‘സങ്കീർത്തന ധ്യാനം’ – 28
പാ. കെ. സി. തോമസ്
അവകാശത്തിന്റെയും പാനപാത്രത്തിന്റെയും പങ്ക് യഹോവ, സങ്കീ : 16:5
ദൈവത്തിൽ വലിയ വിശ്വാസമുള്ള ദൈവഭക്തനായിരുന്നു ദാവീദ്. ദൈവം ആരാണെന്നുള്ള വെളിപ്പാട് തനിക്ക് ലഭിച്ചിരുന്നു. കൂടാതെ ദൈവത്തെ അനുഭവിച്ചറിയുവാൻ തനിക്ക് ഭാഗ്യം ലഭിച്ചിരുന്നു. ദൈവം തന്റെ അവകാശത്തിന്റെ പങ്കുകാരനാണെന്നും പാനപാത്രത്തിന്റെ പങ്കുകാരനാണെന്നും തനിക്ക് മനസ്സിലാക്കുവാൻ കഴിഞ്ഞു. തനിക്ക് അവകാശങ്ങൾ ഉണ്ടെന്നും തനിക്ക് പാനപാത്രമുണ്ടെന്നും മനസിലായി. തനിക്ക് അവകാശങ്ങൾ ദൈവമാണ് നൽകുന്നത്. പാനപാത്രവും ദൈവമാണ് നൽകുന്നത്. ദൈവത്തെ സേവിക്കുന്നവർക്ക് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന അവകാശങ്ങൾ ഉണ്ട്. മക്കൾ എങ്കിലോ നാം അവകാശികൾ എന്നും ദൈവത്തിന്റെ അവകാശികൾ എന്നും ക്രിസ്തുവിന്റെ കൂട്ടവകാശികൾ എന്നും നാം വായിക്കുന്നു. സ്വർഗ്ഗത്തിലെ സകല ആത്മീയ അനുഗ്രഹങ്ങളും നമ്മുടെ അവകാശമാണ്. സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കുന്നതും ക്ഷയം, മാലിന്യം, വാട്ടം, എന്നിവ ഇല്ലാത്തതുമായ അവകാശത്തിനായി തന്നെ ദൈവം നമ്മെ വീണ്ടും ജനിപ്പിച്ചിരിക്കുന്നു. നമുക്ക് ദൈവം അവകാശമായി പറഞ്ഞിരിക്കുന്ന ഓഹരിയുണ്ട്. അതിനെ ദൈവം പരിപാലിക്കുന്നു. അളവ് നൂൽ മനോഹരദേശത്ത് വീണിരിക്കുന്നു. അതെ എനിക്ക് നല്ലൊരു അവകാശം ലഭിച്ചിരിക്കുന്നു.ലോകത്തിൽ നമുക്ക് ന്യായമായി ലഭിക്കേണ്ട അവകാശങ്ങൾ പലതും പലരും അപഹരിക്കാറുണ്ട്. എന്നാൽ ദൈവം മനോഹരദേശത്ത് അളവ് നൂൽ കൊണ്ട് അളന്ന് വിഭാഗിച്ചിട്ടിരിക്കുന്ന അവകാശത്തെ ആർക്കും അപഹരിക്കുവാൻ കഴിയുകയില്ല. ദൈവത്തെ സേവിക്കുന്നവർ എത്ര ഭാഗ്യവാന്മാരാണ്. അവർക്ക് ദൈവം അവകാശങ്ങൾ നൽകുന്നു. അത് ദൈവം നല്കുന്നതാകയാൽ എന്റേതെന്ന് പറയുവാൻ ആർക്കും കഴിയുകയില്ല. (ദൈവത്തിന്റെയും എന്റേതുമെന്ന് പറയുവാൻ കഴിയുകയുള്ളൂ). നമുക്കുള്ള എല്ലാ അവകാശങ്ങളുടെയും ഒരു പങ്കാളിയുണ്ട്. അത് നമ്മുടെ ദൈവമാണ്. നാം നേടിയതല്ല. എല്ലാം ദൈവം തന്നതാണ്. ഒന്നും നമ്മുടെ സ്വന്തമല്ല. ദൈവത്തിന്റെ ദാനമാണ്. നമുക്ക്ക് അവകാശങ്ങൾ മാത്രമല്ല പാനപാത്രവും ഉണ്ട്. ക്രിസ്തീയ ജീവിതം അവകാശങ്ങളും പാനപാത്രവും ഉള്ള ജീവിതമാണ്. ദുഖത്തിന്റെ പാനപാത്രം കർത്താവ് കയ്യിൽ തന്നാൽ സന്തോഷത്തോടെ അത് വാങ്ങി ഹല്ലേലുയ്യാ പാടും ഞാനെന്ന് പാട്ടുകാരൻ എഴുതി. കയ്‌പേറിയ പാനപാത്രം കുടിക്കേണ്ട സമയങ്ങൾ ജീവിതയാത്രയിൽ ഉണ്ടാകും. പിതാവേ കഴിയുമെങ്കിൽ ഈ പാനപാത്രം നീങ്ങിപോകേണമേ എന്ന് പറഞ്ഞ് പോകുന്ന അനുഭവങ്ങൾ ഉണ്ടാകാം. കഷ്ടം അനുഭവിക്കുവാൻ നാം നിയമിക്കപ്പെട്ടിരിക്കുന്നവരാണ്. കഷ്ടത ദൈവം നൽകുന്നതാണ്. അവകാശം എല്ലാവര്ക്കും ഇഷ്ടമാണ്. പാനപാത്രം ഇഷ്ടം അല്ല. അവകാശം മാത്രമായി ആർക്കും ദൈവം കൊടുക്കയില്ല. ഇത് രണ്ടും കൂടെ മാത്രമേ കൊടുക്കയുള്ളൂ. എന്നാൽ പാനപാത്രത്തിന് ഒരു പങ്കാളിയുണ്ട് എന്ന് ഓർക്കുന്നത് ഒരു അനുഗ്രഹമാണ്. നാം തനിച്ച് അത് മുഴുവൻ കുടിച്ച് തീർക്കേണ്ടതില്ല. ഒരു പങ്കാളി കൂടെ അത് പങ്കിടുവാനുള്ളത് ആശ്വാസമാണ്. പാനപാത്രത്തിന് പങ്കാളി ഉണ്ടാകുന്നത് എല്ലാവര്ക്കും ഇഷ്ട്ടമാണ്. എന്നാൽ അവകാശത്തിന് പങ്കാളി ഉണ്ടാകുവാൻ ആഗ്രഹിക്കുന്നില്ല. അവകാശങ്ങൾ എല്ലാം സ്വന്തമായി അനുഭവിക്കുവാനുള്ള താല്പര്യമാണ് ഇതിന് കാരണം. എന്നാൽ അവകാശത്തിന്റെ പങ്കാളിയായി ദൈവത്തെ കാണുകയും അംഗീകരിക്കുകയും ചെയ്യുന്നവരുടെ പാനപാത്രത്തിന് മാത്രമേ പങ്കാളിയായി ദൈവം ഇരിക്കുകയുള്ളൂ. സന്തോഷവേളകളിലും സന്താപവേളകളിലും ഈ പങ്കാളി കൂടെയുണ്ട്. ഒരു ബിസ്സിനസ്സ് ആയാലും ഒരു പങ്കാളിയുള്ളത് നല്ലതാണ്. നഷ്ടമായാൽ ഒറ്റയ്ക്ക് ആ നഷ്ടം സഹിക്കേണ്ടി വരുന്നില്ല. ലാഭമായാലും ഒറ്റയ്ക്ക് അനുഭവിക്കാൻ കഴിയുകയില്ല. പങ്കാളി കൂടെ പങ്കിടും. ജീവിതയാത്രയിൽ ലാഭവും നഷ്ടവും ഉണ്ടാകാം. എന്നാൽ എല്ലായ്‌പ്പോഴും നല്ല ഒരു പങ്കാളി നമുക്കുള്ളത് എത്രയോ അനുഗ്രഹമാണ്. ദാവീദിന്റെ ജീവിതത്തിൽ ഇത് അനുഭവമായിരുന്നതിനാൽ ഞാൻ യഹോവയെ എല്ലാ കാലത്തും വാഴ്ത്തും, അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേൽ ഇരിക്കും എന്ന് പറയുവാനിടയായി. ലോകാവസാനത്തോളം എല്ലാ നാളും ഞാൻ നിങ്ങളോട് കൂടെയുണ്ടെന്ന് നമ്മുടെ കർത്താവ് അരുളിചെയ്തിരിക്കയാൽ അവകാശങ്ങൾ കിട്ടുമ്പോഴും പാനപാത്രം കിട്ടുമ്പോഴും അവൻ നമ്മോട് കൂടെയുണ്ട്. നമ്മുടെ പ്രയാസവേളകളിൽ നാം തനിച്ചല്ല. നാം ഏകരല്ല. നമ്മുടെ കർത്താവ് നമ്മോട് കൂടെ ഉണ്ട്. അവൻ നാൾ തോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന രക്ഷയാം ദൈവമാണ്. അത് കൊണ്ട് ധൈര്യപ്പെടാം. ഒരു ദൈവപൈതലായി തീരുവാൻ കഴിഞ്ഞത് എത്ര വലിയ പദവി ആണെന്നോർത്ത് ദൈവത്തിന് സ്തോത്രം ചെയ്യാം.