‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (95)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
6:15 ആകയാൽ എന്ത് ? ….
പാപം ചെയ്കയെന്നോ ? ഒന്നാം വാക്യത്തിൽ ഒരു പ്രശ്നം അവതരിപ്പിച്ചു. 2-14 വരെ വാക്യങ്ങളിൽ അതിന് മറുപടി പറഞ്ഞു. ഇവിടെ രണ്ടാം പ്രശ്നം അവതരിപ്പിക്കുന്നു. യഹൂദാവാദികൾ ഉന്നയിച്ച പ്രശ്നം ഇതാണ്. വിശ്വാസി ന്യായപ്രമാണത്തിൻ കീഴിൽ നിന്ന് മാറി കൃപയിൽ കീഴിലായിരിക്കയാൽ അത് ദുർവൃത്തിക്കുള്ള ക്ഷണമായും ദൈവഭക്തിയെ ഭോഗാസക്തിയായി മാറ്റുന്നതായും തീരുകില്ലേ ? ഇതിന്റെ മറുപടി രണ്ട് നിലയിലാണ് നൽകുന്നത്.
i) 6:15-23 ൽ ആ തടസ്സവാദത്തിന്റെ യുക്തിഹീനത ചൂണ്ടിക്കാണിക്കുകയും
ii) അദ്ധ്യായം 7 ൽ വിശ്വാസിയെ ന്യായപ്രമാണത്തിന്റെ കീഴിലാക്കുന്നതിന്റെ വിഫലത വെളിപ്പെടുത്തുകയും ചെയ്യുന്നു.
ഒരു വിശ്വാസി ന്യായപ്രമാണത്തിനല്ല, കൃപയ്ക്ക് അധീനനാകയാൽ പാപം ചെയ്കയില്ല. മനഃപൂർവ്വം പാപം ചെയ്താൽ, ദൈവകൃപ അവനിൽ ഇല്ല എന്നതിന്റെ തെളിവാണ്. വിശ്വാസി അനുഭവിക്കുന്ന ധാർമ്മിക ന്യായപ്രമാണത്തിൽ നിന്നുള്ള സ്വാതന്ത്ര്യം എങ്ങനെയും ജീവിക്കുവാനുള്ള സ്വാതന്ത്ര്യമില്ല. കൃപയ്ക്കധീനനായ മനുഷ്യൻ, ദൈവഹിതം അനുസരിക്കയെന്ന ഏക ലക്ഷ്യമുള്ള ക്രിസ്തുവിന്റെ ജീവനിൽ പങ്കാളിയാണെന്ന് എപ്പോഴും ഓർത്ത് കൊള്ളണം.
6:16 – ഒന്നുകിൽ പാപത്തിന്റെ ദാസന്മാർ … അല്ലെങ്കിൽ അനുസരണത്തിന്റെ ദാസന്മാർ. രണ്ട് യജമാന്മാരെ സേവിക്കുവാൻ ആർക്കും കഴിയുകയില്ല. (മത്തായി 6:24, 7:18). ഒന്നുകിൽ പാപത്തെ സേവിക്കുക, അതിന്റെ ശമ്പളമായ മരണത്തെ കൈപ്പറ്റുക, അല്ലെങ്കിൽ അനുസരണത്തെ (ദൈവം) സേവിക്കുക, അതിന്റെ വേതനമായ നിത്യജീവൻ പ്രാപിക്കുക. എല്ലാ മനുഷ്യരും ഒന്നുകിൽ ദൈവത്തിന്റെ ദാസന്മാർ അല്ലെങ്കിൽ പാപത്തിന്റെ ദാസന്മാർ. ഇതാണ് രണ്ട് കുടുംബങ്ങൾ. നാം ഇതിൽ ഏത് കുടുംബത്തിൽപ്പെടുന്നു എന്നറിയണമെങ്കിൽ ഇവരിൽ ഏത് യജമാനനെ നാം അനുസരിക്കുന്നു എന്ന് നോക്കിയാൽ മതിയാകും.
6:17,18 അവർ മുൻപ് എങ്ങനെയുള്ളവരായിരുനെന്നും ഇപ്പോഴത്തെ സ്ഥിതി എന്താണെന്നും അതിൽ എങ്ങനെ വന്നു ചേർന്നു എന്നും ഓർത്ത് ദൈവത്തിന് സ്തോത്രം ചെയ്യുന്നു. ആദിമസഭയിൽ പുതുതായി മാനസാന്തരപ്പെട്ട് വരുന്നവർ എങ്ങനെ പുതിയ ജീവിതം നയിക്കണമെന്ന് നിർദ്ദേശിക്കുന്ന, ക്രിസ്തുവിന്റെ ഉപദേശത്തെ അടിസ്ഥാനമാക്കിയുള്ള, ക്രിസ്തീയ ധർമ്മസംഹിത ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. പൗലോസ് തന്റെ ലേഖനങ്ങളിൽ അതിനെകുറിച്ച് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ‘പാപം ഒരു യജമാനനെപ്പോലെ ആയുധവും ശമ്പളവും നൽകുന്നു’. ഈ അദ്ധ്യായത്തിൽ പാപം വാഴുന്നവനും (വാ. 12) അനീതിയുടെ … ആയുധങ്ങൾ നൽകുന്നവനും (വാ. 13) അവർക്കും (മരണമാകുന്ന) ശമ്പളം കൊടുക്കുന്നവനുമായ (വാ. 23) ഒരു പരമാധികാരിയത്രെ.