‘സങ്കീർത്തന ധ്യാനം’ – 46
പാ. കെ. സി. തോമസ്
‘സ്തുതികളിന്മേൽ വസിക്കുന്ന ദൈവം’, സങ്കീ : 22:3
ഈ വാക്യത്തിന്റെ ആശയം മറ്റ് ചില തർജ്ജിമകളിൽ യിസ്രായേലിന്റെ പരിശുദ്ധനെ നീ സ്തുതികളിന്മേൽ വസിക്കുന്നവനാകുന്നുവല്ലോയെന്നാണ്. ദൈവം എവിടെ വസിക്കുന്നുയെന്നത് പൊതുവെ മനുഷ്യന്റെ മനസ്സിൽ പൊങ്ങി വരാറുള്ള ഒരു ചോദ്യമാണ്. ദൈവം കൈപണിയായ ഏതെങ്കിലും ക്ഷേത്രത്തിലോ, അലയത്തിലോ, ഏതെങ്കിലും മലയിലോ വസിക്കുന്നുയെന്ന് ചിന്തിക്കുന്നവരുണ്ട്. സ്വർഗ്ഗത്തിലും ഭൂമിയിലും ഒതുങ്ങാത്ത വലിയ ദൈവം മനുഷ്യന്റെ കൈപണിയായ ഒരു സ്ഥലത്ത് വസിക്കുന്നവനല്ല. സർവ്വവ്യാപിയായ ദൈവത്തെ ഏതെങ്കിലും സ്ഥലത്ത് പ്രതിഷ്ഠിച്ച് തിരുത്തുവാനും സാധ്യമല്ല. പിന്നെ ദൈവം എവിടെ വസിക്കുന്നു എന്ന ചോദ്യത്തിന് ബൈബിൾ നൽകുന്ന മറുപടി ഉണ്ട്. ദൈവം സ്വർഗ്ഗത്തിൽ വസിക്കുന്നു. ദൈവം മനുഷ്യഹൃദയങ്ങളിൽ വസിക്കുന്നു. ദൈവം തന്റെ ജനത്തിന്റെ നടുവിൽ വസിക്കുന്നു. എന്നാൽ ഈ സങ്കീർത്തനക്കാരന് വ്യക്തമായ ഒരു വെളിപ്പാട് ലഭിച്ചു. ദൈവം യിസ്രായേലിന്റെ സ്തുതികളിന്മേൽ വസിക്കുന്നു. ദൈവത്തിന്റെ സിംഹാസനം ഭക്തന്മാരുടെ സ്തുതികളിന്മേൽ ആണ്. ആ സ്തുതി ദൈവത്തിന്റെ ഇരിപ്പിടം ആകുന്നു. ഒരു സഭാഹോളിന്റെ വലിപ്പമോ, ഭംഗിയോ, അതിന് വേണ്ടി മുടക്കിയ തുകയുടെ വലിപ്പമോ നോക്കിയല്ല ദൈവം അവിടെ ഇറങ്ങി വരുന്നത്. അവിടെ വരുന്ന ഉന്നതന്മാരെ കണ്ടിട്ടല്ല. എവിടെ സ്തുതി ഉണ്ടോ അവിടെ ദൈവം ഉണ്ട്. ഒരു വ്യക്തിയുടെ ഹൃദയത്തിൽ സ്തുതി നിറഞ്ഞിരിക്കുന്നുയെങ്കിൽ അവിടെ ദൈവസാന്നിധ്യം ഉണ്ടായിരിക്കും. ഒരു വീട്ടിൽ സ്തുതി ഉണ്ടെങ്കിൽ അവിടെ ദൈവം ഉണ്ട്. ഒരു കെട്ടിടത്തിൽ നിന്നും സ്തുതി ഉയരുമെങ്കിൽ അവിടെ ദൈവം എഴുന്നെള്ളി വരും. ദൈവസാന്നിധ്യം ഉള്ളയിടം ദൈവത്തിന്റെ ആലയമായി തീരും. എല്ലാ സ്തുതികളുടെ മീതെയും ദൈവം വസിക്കയില്ല. ദൈവം തിരെഞ്ഞെടുത്ത ജനത്തിന്റെ അഥവാ യിസ്രായേലിന്റെ നടുവിൽ ദൈവം വസിക്കും. ദൈവം യിസ്രായേലിന്റെ പരിശുദ്ധനാകയാൽ വിശുദ്ധജീവിതം ചെയ്ത് സ്തുതിക്കുന്നവരുടെ നടുവിലേ ദൈവം വരികയുള്ളൂ. അശുദ്ധരുടെ നടുവിൽ അവർ എത്ര ശബ്ദകോലാഹലമുണ്ടാക്കി സ്തുതിച്ചാലും പരിശുദ്ധൻ ഇറങ്ങി വരികയില്ല. അത് കൊണ്ടാണ് വിശുദ്ധ വസ്ത്രാലങ്കാരത്തോടെ അഥവാ വിശുദ്ധിയുടെ സൗന്ദര്യത്തിൽ ആരാധിക്കുക എന്ന് പറഞ്ഞിരിക്കുന്നത്. പരിശുദ്ധന്റെ മുൻപിൽ അശുദ്ധർക്കും നില്ക്കാൻ കഴിയുകയില്ല. അവർക്ക് ഭയമായിരിക്കും. യോഹന്നാൻ നീതിയും വിശുദ്ധിയുമുള്ള പുരുഷനെന്ന് അറിഞ്ഞതിനാൽ ഹെരോദാവ് അവനെ ഭയപ്പെട്ടു. അശുദ്ധാത്മാക്കളോ അന്ധകാരശക്തികളോ സ്തുതിയുടെ മീതെ ദൈവം വസിക്കുമ്പോൾ ഭയന്ന് ഓടും. സ്തുതിയുടെ മീതെ വസിക്കുന്നവൻ തേജോമയനായ ദൈവമാകയാൽ അന്ധകാരപ്രഭു ഭയന്ന് അകലും. സ്തുതിയുടെ മീതെ ഉള്ള ദൈവം സൗഖ്യമാക്കുന്ന യഹോവയും വീര്യം പ്രവർത്തിക്കുന്ന ദൈവവുമാകയാൽ ദൈവം ഇറങ്ങി വരുന്നിടത്ത് അത്ഭുതങ്ങളും അടയാളങ്ങളും വിവിധ വീര്യപ്രവർത്തികളും നടക്കും. സങ്കീർത്തനക്കാരൻ പാടി “ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ ഉണ്ട്” ഭക്തന്മാരുടെ വീടുകളിൽ നിന്നും സ്തുതിയും സ്തോത്രവും ഉയർന്നാൽ അവിടെ ദൈവസാന്നിധ്യം നിറഞ്ഞിരിക്കും. ആ ദൈവത്തിന്റെ വലങ്കൈ ഉയർന്നിരിക്കും. യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കും. സങ്കീർത്തനക്കാരനെ കൊല്ലുവാൻ നാല് വശത്ത് നിന്നും സകല ജാതികളും ചുറ്റി വളഞ്ഞെങ്കിലും അവർ തേനീച്ചപ്പോലെ ചുറ്റി വളഞ്ഞെങ്കിലും മുൾതീ പോലെ കെട്ട് പോയി. തന്റെ വീട്ടിൽ എഴുന്നെള്ളിയ ദൈവത്തിന്റെ ഭുജം ഉയർന്നു. തന്നെ ചുറ്റി വളഞ്ഞവരെ നശിപ്പിച്ചു. തനിക്ക് ദോഷം ചെയ്യാൻ ചെന്നവരുടെ കയ്യിൽ നിന്നും ദൈവം വിടുവിച്ചു. ഞാൻ മരിക്കയില്ല – എന്നെ അവർക്ക് കൊല്ലാൻ കഴിയുകയില്ല. ഞാൻ ജീവനോടെ ഇരുന്ന് യഹോവയുടെ പ്രവർത്തികളെ വർണ്ണിക്കുമെന്ന് സങ്കീർത്തനക്കാരൻ ധൈര്യത്തോടെ വിളിച്ചു പറഞ്ഞു. അവർ യഹോവയ്‌ക്ക് മഹത്വം കൊടുത്ത് അവന്റെ സ്തുതിയെ ദ്വീപുകളിൽ പ്രസ്താവിക്കട്ടെ എന്ന് യെശയ്യാവ് പ്രസ്താവിച്ചു. എന്ത് കൊണ്ടെന്നാൽ യഹോവ ഒരു മഹാവീരനെപ്പോലെ പുറപ്പെടും, യോദ്ധാവിനെപ്പോലെ തീഷ്‌ണതയെ ജ്വലിപ്പിക്കും. അവൻ ആർത്ത് വിളിക്കും. അവൻ ഉച്ചത്തിൽ ആർക്കും. തന്റെ ശത്രുക്കളോട് വീര്യം പ്രവർത്തിക്കും. (യെശ : 42:12,13) ഫിലിപ്യയിലെ കാരാഗൃഹത്തിൽ പൗലോസും ശീലാസും പാടി സ്തുതിച്ചപ്പോൾ കാരാഗൃഹത്തിന്റെ അടിസ്ഥാനം കുലുങ്ങി. ദൈവം സീയോനിൽ ഇറങ്ങി ചെന്നപ്പോൾ സീനായിമല കുലുങ്ങി. അത് പോലെ ഫിലിപ്യയിലെ കാരാഗൃഹം കുലുങ്ങിയത് സ്തുതിയുടെ മീതെ ദൈവനം ഇറങ്ങി ചെന്നതിനാലാണ്. ദൈവം ചില പ്രവർത്തികൾ അവിടെ ചെയ്യും. ദൈവസാന്നിധ്യത്തെ നമ്മുടെ അടുക്കലേക്ക് ഇറക്കികൊണ്ട് വരുവാനുള്ള മാർഗ്ഗം ഹൃദയം നന്ദി കൊണ്ടും സ്നേഹം കൊണ്ടും നിറഞ്ഞ് ദൈവത്തെ സ്തുതിക്കുകയെന്നതാണ്. പൂർണ്ണഹൃദയത്തോടും പൂർണ്ണമനസോടും പൂർണ്ണശക്തിയോടും കൂടെ ദൈവത്തെ സേവിക്കാം. ദൈവം എഴുന്നേൽക്കുമ്പോൾ ശത്രുക്കൾ ചിതറി പോകും.