‘സങ്കീർത്തന ധ്യാനം’ – 32
പാ. കെ. സി. തോമസ്
നടപ്പ് ദൈവത്തിന്റെ ചുവടുകളിൽ തന്നെ ആയിരിക്കേണം, സങ്കീ : 17:5
വലിയ പ്രതികൂലത്തിലും, കഷ്ടങ്ങളിലും, പോരാട്ടങ്ങളിലും കൂടെ കടന്ന് പോയ സന്ദർഭത്തിൽ, ശൗൽ തന്നെ പിടിക്കുവാൻ വേട്ടയാടി നടന്ന സന്ദർഭത്തിൽ ദാവീദ് എഴുതിയ വാക്കുകളാണിത്. എന്റെ നടപ്പ് നിന്റെ ചുവടുകളിൽ തന്നെ ആയിരുന്നു. എത്ര പേർക്ക് കഷ്ടങ്ങളുടെ നടുവിൽ ഇങ്ങനെ പറയുവാൻ കഴിഞ്ഞിട്ടുണ്ട്. സാഹചര്യങ്ങൾ എല്ലാം അനുകൂലമായിരിക്കുമ്പോൾ നടപ്പ് ദൈവത്തിന്റെ ചുവടുകളിൽ തന്നെ ആയിരിപ്പാൻ എളുപ്പമാണ്. എന്റെ കാൽ വഴുതിയതുമില്ലായെന്ന് പറയുവാനും എളുപ്പമാണ്. പ്രതികൂലങ്ങൾ വേണമെന്നില്ല. മനസ്സിൽ കൂടെ കടന്ന് പോകുന്ന ചിന്തകൾ മതി പലരുടെയും കാലുകൾ ഇടറിപോകുവാൻ. അതിന് നല്ല ഉദാഹരണമാണ് ആസാഫ്. അഹങ്കാരികളായ ദുഷ്ടന്മാരെക്കുറിച്ചും തന്നെകുറിച്ചും ചില ചിന്തകൾ മനസ്സിൽ കൂടെ കടന്ന് പോയപ്പോൾ, തന്റെ കാലുകൾ ഏകദേശം ഇടറി കാലടികൾ ഏറെക്കുറെ വഴുതി പോയി. എന്നാൽ ജീവനെ ഭയന്ന് വനാന്തരങ്ങളിലും മരുഭൂമിയിലും കഴിയുന്ന കാലത്തും കാൽ ഇടറാതെ കാലടികൾ വഴുതാതെ നടപ്പ് ദൈവത്തിന്റെ ചുവടുകളിൽ തന്നെ ആയിരുന്നുവെന്ന് സാക്ഷിക്കുവാൻ കഴിഞ്ഞത് മാതൃകാപരവും സ്രേഷ്ഠവും ആണ്. ദൈവത്തിന്റെ ചുവടുകളിൽ കാണുവാൻ കഴിയുന്നവർക്കേ ദൈവത്തിന്റെ ചുവടുകളിൽ നടക്കുവാൻ കഴിയുകയുള്ളൂ. ദൈവത്തിന്റെ ചുവടുകളിൽ നടക്കുവാൻ ഹൃദയദൃഷ്ടി പ്രകാശിച്ചവർക്കേ കഴിയുകയുള്ളൂ. ക്രിസ്തീയ ജീവിതം യേശുവിന്റെ ചുവടുകളിൽ കാൽ വച്ച് നടക്കുന്നതാണ്. ആ ചുവടുകൾ കാൽവറി ക്രൂശിലേക്കുള്ള ചുവടുകളായിരുന്നു. അത് കുരിശ് ചുമന്നവന്റെ ചുവടുകളായിരുന്നു. ആ ചുവടുകൾ ഒലിവ് മലയിൽ വരെ കാണത്തക്കതായിരുന്നു. ആ ചുവട് മാറാതെ മുൻപോട്ട് പോകുന്നവർക്കാണ് സ്വർഗ്ഗാരോഹണം. പിന്മാറിപ്പോയവർക്കോ പാത മാറിപ്പോയവർക്കോ സ്വർഗ്ഗാരോഹണം ഇല്ല. സാത്താന്റെ സിംഹാസനമുള്ള സ്ഥലത്തും, അന്തിപ്പാസിനെ കണി സാഹചര്യത്തിലും പതറിപ്പോകാതെ കർത്താവിന്റെ നാമം നിഷേധിക്കാതെ കർത്താവിന്റെ നാമത്തെ മുറുകെ പിടിച്ച് കർത്താവിന്റെ പാതയിൽ പെർഗ്ഗമോസിലെ സഭ നടന്നു. പാപത്തിന്റെ വഴികളേക്കാൾ ദൈവത്തിന്റെ രാജപാത തിരഞ്ഞെടുക്കുന്നവനാണ് ഭാഗ്യവാൻ. നിഷ്ടൂരന്റെ പാതകൾ മരണത്തിന്റെ പാതകളാണ്. ദൈവം നമുക്ക് ജീവന്റെ വഴി കാണിച്ച് തന്നിട്ടുണ്ട്. ഏത് വഴി തിരഞ്ഞെടുക്കും, ഏത് വഴിയിലൂടെ നടക്കുമെന്നത് പ്രധാന വിഷയമാണ്. പാപത്തിന്റെ പാതകൾ ഉല്ലാസപ്രദമാണ്. ആകർഷകമാണ്. അത് വീതി ഉള്ളതും വിശാലവുമാണ്. അത് കണ്ടെത്തുന്നവർ ചുരുക്കമാണ്. ആ വഴിയിലാണ് ദൈവത്തിന്റെ ചുവടുകൾ കാണുവാനുള്ളത്. തിന്മയ്ക്ക് പകരം തിന്മ ചെയ്യുവാൻ കാലും ഹൃദയവും വെമ്പൽ കൊള്ളുമ്പോൾ നിന്റെ പാതയിൽ തന്നെ കാൽ വച്ച് നടക്കുവാൻ എനിക്ക് കൃപ തരേണമേ എന്ന് ആത്മാർത്ഥമായി നമുക്ക് പ്രാർത്ഥിക്കാം. കുറച്ച് നാൾ ദൈവത്തിന്റെ ചുവടുകളിൽ നടന്നിട്ട് ചുവട് മാറ്റി ചവിട്ടുന്നവരുണ്ട്. ദൈവം നമ്മെ ഈ പാതയിൽ ആക്കിയത് അന്ത്യം വരെ ആ ചുവടുകളിൽ നടക്കുവാനാണ്. ജീവിതത്തിന്റെ അന്ത്യത്തിൽ പറയണം എന്റെ കാൽ വഴുതിയതുമില്ല എന്ന്. ഞാൻ നല്ല പോർ പൊരുതു ഓട്ടം തികച്ചു വിശ്വാസം കാത്തു, നീതിയുടെ കിരീടം എനിക്കായി ഒരുക്കി വച്ചിരിക്കുന്നു. പൗലോസിനോട് ചേർന്ന് ഞാൻ അത് പ്രഖ്യാപിക്കുമെന്ന് വിശ്വാസത്തോടെ പറയുവാൻ ഏവരെയും ദൈവം സഹായിക്കട്ടെ. പ്രതികൂല സാഹചര്യത്തിലും അനുകൂല സാഹചര്യത്തിലും എന്റെ കാൽ വഴുതി ഇല്ലായെന്ന് പറയുവാൻ എത്ര പേർക്ക് കഴിയും. ദൈവം ഏവർക്കും കൃപ നൽകട്ടെ.