊരുകൂട്ടം മാതാപിതാക്കളുടെ ഗത്ഗതശബ്ദം ഇപ്പോൾ എന്റെ കാതിൽ കേൾക്കുന്നു. പ്രിയ മാതാപിതാക്കളെ, നിങ്ങളുടെ സന്താനങ്ങൾ വഴിപിഴച്ചു പോയതിൽ നിങ്ങളുടെ ജീവിതത്തിലെ പാളിച്ചകൾ കാരണമായിട്ടുണ്ടെങ്കിൽ ദൈവത്തോട് അതേറ്റു പറഞ്ഞ് ക്ഷമയ്ക്കായി യാചിക്കുക. നിങ്ങളുടെ മക്കൾക്കായി നിരന്തരം പ്രാർത്ഥിക്കുക. ദൈവം അവർക്ക് രൂപാന്തരം വരുത്തും, നിശ്ചയം.
(“a son of many tears can’t be lost”) “വളരെ കണ്ണുനീരിന്റെ സന്താനം ഒരിക്കലും നഷ്ടപ്പെടുകയില്ല” അനുദിന അനുഭവങ്ങളിൽ ഇതെത്ര ശരിയാണ്. എന്താണിതിന്റെ അർത്ഥം ? ഇന്ന് നിങ്ങൾ നിങ്ങളുടെ മക്കളെ ഓർത്ത് കരഞ്ഞില്ലെങ്കിൽ നാളെ നിങ്ങൾ അവരെച്ചൊല്ലി കരയേണ്ടി വരും. നിങ്ങൾ നിശബ്ദ യാമങ്ങളിൽ തലമുറയെ ഓർത്ത് കരയുന്നവരെങ്കിൽ നിങ്ങളുടെ സന്താനങ്ങൾ വഴി പിഴച്ചു പോകില്ലായെന്ന് ഞാൻ ഉറപ്പ് തരാം. അഥവാ അവരിൽ ആരെങ്കിലും മാനസാന്തരപ്പെടാത്തവരായി ഉണ്ടെങ്കിൽ കരയുന്ന, പ്രാർത്ഥിക്കുന്ന നിങ്ങൾ ഈ ലോകം വിട്ട് പോകും മുൻപ് അവരെ ആത്മീയരായി കാണുവാൻ ദൈവം നിങ്ങൾക്ക് ഭാഗ്യം നൽകും, നിശ്ചയം.
മാതാപിതാക്കൾക്കും കുടുബാംഗങ്ങൾക്കും സ്ഥിരം വേദനയായി മാത്രം മാറിയിരിക്കുന്ന സ്നേഹിതാ, ചിന്തിക്കുക, പത്ത് മാസം നിന്നെ ചുമന്ന് ക്ലേശവും കഷ്ടവും സഹിച്ച് നിന്നെ പ്രസവിച്ച അമ്മയ്ക്കും, നിന്നെ ജനിപ്പിച്ച നിന്റെ അപ്പനും, നീ ഇളമ്പല്ലുകൾ കാട്ടി ചിരിച്ച്, കൈകാലുകൾ ഇട്ടടിച്ച് അവരുടെ മടിയിൽ കിടന്നപ്പോൾ നിന്നെക്കുറിച്ച് എന്തെന്ത് പ്രതീക്ഷ ഉണ്ടായിരുന്നിരിക്കാം. തീയിലും വെള്ളത്തിലും വീഴാതെ വളർത്തി. അവർ ഉടുക്കാതെ നിന്നെ ഉടുപ്പിച്ചു. അവർ ഭക്ഷിക്കാതെ മുണ്ട് മുറുക്കിയുടുത്ത് നിനക്ക് ഭക്ഷണം തന്ന് വളർത്തി. അവർ ഉടുക്കാതെ നിന്നെ ഉടുപ്പിച്ചു. അവർ ഭക്ഷിക്കാതെ മുണ്ട് മുറുക്കിയുടുത്ത് നിനക്ക് ഭക്ഷണം തന്നു വളർത്തി. ഇപ്പോൾ നീ അവരെ വേദനിപ്പിക്കുകയല്ലേ ? അമ്മയപ്പന്മാരേയും, സഹോദരങ്ങളെയും വിട്ട് നിന്നെ മാത്രം ആശ്രയിച്ച് ഇറങ്ങിത്തിരിച്ച നിന്റെ ഭാര്യയുടെ നിഷ്കളങ്ക മുഖത്തേക്ക് നോക്ക്, നീ ജനിപ്പിച്ച നിന്റെ തനി സ്വരൂപങ്ങളായ മക്കളെ ശ്രദ്ധിക്കൂ. നീ അവർക്ക് ഒരു ആക്ഷേപമോ അതോ ആശ്വാസമോ ? നീ അവർക്ക് ഒരു തുണയോ അതോ, കെണിയൊ. ചിന്തിക്കൂ, നിങ്ങൾ ഈ തലമുറയിൽ ഒരു ആശ്വാസമായിത്തീരാൻ, പ്രശ്നപരിഹാരിയാകുവാൻ കർത്താവ് ആഗ്രഹിക്കുന്നു. ഇപ്പോൾ തന്നെ അതിനായി ശ്രമിക്കുക.
നോഹയുടെ വംശപാരമ്പര്യം ദൈവം പറയുമ്പോൾ മൂന്ന് കാര്യങ്ങൾ പ്രത്യേകം പറയുന്നു. നോഹ നീതിമാനും, തന്റെ തലമുറയിൽ നിഷ്കളങ്കനും ആയിരുന്നു. നോഹ ദൈവത്തോട് കൂടെ നടന്നു. അവന്റെ വല്യവല്യപ്പച്ചന്റെ കുടുംബസ്രേഷ്‌ഠതയോ, അവന്റെ അപ്പൻ ഇന്നതായിരുന്നു എന്നോ ഒന്നും പറയുന്നില്ല. അതൊന്നും ദൈവത്തെ സംബന്ധിച്ച് വലിയ കാര്യമല്ല. നിങ്ങൾ വലിയ കുടുംബക്കാരനാണോയെന്ന് ദൈവം നോക്കുന്നില്ല. നിങ്ങൾ നീതിമാനോ, വഷളത്വം നിറഞ്ഞ തലമുറയിൽ നിങ്ങൾ നിഷ്കളങ്കനാണോ ? ദൈവത്തെ ഉപേക്ഷിച്ച് നീങ്ങുന്ന നിങ്ങളുടെ സമൂഹത്തിൽ ദൈവത്തോടൊപ്പം താങ്കൾ നടക്കുന്നുണ്ടോ എന്നിവയാണ് ദൈവം നോക്കുന്നത്. പാരമ്പര്യത്തേക്കാൾ ദൈവം പ്രാധാന്യം നൽകുന്നത് നിങ്ങളുടെ ജീവിതത്തിനാണ്. വലിയ പാരമ്പര്യവും, പേരും, പെരുമയും, പറയുവാനുള്ള പലരും ദൈവനിഷേധികളും, ദൈവദ്രോഹികളും, നീതികെട്ടവരും, അശുദ്ധരുമായി നീങ്ങുമ്പോൾ വലിയ പാരമ്പര്യത്തിൽ ഊറ്റം കൊള്ളുവാനിലെങ്കിലും സാധുവായ ദൈവപൈതലേ, ദൈവത്തെ സ്നേഹിക്കുവാനും, സേവിക്കുവാനും ഈ ആയുസ്സിൽ ഭാഗ്യം ലഭിച്ചതിൽ സന്തോഷിക്കുക. ലോകക്കാരുടെ സാക്ഷ്യം പ്രാപിക്കുന്നതിനേക്കാൾ ദൈവത്താൽ സാക്ഷ്യം പ്രാപിച്ചവനാകുക.