‘സങ്കീർത്തന ധ്യാനം’ – 45
പാ. കെ. സി. തോമസ്
‘എന്റെ ദൈവമേ എന്റെ ദൈവമേ’, സങ്കീ : 22:1
സ്വർഗ്ഗത്തിലേക്ക് കണ്ണുകൾ ഉയർത്തികൊണ്ട് ദാവീദ് നിലവിളിച്ച ഒരു നിലവിളിയാണ് നമ്മുടെ ധ്യാനവിഷയം. അപ്പനും അമ്മയും സഹോദരങ്ങളും ഭാര്യയും അമ്മായിയപ്പനും സ്നേഹിതരും കൂട്ട് പ്രവർത്തകരും മക്കളും ഒക്കെ ദാവീദിനെ കൈവിട്ട സമയങ്ങൾ ഉണ്ട്. എന്നാൽ അതിനേക്കാൾ എല്ലാം തനിക്ക് വേദനാജനകമായി തീർന്നത് തന്റെ ദൈവം തന്നെ കൈവിട്ടതാണ്. ആടുകളെ മേയ്ച്ചു കൊണ്ട് പുല്പുറങ്ങളിലായിരുന്ന തന്നെ ആള് വിട്ട് ശാമുവേൽ എന്ന പ്രവാചകൻ ക്ഷണിച്ചു വരുത്തി യിസ്രായേലിന്റെ പ്രഭുവായി ദൈവം നിന്നെ അഭിഷേകം ചെയ്യുന്നുവെന്ന് പറഞ്ഞ് തൈലക്കൊമ്പിൽ നിന്നും തന്റെ ശിരസ്സിന്മേൽ തൈലം പകർന്നിട്ട്, കൈവിട്ട് കളയുകയാണോ ചെയ്യുന്നത് എന്ന ചിന്ത തന്റെ ഹൃദയത്തെ തകർത്ത് കളഞ്ഞു. അത് കൊണ്ട് ഹൃദയവേദനയോടെ സ്വർഗ്ഗത്തിലേക്ക് കണ്ണുയർത്തി “എന്റെ ദൈവമേ എന്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്ത്” എന്ന് ചോദിച്ചുകൊണ്ട് ആ ഭക്തൻ നിലവിളിച്ചു. വേദപണ്ഡിതന്മാരുടെ അഭിപ്രായത്തിൽ ഇത് മശിഹൈക സങ്കീർത്തനം ആകയാൽ ഇത് ദാവീദിന്റെ നിലവിളി മാത്രമല്ല, പ്രവചനാത്മാവിൽ മിശിഹായുടെ കഷ്ടാനുഭവങ്ങളുടെ നടുവിൽ ദൈവത്തോട് നിലവിളിക്കുന്ന നിലവിളി കണ്ട് കൊണ്ട് രേഖപെടുത്തിയതാണ് ഈ വാക്കുകൾ. യേശുവിന്റെ കഷ്ടാനുഭവങ്ങളിലും എല്ലാവരാലും കൈവിടപ്പെടുന്ന അനുഭവം ഉണ്ടായി. തന്നിൽ കൂടെ പുറപ്പെട്ട ലാവണ്യ വാക്കുകൾ കേട്ട് അനുഗ്രഹിക്കപ്പെട്ടിട്ടുള്ളവർ, താൻ നുറുക്കികൊടുത്ത ആഹാരം ഭക്ഷിച്ചവർ, താൻ തൊട്ട് സൗഖ്യമാക്കിയ രോഗികൾ, കുഷ്ഠരോഗികൾ, താൻ മരിച്ചവരുടെ ഇടയിൽ നിന്ന് ഉയർപ്പിച്ചവർ, ഭൂതങ്ങളെ പുറത്താക്കി വിടുതൽ കൊടുത്തിട്ടുള്ളവർ ആ കാലത്ത് വളരെ ഉണ്ടായിരുന്നു. താൻ തിരഞ്ഞെടുത്ത് അപ്പോസ്തോലന്മാർ എന്ന് പേർ വിളിക്കപ്പെട്ട് തന്നോടൊപ്പം സഞ്ചരിച്ചവരും ഉണ്ടായിരുന്നു. അവരെല്ലാം തന്നോട് നന്ദിയും കടപ്പാടും കാണിക്കേണ്ടവരായിരുന്നു. എന്നാൽ അവരെ ആരെയും കാൽവരി കുന്നിന്മേൽ ഗോൽഗോത്ഥായിൽ കാണാനില്ലായിരുന്നു. എല്ലാവരും ഭയന്ന് ഒളിച്ചതിനാൽ കർത്താവിനെ ഏകനായി അവർ കൈവിട്ട് കളയുകയായിരുന്നു. ആരെല്ലാം തള്ളിപ്പറഞ്ഞാലും ഞാൻ നിന്നെ തള്ളിപ്പറയുകയില്ല എന്ന തീരുമാനവും പ്രതിഷ്ഠയും പരസ്യമായി എടുത്ത് തന്നെ തന്നെ സമർപ്പിച്ച പത്രോസും, നാം അവനോട് കൂടെ മരിക്കാൻ പോകയെന്ന് മറ്റ് ശിഷ്യന്മാരോട് പറഞ്ഞ തോമസും ഉണ്ടായിരുന്നു. അവരൊക്കെ കൈവിട്ടത് മനുഷ്യപുത്രനെന്ന നിലയിൽ തനിക്ക് വേദന ഉളവാക്കുന്ന അനുഭവമായിരുന്നു. എന്നാൽ അതിനേക്കാൾ ഉപരി തന്റെ ഹൃദയത്തെ വേദനിപ്പിച്ചത് ഉയരത്തിലേക്ക് കണ്ണ് ഉയർത്തിയപ്പോൾ തന്നെ രക്ഷിക്കാതെയും തന്റെ ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും മുഖഗം മറച്ച് കളഞ്ഞ തന്റെ പിതാവായ ദൈവം തന്നെ കൈവിട്ടതായിരുന്നു. തോമസും പത്രോസും തന്നെ കൈവിട്ടത് തനിക്ക് മനസ്സിലാക്കാൻ കഴിയുമായിരുന്നു. എന്നാൽ തന്നോടൊപ്പം സമത്വമുള്ളവനായി കഴിഞ്ഞ നിത്യതയിൽ തന്നോടൊപ്പം ഉണ്ടായിരുന്ന ത്രിത്വത്തിൽ ഒന്നാമനായ പിതാവ് തന്നെ കൈവിട്ടതിൽ മനം നൊന്ത് യേശു നിലവിളിച്ചു. ദാവീദിനും യേശുവിനും മാത്രമല്ല ദൈവഭക്തന്മാർക്കൊക്കെ അവരോട് കൂടെ ചേർന്നിരിപ്പാൻ കടമ്പെട്ടവർ അവരെ കൈവിട്ട് മാറി നിൽക്കുന്ന അനുഭവം ഉണ്ടായിട്ടുണ്ട്. പൗലോസ് വളരെ ദുഖത്തോടെ പറഞ്ഞു, എന്റെ ഒന്നാം പ്രതിവാദത്തിൽ ആരും എനിക്ക് തുണ നിന്നില്ല. എല്ലാവരും കൈവിട്ടു. എന്നാൽ ലോകാവസാനത്തോളം എല്ലാ നാളും ഞാൻ നിങ്ങളോട് കൂടെ ഉണ്ടെന്ന് അരുളി ചെയ്ത കർത്താവ് തനിക്ക് തുണ നിന്നു. എല്ലാവരും കൈവിടുന്ന അനുഭവങ്ങൾ നമ്മുടെ ഓരോരുത്തരുടെയും വ്യക്തിപരമായ ജീവിതത്തിൽ ഉണ്ടാകാം. എന്നാൽ അധികം ദുഖിക്കാനില്ല. അധികം നിലവിളിക്കാനില്ല. കാൽവരി രക്തം ചിന്തി വീണ്ടെടുത്തവൻ, സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും പ്രാപിച്ച് ഉയർത്തെഴുന്നേറ്റ് ജീവിക്കുന്ന നമ്മുടെ കർത്താവ് നമ്മെ കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല.
എന്നാൽ നമ്മുടെ കർത്താവിന്റെ കഷ്ടാനുഭവങ്ങളിൽ തന്റെ ദൈവം തനിക്ക് തുണയായി ഉണ്ടായിരുന്നില്ല. ദൈവവും തന്നെ കൈവിട്ടു. നമ്മുടെ കർത്താവ് അനുഭവിച്ച കൈവിടപ്പെടലും നമ്മുടെ കർത്താവ് അനുഭവിച്ച ഏകാന്തതയും ഓർത്താൽ നാം കൂടുതൽ ദുഃഖിക്കേണ്ടി ആവശ്യം ഇല്ല. നമ്മുടെ കൈവിടൽ സാരമില്ല. കാരണം നമ്മുടെ ദൈവം നമ്മെ കൈവിടാത്തവനായി കൂടെയുണ്ട്. ഞാൻ നിന്നെ ഒരുനാളും കൈവിടുകയില്ല, ഞാൻ നിന്നെ ഒരുനാളും ഉപേക്ഷിക്കയില്ലെന്ന് നമ്മോട് കരുണയുള്ള ദൈവം അരുളി ചെയ്തിരിക്കുന്നു. ആകയാൽ കർത്താവ് എനിക്ക് തുണ; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോട് എന്ത് ചെയ്യുമെന്ന് നമുക്ക് ധൈര്യത്തോടെ പറയാം. (എബ്രാ :13:5-6), നമ്മുടെ കർത്താവ് കൈവിടപ്പെട്ടവനായത് കൊണ്ട് കൈവിടപ്പെടുന്ന നമ്മോട് സഹതാപം കാണിക്കുവാൻ കഴിവ് ഉള്ളവനാണ്. നമ്മുടെ കർത്താവ് ഏകനായി ഈ കഷ്ടാനുഭവങ്ങൾ എല്ലാം വഹിച്ചു. എന്നാൽ നാം ഏകരല്ലായെന്ന് ഓർത്ത് ധൈര്യപ്പെട്ട് വിശ്വാസത്തിൽ ഉറച്ചു നിൽക്കാം.