‘ഇതാ, നോഹയുടെ കാലം’ – 10
പാ. ബി. മോനച്ചൻ, കായംകുളം
6
വിവാഹം കഴിച്ചും വിവാഹം ഒഴിച്ചും
“നോഹയുടെ കാലത്ത് സംഭവിച്ചത് പോലെ മനുഷ്യപുത്രന്റെ നാളിലും ഉണ്ടാകും. നോഹ പെട്ടകത്തിൽ കടന്ന നാൾ വരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന് കൊടുത്തും പോന്നു” (ലുക്കോ :17:26,27)
വിവാഹം കഴിക്കുന്നതിനെയും, നമ്മുടെ കുഞ്ഞുങ്ങളെ വിവാഹം കഴിപ്പിക്കുന്നതിനെയും ബൈബിൾ വിലക്കുന്നില്ല. വിവാഹം കഴിക്കുക, ഒഴിയുക വീണ്ടും വിവാഹം കഴിക്കുക (marriage and remarriage); ഈ പ്രവണതയ്ക്ക് വചനം എതിരാണ്. മത്തായി സുവിശേഷത്തിൽ എഴുതിയിരിക്കുന്നത് വിവാഹം കഴിച്ചും, വിവാഹത്തിന് കൊടുത്തും പോന്നു എന്നാണ് (മത്തായി :24:38). വിവാഹ വർദ്ധനവിന്റെയും വിവാഹ തകർച്ചയുടെയും കാലമായിരുന്നു അത്. ആ കാലം പോലെ ഇക്കാലവും ആയിരിക്കുന്നു. ഒരു കാലത്ത് വിവാഹമോചനം എന്നത് നാണംകെട്ട ഏർപ്പാടായിരുന്നു എങ്കിൽ ഇന്നത് ഫാഷനായി മാറിയിരിക്കുന്നു. അമേരിക്കയിലും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലും വിവാഹമോചിതരുടെയും പുനർവിവാഹിതരുടെയും എണ്ണം 70 – 90 ശതമാനം വരെ ഉയർന്നിരിക്കുന്നു. ധാർമ്മിക മൂല്യങ്ങൾക്ക് വില കല്പിച്ചിരുന്ന നമ്മുടെ മാതൃരാജ്യമായ ഭാരതത്തിലും, മറ്റ് ഏഷ്യൻ രാജ്യങ്ങളിലും ഇന്ന് വിവാഹ മോചനം വർദ്ധിക്കുന്നു. പരിഷ്‌കൃതരുടെയും, അപരിഷ്‌കൃതരുടെയും, നഗരവാസികളുടെയും, ഗ്രാമവാസികളുടെയും ഇടയിൽപ്പോലും വസ്ത്രം മാറുന്ന ലാഘവത്തോടെ ജീവിതപങ്കാളിയെ മാറുന്നു. പാശ്ചാത്യരെ സംബന്ധിച്ചിടത്തോളം ഒരായുസ്സ് മുഴുവൻ ഒരു ഭാര്യയുടെ അഥവാ ഭർത്താവിന്റെ കൂടെ ജീവിക്കുക എന്നത് ചിന്തിക്കുവാൻ പോലും പറ്റാത്ത കാര്യമായി മാറിയിരിക്കുന്നു. 25 വർഷമോ 30 വർഷമോ ഒരേ ഭാര്യയുടെ കൂടെ അഥവാ ഭർത്താവിന്റെ കൂടെ കഴിയുന്നവരെ കുറിച്ച് കേൾക്കുമ്പോൾ ഭയങ്കരം (horrible) എന്ന് പറഞ്ഞ് കൊണ്ട് അവർ തലയിൽ കൈവയ്ക്കുന്നു. ലോകൈക സാമ്രാജ്യങ്ങളിൽ സുപ്രസിദ്ധമായിരുന്ന റോമാ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്കുള്ള കാരണങ്ങളിൽ അതിപ്രധാനമായത് അവിടുത്തെ കുടുംബങ്ങളുടെ തകർച്ചയായിരുന്നു. പ്രസിദ്ധ ചരിത്രക്കാരൻ സെനെക്കാ (SENECA) രേഖപ്പെടുത്തിയിരിക്കുന്നത് ‘- Women were married to be divorced and divorced to be married’ എന്നാണ്. സ്ത്രീകൾ വിവാഹമോചനത്തിന് വേണ്ടി വിവാഹിതരാകുകയും വിവാഹിതരാകുവാൻ വേണ്ടി വിവാഹമോചനം തേടുകയും ചെയ്തിരുന്നു. ആധുനിക യുഗത്തിൽ അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളെയും സംബന്ധിച്ച് ഈ വാചകം നന്നായി യോഗിക്കുന്നതാണ്. ഇന്ന് വിവാഹമോചനം സാർവത്രികമായി അംഗീകരിക്കപ്പെട്ട് കഴിഞ്ഞു.
സംസ്കാര സമ്പന്നമായ നമ്മുടെ കൊച്ചു കേരളത്തിലും നിസ്സാരകാര്യങ്ങൾക്കായി പ്പോലും ഭാര്യാഭർത്താക്കന്മാർ വേർപിരിയുന്ന പ്രവണത വർദ്ധിച്ചു വരുന്നു. കേരളത്തിൽ ദിവസേന 37 വിവാഹമോചനങ്ങൾ നടക്കുന്നു എന്നാണ് ഈ അടുത്ത കാലത്ത് സാമൂഹ്യ സർവ്വേയിൽ വെളിപ്പെട്ടത്. മക്കൾ രണ്ട് പേര് ഉണ്ടെങ്കിൽ ഒരാൾ അപ്പന്റെകൂടെയും ഒരാൾ അമ്മയുടെ കൂടെയും പോകുന്നു. ചെറുപ്രായത്തിൽ തമ്മിലടിച്ചും കളിച്ചും വളരേണ്ട കുഞ്ഞുങ്ങൾ, ഒരേ രക്തത്തിൽ പിറന്നവർ തങ്ങൾ ചെയ്യാത്ത കുറ്റത്തിന് തമ്മിൽ അകറ്റപ്പെടുന്നു. ചിലപ്പോഴൊക്കെ തുടർന്നുള്ള വിവാഹജീവിതത്തിന് മക്കൾ ഒരു ബാധ്യതയായി തീരുമെന്ന് കണ്ട് അപ്പനും അമ്മയ്ക്കും അവർ വേണ്ടാത്തവരാകുന്നു. ‘ക്രിസ്തു എന്ന ഈ യേശുവിനെ ഞാൻ എന്ത് ചെയ്യണം ?’ എന്ന് പീലാത്തോസ് യഹൂദരോട് വിളിച്ചു ചോദിച്ചത് പോലെ, ‘നിങ്ങളുടെ ഈ മക്കളെ ഞാൻ എന്ത് ചെയ്യണം’ എന്ന് കോടതികളിൽ ജഡ്ജിമാർ വിളിച്ചു ചോദിക്കുന്നു. ‘അവരെ അനാഥശാലകളിൽ അയയ്ക്കൂ’ എന്നവർ ഏകസ്വരത്തിൽ വിളിച്ചു പറയുന്നു. അങ്ങനെ കോടതി വരാന്തകളിൽ നിഷ്കളങ്കരായ അനവധി കുഞ്ഞുങ്ങൾ മാതാപിതാക്കൾ ജീവിച്ചിരിക്കെ തന്നെ അനാഥരാക്കപ്പെടുന്നു.
ഭാര്യ ഭർത്താവിനോടും, ഭർത്താവ് ഭാര്യയോടും അവിശ്വസ്തത കാണിക്കുന്ന കാലമായി ഈ കാലം തീർന്നിരിക്കുന്നു. കുടുംബങ്ങളെ തകർത്ത് കൊണ്ട്, കുഞ്ഞുങ്ങളെ വഴിയാധാരമാക്കികൊണ്ട് സ്വന്തം ജഡമോഹം നിവർത്തിപ്പാൻ സ്ത്രീകളും പുരുഷന്മാരും പരസ്പരം ഉപേക്ഷിച്ച് ഓടിപ്പോയി പുതിയ ഇണകളെ തിരയുന്നു.
ഒരു ഭാര്യ തന്റെ ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ അവനെ ഉപേക്ഷിച്ചോ ഉപേക്ഷിക്കാതെയോ പരപുരുഷബന്ധം നടത്തുന്നതും ഭർത്താവ് പരസ്ത്രീ ബന്ധം നടത്തുന്നതും വ്യഭിചാരമാണെന്ന് വചനം പറയുന്നു. (1 കോരി :6:16, മത്തായി :5:32) ഒരു പുരുഷനോ സ്ത്രീയോ തന്റെ ഭാര്യയെയോ ഭർത്താവിനെയോ ഉപേക്ഷിപ്പാൻ പാടില്ല എന്നും അഥവാ മരണത്താൽ അല്ലാതെ തമ്മിൽ വേർപിരിഞ്ഞാൽ അവർ വിവാഹം കൂടാതെ പാർക്കേണം എന്നും വചനം നിഷ്കർഷിക്കുന്നു. (1 കോരി :7:11). അതോടൊപ്പം തന്നെ ദുർനടപ്പുക്കാരനെയും വ്യഭിചാരികളെയും ദൈവം വിധിക്കും എന്ന വചനം നൽകുന്ന മുന്നറിയിപ്പ് (എബ്രാ :13:4) ഇവിടെ ആവർത്തിക്കുന്നു.