‘ഇതാ, നോഹയുടെ കാലം’ – 09
പാ. ബി. മോനച്ചൻ, കായംകുളം
കള്ള അപ്പോസ്തോലന്മാരെയും, ദുരുപദേഷ്ടാക്കന്മാരെയും തിരിച്ചറിയുവാനുള്ള വിവേചനവരം സഭ നഷ്ടപ്പെടുത്തിക്കളഞ്ഞില്ലേ ? ദുരുപദേശങ്ങൾക്കെതിരെ പ്രതികരിക്കുവാൻ ത്രാണിയുള്ള എത്ര പേർ ഇന്ന് ദൈവസഭയ്ക്കുണ്ട്. പലതരം ഉപദേശങ്ങളാൽ സഭകൾ മാറിമറിയപ്പെട്ടുകൊണ്ടിരിക്കയല്ലേ ? കൊള്ളരുതാത്തവർക്കെതിരെ നടപടി എടുക്കുവാനുള്ള ചങ്കൂറ്റം ഇന്നത്തെ സഭകൾക്കുണ്ടോ ? ഇവയെല്ലാം വിരൽചൂണ്ടുന്നത് ദൈവസഭയുടെ വിശുദ്ധി നഷ്ട്ടപെട്ട കാലമാണിതെന്നല്ലേ ?
“നീ ഏതിൽ നിന്ന് വീണിരിക്കുന്നു എന്നോർത്ത് മാനസാന്തരപ്പെട്ട് ആദ്യത്തെ പ്രവർത്തി ചെയ്ക” എന്ന എഫെസോസ് സഭയോടുള്ള ദൂത് തന്നെയാണ് ആധുനിക പെന്തെകൊസ്ത് സഭകളോടും ദൈവാത്മാവിന് പറയുവാനുള്ളത്. ആ ദൂതിലെ മൂന്ന് പടങ്ങൾ ശ്രദ്ധിക്കുക : 1) ഓർക്കുക (remember) 2) മാനസാന്തരപ്പെടുക (repent) 3) ആവർത്തിക്കുക (repeat). കഴിഞ്ഞ കാലങ്ങളിൽ നടന്ന ദൈവപ്രവർത്തി ഓർക്കുക. അത് ഇന്ന് എന്ത്കൊണ്ട് നടക്കുന്നില്ലായെന്ന് ചിന്തിക്കുക. ഏതിൽ നിന്ന് വീണ് എന്നോർത്ത് മാനസാന്തരപ്പെടുക. ആദ്യത്തെ പ്രവർത്തികൾ ആവർത്തിക്കുക.
അതെ സഹോദരങ്ങളെ, നാം നോഹയുടെ കാലം പോലുരു കാലത്ത് വന്നെത്തിയിരിക്കുന്നു. പരസ്പര സ്നേഹവും വിശ്വാസവും നഷ്ട്ടപെടുത്തിയിട്ട് മഹായോഗങ്ങൾക്കും ശുദ്ധീകരണ കൂട്ടായ്മകൾക്കും, സ്നേഹവിരുന്നിനും ഒരു കുറവും ഇല്ലാത്ത കാലം. പരസ്പരം നോക്കുവാനും സംസാരിക്കുവാനും മനസ്സില്ലാത്തവർ മാറിയും തിരിഞ്ഞും കർത്തൃമേശ നടത്തുന്നു. പരസ്പരം ക്ഷമിക്കുവാൻ മനസ്സില്ലാത്തവരുടെ ഈ കൂട്ടായ്മ കാണുന്ന നിങ്ങളുടെ ഉള്ളിൽ വേദന തോന്നുന്നുണ്ടോ ? ഭാരപ്പെടേണ്ടതില്ല. സഭ ശീതവാനുമല്ല, ഉഷ്ണവാനുമല്ല എന്ന അവസ്ഥയിൽ എത്തിയിരിക്കുകയാണ്. ഈ ലാവോദിക്യ കാലഘട്ടത്തിൽ പരാമർത്ഥികളോട് ദൈവത്തിന് ഒരു സന്ദേശം അറിയിപ്പാൻ ഉണ്ട്. നിങ്ങൾക്കറിയാമോ, വെളിപ്പാട് പുസ്തകത്തിൽ ദൂത് ആരംഭിക്കുന്നത് പൊതുസഭയോടാണ്. ഇന്ന സഭയുടെ ദൂതന് എഴുതുക എന്ന് പറഞ്ഞ് ആരംഭിക്കുന്നു. എന്നാൽ ദൂത് അവസാനിക്കുന്നത് വ്യക്തിപരമായിട്ടാണ്. “വിശുദ്ധൻ ഇനിയും തന്നെത്തന്നെ വിശുദ്ധീകരിക്കട്ടെ. നീതിമാൻ ഇനിയും നീതി ചെയ്യട്ടെ.” (വെളി : 22:11). “ഞാൻ വാതിൽക്കൽ നിന്ന് മുട്ടുന്നു. ആരെങ്കിലും എന്റെ ശബ്ദം കേട്ട് വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്ന് അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും” (വെളി : 3:20) ഇവിടെ ഇതാ ദൂത് വ്യക്തിപരമായിരിക്കുന്നു. എന്താണിതിന്റെ അർത്ഥം ? കൂട്ടമായുള്ള ഒരു ഉണർവിനും, വിശുദ്ധീകരണത്തിനും വേണ്ടി ദൈവമക്കൾ കാത്തിരിക്കേണ്ടതില്ല. വ്യക്തികൾ ഓരോരുത്തരായി ദൈവസന്നിധിയിൽ സമർപ്പിക്കട്ടെ. ദൈവത്തിന്റെ ആത്മാവ് പൊതുസഭയോടുള്ള ഇടപെടൽ അവസാനിപ്പിച്ച് വ്യക്തികളിലേക്ക് തിരിഞ്ഞിരിക്കുന്നു. ഈ ദുഷ്ടതയുള്ള ലോകത്തിൽ നിന്നും വരുവാനുള്ള കോപത്തിൽ നിന്നും വിടുതൽ ആഗ്രഹിക്കുന്ന ദൈവമക്കൾ സഭാനേതാക്കന്മാരെയും, നടത്തിപ്പുകാരെയും, ഉണർവ്വ് പ്രസംഗകരേയും നോക്കി നിന്ന് സമയം നഷ്ടമാക്കാതെ ലക്ഷ്യത്തിലേക്ക് കുതിക്കട്ടെ. വ്യക്തികൾ ഓരോരുത്തരായി വിശുദ്ധി ഏറ്റെടുക്കട്ടെ. കാരണം ഇത് നോഹയുടെ കാലം പോലുരു കാലമാണ്. ന്യായവിധിയുടെ വെള്ളം ഇതാ ഇങ്ങ് ഇരമ്പി എത്താറായി. കാതോർക്കൂ. നിങ്ങൾക്കിതിന്റെ ഇരമ്പൽ ഇപ്പോൾ തന്നെ കേൾക്കാം.