‘സങ്കീർത്തന ധ്യാനം’ – 31
പാ. കെ. സി. തോമസ്
‘ദൈവം വലത്തു ഭാഗത്ത് ഉള്ളത് കൊണ്ട്’, സങ്കീ : 16:8
കുലുങ്ങിപ്പോകത്തക്ക അനേക സാഹചര്യങ്ങളിലൂടെ ദാവീദ് കടന്ന് പോയിട്ടുണ്ട്. ദൈവജനത്തെ കുലുക്കുന്ന ഇളക്കുന്ന പരിശോധനകളും കഷ്ടങ്ങളും ജീവിതയാത്രയിൽ ഉണ്ടാകും. കുലുങ്ങിയാൽ സ്ഥിരത നഷ്ടപ്പെടും. ഇളക്കം നേരിട്ടാൽ നിലനിൽപ്പ് തന്നെ പ്രയാസകരമായി തീരും. കുലുങ്ങിയാൽ വീഴ്ച സംഭവിക്കാൻ സാധ്യത ഉണ്ട്. അംബരചുംബികളായി നിൽക്കുന്ന കെട്ടിടങ്ങൾ പോലും ചില നിമിഷങ്ങളിലെ കുലുക്കം നിമിത്തം നിലം പരിശായി തീരുന്നതായി നാം കേൾക്കാറുണ്ട്. ദൈവഭക്തനെ കുലുക്കുവാൻ ശ്രമിച്ച് അവൻ വീഴുന്നത് കാണുവാൻ കാത്ത് നിൽക്കുന്ന ശക്തികൾ ഉണ്ട്. കുലുക്കം നേരിടുമ്പോൾ പലരും ഭയന്ന് പോകാറുണ്ട്. ഒന്നിന് പുറകെ ഒന്നായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രതികൂല സാഹചര്യങ്ങളിൽ ദാവീദിന്റെ മനസ്സ് ഇളക്കിയ സമയങ്ങൾ ഉണ്ടായി എങ്കിലും എന്റെ മനസ്സ് ഉറച്ചിരിക്കുന്നു എന്ന് പറയത്തക്ക നിലയിൽ താൻ ആയി തീർന്നിട്ടുണ്ട്. അതിന്റെ രഹസ്യം എന്തായിരുന്നു എന്ന് ഇവിടെ വെളിപ്പെടുത്തിയിരിക്കുന്നു. ‘ഞാൻ യഹോവയെ എന്റെ മുൻപിൽ വച്ചിരിക്കുന്നു, അവൻ എന്റെ വലത്ത് ഭാഗത്ത് ഉള്ളത് കൊണ്ട് ഞാൻ കുലുങ്ങി പോകയില്ല. ലോകത്തിൽ ഒന്നും മുൻപിൽ കണ്ട് കൊണ്ടുള്ള യാത്രയായിരുന്നില്ല ദാവീദിന്റെ യാത്ര. ദൈവത്തെ മുൻപിൽ കണ്ടും മുൻപിൽ വച്ച് കൊണ്ടുമുള്ള യാത്രയായിരുന്നു. ദൈവത്തെ മുൻപിൽ വച്ച് തന്റെ വലത്ത് ഭാഗത്ത് ദൈവമുള്ള അനുഭവം തനിക്ക് അനുഭവിച്ചറിയുവാൻ കഴിഞ്ഞത് കൊണ്ട് ദാവീദ് കുലുങ്ങിപ്പോകയില്ല. ദാവീദിന്റെ ജീവിതം ദൈവത്തിൽ ആശ്രയിച്ചും ശരണപെട്ടുമുള്ള ജീവിതമായിരുന്നു. യഹോവയിൽ ആശ്രയിക്കുന്നവർ എന്നേക്കും കുലുങ്ങാതെ നിൽക്കുന്ന സീയോൻ പർവ്വതം പോലെയാണെന്ന് സങ്കീർത്തനക്കാരൻ സ്വനുഭവത്തിൽ പാടിയത് വായിക്കുവാൻ നമുക്ക് കഴിയുന്നു. കരുത്തനായ ഒരുവൻ നമ്മുടെ കരം പിടിച്ചിരിക്കുന്ന കാലത്തോളം നാം കുലുങ്ങുകയോ പതറുകയോ ചെയ്യണ്ട കാര്യം ഇല്ല. ഒരു പിതാവ് ഒരു കുഞ്ഞിന്റെ കരത്തിൽ മുറുകെ പിടിച്ചിരിക്കുന്നതിനാൽ ആ കുട്ടിക്ക് ഒന്നിനെയും ഭയപ്പെടേണ്ടതില്ല. ദൈവമക്കൾ ഏകരല്ല. അനാഥരല്ല, അവരോട് കൂടെ സർവ്വശക്തനായ ദൈവമുണ്ട്. ആ ദൈവം മുമ്പിലും പിമ്പിലും വലത്തും ഇടത്തും എല്ലാമുണ്ട്. അവൻ സർവ്വവ്യാപിയാണ്. കൂടാതെ സേവാത്മാക്കളായ ദൂതന്മാർ അവർക്ക് ശുശ്രുഷയ്ക്കും കാവലിനും ഉണ്ട്. നാൾ തോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്നവനായി നമ്മുടെ രക്ഷയാം ദൈവം നമ്മുടെ കൂടെ ഉള്ളതിനാൽ, ‘നിന്റെ ഭാരം യഹോവയുടെ മേൽ വച്ചു കൊൾക. അവൻ നിന്നെ പുലർത്തും. നീതിമാന്മാർ കുലുങ്ങിപ്പോകുവാൻ യഹോവ ഒരു നാളും സമ്മതിക്കുകയില്ല.’ ദൈവത്തെ മുൻകണ്ടും മുൻ നിറുത്തിയും ഉള്ള ജീവിതം വളരെ അനുഗ്രഹിക്കപെട്ടതാണ്. അനേകർ ജീവിതത്തിൽ കുലുങ്ങി നശിക്കുമ്പോൾ ദൈവത്തിലാശ്രയമുള്ളവർ കുലുങ്ങാതെ ഉറച്ച് നിൽക്കാനിടയാകും. ഭൂമി മാറിപോയാലും പർവ്വതങ്ങൾ കുലുങ്ങി സമുദ്രമദ്ധ്യേ വീണാലും തങ്ങൾ ഭയപ്പെടുകയിലെന്ന് കോരഹ് പുത്രന്മാർ പറഞ്ഞു. കാരണം ദൈവം അവരുടെ സങ്കേതവും ബലവും ആയിരുന്നു. കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരുന്നു. യേശു പറഞ്ഞു ‘നിങ്ങളുടെ ഹൃദയം കലങ്ങി പോകരുത്. ദൈവത്തിൽ വിശ്വസിപ്പിൻ; എന്നിലും വിശ്വസിപ്പിൻ’. യേശു അരുളിച്ചെയ്തു ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോട് കൂടെ ഉണ്ട്. മുമ്പിൽ അവൻ യഹൂദ, ഗോത്രത്തിലെ സിംഹമായി നിൽക്കുന്ന കാലത്തോളം ഒരു പ്രതികൂലങ്ങൾക്കും വെല്ലുവിളികൾക്കും നമ്മെ തളർത്താൻ കഴിയുകയില്ല. സൈന്യങ്ങളുടെ യഹോവ വലത്തും ഇടത്തും നമുക്കുണ്ട്. മഹാവീരനാം ദൈവം പുറകിൽ ഉണ്ട്. അങ്ങനെയെങ്കിൽ ഒരു ദൈവപൈതൽ എന്തിന് കുലുങ്ങണം. ഞാൻ കുലുങ്ങി പോകയിലെന്ന് ദൈവകേയ്‌പയിൽ ആശ്രയിച്ച് നമുക്ക് പറയാം.