‘ഇതാ, നോഹയുടെ കാലം’ – 06
പാ. ബി. മോനച്ചൻ, കായംകുളം
4
നോഹയുടെ കാലം പോലെ …
“നോഹയ്ക്ക് അഞ്ഞൂറ് വയസ്സായ ശേഷം ശേമിനെയും ഹാമിനെയും, യാഫെത്തിനെയും ജനിപ്പിച്ചു” “മനുഷ്യൻ ഭൂമിയിൽ പെരുകി തുടങ്ങി” ഉല്പ :5:32; 6:1)
നോഹയുടെ കാലത്തേ കുറിച്ച് വിവരിച്ചിരിക്കുന്നത് ബൈബിളിൽ ഉല്പ :5-11 വരെയുള്ള അദ്ധ്യായങ്ങളിലാണ്. ഉല്പ : 6:1 ആരംഭിക്കുന്നത്, “മനുഷ്യർ ഭൂമിയിൽ പെരുകി തുടങ്ങി” എന്ന് പറഞ്ഞു കൊണ്ടാണ്. അർത്ഥാൽ നോഹയുടെ കാലം അത് വരെയുള്ള സകല കാലത്തേക്കാളും അധികം ജാനബാഹുല്യം ഉള്ള ഒരു കാലമായിരുന്നു. നാം ജീവിക്കുന്ന ഈ കാലവും ജനപ്പെരുപ്പം എന്നോ, ജനസംഖ്യാ സ്ഫോടനം എന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന നിലയിൽ ഭൂമി ജനസഞ്ചയത്തെ കൊണ്ട് വീർപ്പ് മുട്ടുന്നു. നമ്മുടെ മാതൃരാജ്യമായ ഭാരതം ഉൾപ്പടെ ജനപ്പെരുപ്പത്തിന്റെ ക്ലേശം അനുഭവിക്കുന്ന മിക്ക രാജ്യങ്ങളും ജനനനിയന്ത്രണത്തിനായി അനവധി ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും എല്ലാ കണക്ക് കൂട്ടലുകളെയും ഭേദിച്ച് കൊണ്ട് ജനം വർദ്ധിച്ചു പെരുകുകയാണ്. ക്രിസ്തുവിന്റെ കാലം മുതൽ ഈ കഴിഞ്ഞ തലമുറ വരെ ജീവിച്ചിരുന്ന ആകെ ജനത്തെക്കാൾ അധികം ജനങ്ങൾ ഇന്ന് ഭൂമുഖത്ത് ജീവിച്ചിരിക്കുന്നു. “ചരിത്രം എഴുതുവാൻ തുടങ്ങിയ കാലത്ത് ലോകജനസംഖ്യ 12,50,000 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യേശുക്രിസ്തുവിന്റെ കാലത്ത് ഇന്ന് അമേരിക്കയിലുള്ളതിന്റെ മൂന്നിൽ രണ്ട് ജനങ്ങളെ ലോകത്തിൽ ആകമാനം ഉണ്ടായിരുന്നുള്ളൂ. ചരിത്രം ഉണ്ടായത് മുതൽ ലോകത്ത് ഇന്ന് വരെ ജനിച്ച മൊത്തം മനുഷ്യരുടെ മൂന്നിൽ രണ്ട് ഭാഗം ഇന്ന് ലോകത്താകമാനമായി ജീവിച്ചിരിക്കുന്നു” (ലോകം തീച്ചൂളയിൽ, ഡോ. ബില്ലി ഗ്രഹാം)
കേവലം പത്ത് വർഷത്തിനുള്ളിൽ ലോകജനസംഖ്യ ഇപ്പോഴുള്ളതിന്റെ ഇരട്ടിയായി ഉയരുമെന്ന് ലോകം ഭയപ്പെടുന്നു. ഇപ്പോൾ ഏതാണ്ട് 700 കോടിയിലധികം മനുഷ്യർ ഈ ഭൂമിയിലുണ്ടെന്നാണ് ഏകദേശകണക്ക്. അത് 1300 കോടി ആയാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് ആലോചിച്ച് നോക്കൂ. ഭക്ഷണത്തിനും പാർപ്പിടത്തിനുമായി അടുത്ത നൂറ്റാണ്ടിൽ മനുഷ്യർ നെട്ടോട്ടം ഓടും. ഭൂമിയിൽ ഇതേ നിലയിൽ ജനവർദ്ധനവ് തുടർന്നാൽ ലോകത്തിലെ പ്രധാന പട്ടണങ്ങളിൽ നിന്ന് തിരിയാൻ ഇടമില്ലാതെ വരും. അത്രമാത്രം ജനം പെരുകി കഴിഞ്ഞു. ജനസംഖ്യ വർദ്ധനവ് നോഹയുടെ കാലത്തിന്റെ ഒന്നാമത്തെ പ്രത്യേകത ആയിരുന്നുവെങ്കിൽ മനുഷ്യപുത്രന്റെ വരവിന് മുൻപ് ലോകം ജാനബാഹുല്യത്താൽ ഭാരപ്പെടുമെന്ന് സാരം. ജനനനിയന്ത്രണത്തിനായി പൈശാചികവും ക്രൂരവുമായ അനവധി മാർഗ്ഗങ്ങൾ ഈ ലോകത്തിലെ മിക്ക ഗവൺമെന്റുകളും അവലംബിക്കുന്നു എങ്കിലും അതിനെയെല്ലാം തട്ടിത്തെറിപ്പിച്ചു കൊണ്ട് ജനസംഖ്യാ തോത് മുകളിലേക്ക് ഉയരുന്നു.
ഏറ്റവും പൈശാകിമായ മാർഗ്ഗം അമ്മമാരുടെ ഉദരത്തിൽ വച്ച് തന്നെ കുഞ്ഞുങ്ങളെ കൊല്ലുന്ന അബോർഷൻ എന്ന ഏർപ്പാടാണ്. ലോകമെങ്ങും ഏകദേശം നാല് കോടി കുഞ്ഞുങ്ങൾ ഇപ്രകാരം ഭൂമി കാണാതെ അമ്മമാരുടെ ഉദരത്തിൽ വച്ച് തന്നെ ക്രൂരവും പൈശാചികവുമായി കൊല്ലപ്പെടുന്നു എന്നതാണ് കണക്ക്. സ്വൈരവും സ്വസ്ഥവുമായി അമ്മമാരുടെ സ്നേഹലാളനകൾ ഏറ്റ വളരേണ്ട കുഞ്ഞുങ്ങളും ഉദരത്തിൽ വച്ച് കൊല്ലുന്ന രീതികൾ കേട്ടാൽ ഞെട്ടിപ്പോകും. ഗർഭപാത്രത്തിൽ ഉപ്പ്ലായിനി ഒഴിച്ച് ഒരു എലികുഞ്ഞിനെ കൊല്ലുന്ന ലാഘവത്തോടെ കുരുന്നുകളെ നശിപ്പിക്കുന്നു. ശസ്ത്രക്രിയാ ഉപകരണങ്ങളുടെ സഹായത്തോടെ ഭ്രൂണത്തെ അനേക കഷണങ്ങളാക്കി പുറത്തെടുക്കുന്നു. ചില്ല് പത്രം അടിച്ചുടയ്ക്കുന്നത് പോലെ മനുഷ്യ ഭ്രൂണത്തെ അടിച്ചു കലക്കി കളയുന്നു. ഇങ്ങനെ മനുഷ്യത്വരഹിതമായ നിരവധി കാര്യങ്ങൾ ഭ്രൂണഹത്യയ്ക്കായി അവലംബിക്കുന്നു.