‘ഇതാ, നോഹയുടെ കാലം’ – 07
പാ. ബി. മോനച്ചൻ, കായംകുളം
വിശുദ്ധ വേദപുസ്തകം പഠിച്ചാൽ ഒരു വിമോചകന്റെ വരവ് അടുക്കുമ്പോൾ ശിശുക്കൾ കൊല്ലപ്പെടുന്നതായി കാണാം. മോശയുടെ ജനനത്തിങ്കൽ ഫറവോൻ അപ്പോൾ ജനിച്ച കുഞ്ഞുങ്ങളെയെല്ലാം പ്രസവശയ്യയിൽ വച്ച് കൊല്ലുവാൻ ശിപ്രാ, പൂവാ, എന്നീ സൂതികർമ്മിണികളെ നിയമിക്കുന്നത് കാണാം. അവർ ദൈവത്തെ ഭയപ്പെടുകയാൽ രാജാവിന്റെ കല്പന ഭയപ്പെടാതെ എബ്രായ ശിശുക്കളെ ജീവനോടെ രക്ഷിച്ചപ്പോൾ ഫറവോൻ അടുത്ത കല്പന ഇറക്കി. ജനിക്കുന്ന ഏത് എബ്രായ ആൺ ശിശുവിനെയും നീലനദിയിൽ എറിഞ്ഞുകളയുക. ലോക രക്ഷകനായ നമ്മുടെ കർത്താവ് ഭൂജാതനായപ്പോഴും സാത്താൻ ഹെരോദാവിലൂടെ ഈ നിഗൂഢ പദ്ധതി നടപ്പിൽ വരുത്താൻ തീരുമാനിച്ചു. രണ്ട് വയസ്സിന് താഴെയുള്ള എല്ലാ ആൺകുഞ്ഞുങ്ങളെയും കൊന്ന് കളയുവാൻ ഹെരോദാവ് കല്പന പുറപ്പെടുവിച്ചു. നമ്മുടെ കർത്താവിന്റെ രണ്ടാമത്തെ വരവ് അടുത്തപ്പോൾ ഇങ്ങനെയും സാത്താൻ മനുഷ്യവർഗ്ഗത്തെ കൊന്നൊടുക്കുന്നു. അപ്പോൾ വിമോചകൻ അടുക്കൽ വാതിൽക്കലായി എന്ന് സാരം. ഇവിടെ ഒരു കാര്യം നാം ഗ്രഹിക്കേണം. സാത്താൻ എന്തെല്ലാം പദ്ധതികൾ മെനഞ്ഞാലും ദൈവത്തിന് വേണ്ടവരും ദൈവം കണ്ടവരും ഇവിടെ ജനിച്ചിരിക്കണം. അവർ ചെയ്യുവാൻ ദൈവം ഏല്പിച്ച പ്രവർത്തികൾ തികച്ച ശേഷം അവർ മടങ്ങുകയും ചെയ്യും.
മോശകുഞ്ഞിനെ കൊല്ലുവാൻ വേണ്ടിയാണ് സാത്താൻ ഫറവോനിലൂടെ പദ്ധതി ഒരുക്കിയത്. എന്നാൽ മറ്റ് പല കുഞ്ഞുങ്ങളും കൊല്ലപ്പെട്ടുവെങ്കിലും മോശകുഞ്ഞിനെ കൊല്ലുവാൻ ഫറവോന് കഴിഞ്ഞില്ല എന്ന് മാത്രമല്ല, എവിടെ നിന്ന് അവനെ കൊല്ലുവാൻ കല്പന വന്നുവോ, ആ വീട്ടുമുറ്റത്ത് ഫറവോന്റെ പുത്രിയുടെ മകനായി അവൻ വളർത്തപെട്ടു. ദൈവപ്രവർത്തികൾ എത്ര ആശ്ചര്യകരമായതാണ്. യേശു കർത്താവ് ഭൂമിയിൽ ജനിച്ചപ്പോഴും സാത്താന്യ പദ്ധതി യേശുവിനെ കൊല്ലുക എന്നതായിരുന്നു. എന്നാൽ അനേക കുഞ്ഞുങ്ങൾ വധിക്കപ്പെട്ടു എങ്കിലും യേശു കർത്താവിനെ കൊല്ലുവാൻ ഹെരോദാവിന് കഴിഞ്ഞില്ല. അവൻ അത്ഭുതകരമായി മറ്റൊരു ഗ്രാമത്തിൽ വളർന്നു. കാലസമ്പൂർണ്ണതയിൽ തന്നെ ഭരമേല്പിച്ച ദൗത്യം കാൽവരിയിൽ പൂർത്തീകരിച്ച് അവൻ സ്വർഗ്ഗ മണ്ഡലത്തിലേക്ക് മടങ്ങി.
ഇവിടെ നാം വിചിന്തനം ചെയ്യുന്നത് ജനസംഖ്യാവർദ്ധനവിനെ കുറിച്ചാണല്ലോ ? ഭൂമി അതിന്റെ കലവറയിൽ സൂക്ഷിച്ചിരിക്കുന്ന സകല ധാതു ലവണങ്ങളും നൽകിയിട്ടും മനുഷ്യന്റെ ഭക്ഷ്യ പ്രശ്നം പൂർത്തീകരിക്കപ്പെടുന്നില്ല. അടുത്ത നൂറ്റാണ്ടിൽ മനുഷ്യൻ അനുഭവിക്കാൻ പോകുന്ന ഏറ്റവും വലിയ ക്ഷാമം കുടിനീർ ആയിരിക്കുമെന്ന് ഭൗമ നിരീക്ഷകർ നിഗമനത്തിലെത്തിയത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ഓർക്കുന്നു. ഇപ്പോൾ തന്നെ ശുദ്ധജല ക്ഷാമം രൂക്ഷമായി കൊണ്ടിരിക്കുന്നു. അന്തരീക്ഷ മലിനീകരണം (air pollution), ജലമലിനീകരണം (water pollution), പരിസ്ഥിതി മലിനീകരണം (environmental pollution) തുടങ്ങിയവ ഇപ്പോൾ തന്നെ ഭൂമിയെ മനുഷ്യവാസ യോഗ്യമല്ലാതാക്കി തീർത്ത് കൊണ്ടിരിക്കുന്നു. കുടിക്കുന്ന ജലം അശുദ്ധം, ശ്വസിക്കുന്ന വായു അശുദ്ധം, താമസിക്കുന്ന സ്ഥലം അശുദ്ധം, നോഹയുടെ കാലം പോലെയുള്ള ഈ കാലം വിരൽ ചൂണ്ടുന്നത് ദൈവദാസനായ ആമോസിന്റെ ഒരു പ്രവചന സൂക്തത്തിലേക്കാണ് : “അന്ന് അവർ സമുദ്രം മുതൽ സമുദ്രം വരെയും വടക്ക് മുതൽ കിഴക്ക് വരെയും ഉഴന്നു ചെന്ന് യഹോവയുടെ വചനം അന്വേഷിച്ച് അലഞ്ഞ് നടക്കും. കണ്ടുകിട്ടുകയില്ല താനും. അന്നാളിൽ സൗന്ദര്യമുള്ള കന്യകമാരും യൗവനക്കാരും ദാഹം കൊണ്ട് ബോധം കെട്ട് വീഴും” (ആമോസ് : 8:12,13). പെസിഫിക് സമുദ്രം മുതൽ അത്ലാന്റിക് സമുദ്രം വരെയും വടക്ക് മുതൽ കിഴക്ക് വരെയും ഉഴന്ന് ചെന്നാലും ഒരു ഗ്ലാസ്സ് കുടിനീര് കിട്ടാത്ത കാലം ! എത്ര ലക്ഷം രൂപാ ബാങ്ക് ബാലൻസ് ഉണ്ടെങ്കിലും വെള്ളം കുടിക്കുവാൻ കിട്ടാതെ ദാഹം കൊണ്ട് ബോധം കെട്ട് വീഴുന്ന കാലം സമീപിക്കുവാൻ പോകുന്നു. കന്യകമാരും യൗവനക്കാരും ദാഹം കൊണ്ട് തളർന്ന് വീഴുമെങ്കിൽ കുഞ്ഞുങ്ങളുടെയും വൃദ്ധന്മാരുടെയും കാര്യം പറയുക വേണ്ടല്ലോ ?
ഇപ്പോൾ തന്നെ ലോകത്തിലെ മിക്ക രാജ്യങ്ങളിലെയും ആളുകൾ കുടിവെള്ളം (ശുദ്ധജലം) പണം കൊടുത്ത് വാങ്ങി ഉപയോഗിക്കുന്നു. അമേരിക്കയും യൂറോപ്പ്യൻ രാജ്യങ്ങളും ഗൾഫ് രാജ്യങ്ങളും കടൽ വെള്ളം പോലും ശുദ്ധീകരിച്ച് കുടിവെള്ളമാക്കി മാറ്റുന്നു. വേദപുസ്തകം ഇത് വരെ പറഞ്ഞത് നിവർത്തിച്ചു എങ്കിൽ ഇനിയുള്ളതും നിവർത്തിക്കും. നദി മുതൽ നദി വരെയും വടക്ക് മുതൽ കിഴക്ക് വരെയും ഉഴന്ന് നടന്നാലും വെള്ളം കിട്ടാത്ത ഒരു കാലം ! ഇത് മാത്രമല്ല, കഠിനമായ ഭക്ഷ്യക്ഷാമവും ലോകമെങ്ങും അനുഭവിക്കുന്ന കാലം അടുത്ത് വരുന്നു. ലോകമെങ്ങുമുള്ള ഭക്ഷ്യമന്ത്രിമാരുടെ ഒരു യോഗം അമേരിക്കയിൽ കൂടിയപ്പോൾ അമേരിക്കൻ ഭക്ഷ്യവിഭവ സെക്രട്ടറിയും യുനെസ്‌കോ സെക്രട്ടറിയും ചേർന്ന് നടത്തിയ പ്രസ്താവന ഇങ്ങനെയാണ് ആരംഭിക്കുന്നത്, “ലോകം ഇത് വരെ നേരിട്ടിട്ടില്ലാത്ത ഭക്ഷ്യക്ഷാമത്തെ നേരിടുവാൻ നാം ഒരുങ്ങേണ്ടിയിരിക്കുന്നു.” അതെ, സുഹൃത്തേ, വേദപുസ്തക പ്രവചനങ്ങൾ അതിന്റെ നിവർത്തിയിൽ എത്തിക്കൊണ്ടിരിക്കുന്നു.