‘സങ്കീർത്തന ധ്യാനം’ – 41
പാ. കെ. സി. തോമസ്
‘യഹോവയുടെ ന്യായപ്രമാണം തികവുള്ളത്’, സങ്കീ : 19:7
ദൈവം പൂർണ്ണനായിരിക്കുന്നത് പോലെ ദൈവത്തിന്റെ ന്യായപ്രമാണവും തികവുള്ളതും പൂർണ്ണവുമാണ്. ദൈവത്തിന് എത്രയും വിലയുണ്ടോ അത്രയും വില ദൈവത്തിന്റെ വചനത്തിനുമുണ്ട്. വചനവും ദൈവവും ഒന്നാണ്. വചനം ദൈവമായിരുന്നുവെന്ന് യോഹന്നാന്റെ സുവിശേഷത്തിൽ നാം വായിക്കുന്നു. ദൈവത്തിന്റെ വചനത്തിന് വ്യക്തിത്വം കല്പിച്ചും ആളത്വം കല്പിച്ചും ദൈവത്വം കല്പിച്ചും എബ്രായലേഖന കർത്താവ് എഴുതി, എബ്രാ. 4:12 “അവന് മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയും ഇല്ല. സകലവും അവന്റെ കണ്ണിന് നഗ്നവും മലർന്നതുമായി കിടക്കുന്നു. അവനുമായിട്ടാകുന്നു നമുക്ക് കാര്യമുള്ളത്. (എബ്രാ 4:13). ഒരു വ്യക്തിയുടെ ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കാനുള്ള കഴിവ് വചനത്തിനുണ്ട്. വചനത്തിന്റെ മുൻപിൽ മറഞ്ഞിരിക്കുന്ന ഒരുവനും ഇല്ല. വചനത്തിന്റെ കണ്ണിന്റെ മുൻപിൽ സകലവും നഗ്നവും മലർന്നതുമായി കിടക്കുന്നു. വചനത്തിന് കാണുവാനുള്ള കഴിവുണ്ട്. സംസാരിക്കാൻ കഴിയും. പ്രവർത്തിക്കാൻ കഴിയും. രൂപാന്തരപ്പെടുത്തുവാനും, ആശ്വസിപ്പിക്കുവാനും, പ്രാണനെ തണുപ്പിക്കുവാനും കഴിവുണ്ട്. സങ്കീർത്തനക്കാരൻ വചനത്തിന്റെ പര്യായപദങ്ങളായി ആറ് പടങ്ങൾ ഇവിടെ ഉപയോഗിച്ചിരിക്കുന്നു. ന്യായപ്രമാണം, സാക്ഷ്യം, ആജ്ഞ, കല്പന, ഭക്തി, വിധി മുതലായവ. ദൈവവചനം പ്രാണനെ തണുപ്പിക്കുക മാത്രമല്ല. അല്പബുദ്ധിയെ ജ്ഞാനിയാക്കും, ഹൃദയത്തെ സന്തോഷിപ്പിക്കും, കണ്ണുകളെ പ്രകാശിപ്പിക്കും, എന്നേക്കും നിലനിൽക്കും, കൂടാതെ വചനം നീതിയുള്ളതാണ്, സമ്പൂർണ്ണമാണ്, വിശ്വാസ്യമായതാണ്, നേരുള്ളതാണ്, നിർമ്മലമാണ്, സത്യമാണ്. ഇത്ര സ്രേഷ്ഠമായ വചനം വായിക്കാനോ, ധ്യാനിക്കാനോ, പഠിക്കുവാനോ കഴിയുന്നത് വലിയ ഭാഗ്യമാണ്. ലോകത്തിൽ അനേകർക്ക് ദൈവവചനത്തിന്റെ പ്രാധാന്യമോ വിലയോ അറിയുകയില്ല. അത്കൊണ്ട് ദൈവവചനത്തെ അവഗണിക്കുന്നവരും, പുറം തള്ളുന്നവരും വചനത്തെ അനുസരിക്കാത്തവരും വളരെയാണ്. ദൈവത്തിന്റെ വചനം വായിച്ച് കേൾക്കുന്നവരും കേൾപ്പിക്കുന്നവരും അതിൽ എഴിതിയിരിക്കുന്നത് പ്രമാണിക്കുന്നവരും ഭാഗ്യവാന്മാരാണ്. ദൈവത്തിന്റെ ന്യായപ്രമാണം തികവുള്ളതാകയാൽ അതിനോട് കൂട്ടാൻ പാടില്ല. കുറയ്ക്കാൻ പാടില്ല. കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നവർക്ക് ശിക്ഷയാണ് പറഞ്ഞിരിക്കുന്നത്. വചനം ഒട്ടും മായമില്ലാത്തതാണ്. അതിൽ മായം ചേർക്കുന്നത് കുറ്റകരമാണ്. ദൈവവചനത്തിന്റെ ശക്തിയും സ്വാധീനവും വളരെയാണ്. ദൈവവചനമാണ് രക്ഷയിങ്കലേക്ക് നയിക്കുന്നത്. ദൈവവചനം ശക്തീകരിക്കുന്നതും, ശുദ്ധീകരിക്കുന്നതുമാണ്. ദൈവവചനം ആത്മീയത്തിൽ ഒരുവനെ വളർത്തുന്നതും നിലനിർത്തുന്നതുമാണ്. ആ വചനം പ്രസംഗിക്കുവാൻ ശക്തമായ നിർദേശം നൽകിയിട്ടുണ്ട്. സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിക്കുന്നവരാണ് ലജ്ജിക്കാൻ സംഗതിയില്ലാത്ത വേലക്കാരായി തീരുന്നത്. തേനിലും തേങ്കട്ടയിലും മാധുര്യമുള്ളതാണ് വചനം. പൊന്നും തങ്കവും പോലെ വിലയേറിയതാണ്. അത് കൊണ്ട് സങ്കീർത്തനക്കാരൻ എഴുതി, ‘ഞാൻ നിന്റെ വചനത്തെ സ്നേഹിക്കുന്നു’ (സങ്കീ : 119:97) ദാവീദ് ദൈവവചനത്തിന്റെ മാധുര്യം വളരെ രുചിച്ചറിഞ്ഞ ദൈവഭക്തനായിരുന്നു. വചനം തന്റെ പ്രാണനെ അനേക സമയങ്ങളിൽ തണുപ്പിച്ചിട്ടുണ്ട്. ഹൃദയത്തിന് ചൂട് പിടിക്കത്തക്ക സാഹചര്യങ്ങളിൽ കൂടെ ദാവീദ് കടന്ന് പോകേണ്ടി വന്നിട്ടുണ്ട്. വിചാരങ്ങളുടെ ബഹുത്വത്താൽ ഹൃദയത്തിന് ചൂട് പിടിക്കുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആ സന്ദർഭങ്ങളിൽ വചനം ധ്യാനിച്ചപ്പോൾ ഹൃദയത്തിന് ലഭിച്ച കുളിർമ്മ വർണ്ണനാതീതമാണ്. നിന്ദയുടെയും അപമാനത്തിന്റെയും വാക്കുകൾ പലപ്പോഴും കേട്ട് ദാവീദിന്റെ ഹൃദയം വേദനപ്പെട്ടിട്ടുണ്ട്. ആ സമയങ്ങളിൽ ഹൃദയം ശുഭവചനത്താൽ നിറഞ്ഞപ്പോൾ ലഭിച്ച ആശ്വാസവും തണുപ്പും വലുതായിരുന്നു. തണുപ്പിക്കുന്നു എന്ന പദം തിരികെ കൊണ്ട് വരുന്നു, രൂപാന്തരപ്പെടുത്തുന്നു എന്ന അർത്ഥം വരുന്ന പദം കൂടെയാണ്. പ്രാണനെ തിരികെ കൊണ്ട് വരുവാൻ വചനം പ്രവർത്തിച്ചത് കൂടാതെ പ്രാണനെ രൂപാന്തരപ്പെടുത്തുവാനും വചനം പ്രവർത്തിച്ചിട്ടുണ്ട്. ഹൃദയം പ്രശ്നങ്ങളാൽ അകന്ന് പോകുന്ന അനുഭവം ഉണ്ടായപ്പോൾ വചനം തിരിച്ചു വരുത്തി. പ്രാണൻ ക്ഷീണിച്ചു പോയപ്പോൾ വചനം രൂപാന്തരപ്പെടുത്തി. വചനത്താൽ ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങൾ ഓർക്കുന്നവർക്ക് ദൈവമേ ഞാൻ നിന്റെ വചനത്തെ സ്നേഹിക്കുന്നുയെന്ന് പറഞ്ഞ് ദൈവത്തെ മഹത്വപ്പെടുത്താതിരിക്കുവാൻ കഴിയുകയില്ല.