‘ഇതാ, നോഹയുടെ കാലം’ – 45
പാ. ബി. മോനച്ചൻ, കായംകുളം
എവിടെയാണ് ഈ അരാരത്ത് പർവതം ? ടർക്കി, ഇറാൻ, ഇറാഖ്, സോവിയറ്റ് യൂണിയൻ എന്നീ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്നു അരാരത്ത് പർവത നിര. ഇതിൽ എവിടെയായിരിക്കും നോഹയുടെ പെട്ടകം ഉറച്ചത് ? പാരമ്പര്യവിശ്വാസമനുസരിച്ച് അത് ടർക്കിയുടെ കിഴക്ക് ഭാഗത്താണെന്ന് പലരും കരുതുന്നു. ആണ്ടിൽ ഒമ്പത് മാസവും മഞ്ഞ് മൂടിക്കിടക്കുന്ന ഈ പർവ്വതത്തിൽ ആരോഹണത്തിന് പറ്റിയ സമയം ജൂലൈ ആഗസ്റ്റ് മാസങ്ങളാണ്. ആ കാലത്ത് ചരിത്രകുതുകികളായവർ ലോകമെങ്ങ് നിന്നും ടർക്കിയിൽ എത്തുന്നു. പതിനേഴായിരം അടി ഉയരത്തിൽ മാനം മുട്ടി നിൽക്കുന്ന അരാരത്ത് കൊടുമുടി നിഗൂഢതയുടെ ഹിമാവരണമാണ്. ഇത് വിസ്മയത്തിന്റെ ശിഖരമാണ്. എല്ലാ പർവ്വതങ്ങളും മുങ്ങിയതിന്റെ അവസാനം വെള്ളം ഇറങ്ങുമ്പോൾ ആദ്യം പ്രത്യക്ഷപ്പെടുന്ന പ്രതലം അരാരത്തിന്റെ ഉച്ചിയായിരിക്കും എന്നതിന് തർക്കമില്ല. പക്ഷെ, നോഹയുടെ കാലടി പതിഞ്ഞ ശിഖരത്തിൽ മറ്റാരും കയറി ചെല്ലില്ലെന്ന് പ്രാന്തങ്ങളിൽ വസിക്കുന്ന അർമീനിയക്കാർ വിശ്വസിക്കുന്നു. 1829 ൽ ഫെഡറിക്ക് പാരറ്റ് എന്ന ജർമ്മൻ പ്രൊഫസർ അരാരത്ത് പർവതത്തിൽ ഒരുഭാഗത്ത് തിരച്ചിൽ നടത്തിയതായി വായിക്കുവാൻ കഴിഞ്ഞു. രണ്ടാം ലോകമഹായുദ്ധകാലത്ത് അരാരത്ത് മേഖലയിൽ പരന്ന വൈമാനികർ നൽകിയ സാക്ഷ്യം യുദ്ധാനന്തരം പലരെയും അങ്ങോട്ട് ആകർഷിച്ചു. 1974 ൽ ഒരു അമേരിക്കൻ ഉപഗ്രഹം എടുത്ത ചിത്രത്തിൽ കാണുന്ന തിരിച്ചറിയാത്ത വസ്തു നോഹയുടെ പെട്ടകം തന്നെയെന്ന് പലരും വിശ്വസിക്കുന്നു. നോഹയുടെ പെട്ടകം അവിടെ തന്നെയുണ്ടെന്ന് ജനകോടികൾ വിശ്വസിക്കുന്നു. കണ്ണടച്ച് ഇരുട്ടാക്കുന്ന ലോകത്തോട് കൂടുതൽ ഇതിനെകുറിച്ച് ന്യായവാദം ചെയ്തിട്ട് കാര്യമില്ലെങ്കിലും സത്യാന്വേഷിക്കാർക്കായി മേലുദ്ധരിച്ച കാര്യങ്ങൾ കുറിച്ചു എന്ന് മാത്രം.
എല്ലാ ചരിത്രത്തെളിവുകളെക്കാളും നമുക്ക് വലിയ തെളിവായി സ്വീകരിക്കുവാൻ കഴിയുന്നത് വിശുദ്ധ ബൈബിളാകയാൽ വചനം പ്രസ്താവിക്കുന്നത് കേൾപ്പിൻ : “ആകാശവും വെള്ളത്തിൽ നിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ട് ദൈവത്തിന്റെ വചനത്താൽ ഉണ്ടായി എന്നും അതിനാൽ അന്നുള്ള ലോകം ജലപ്രളയത്തിൽ മുങ്ങി നശിച്ചു എന്നും ഇപ്പോഴത്തെ ആകാശവും ഭൂമിയും ഇതേ വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്ക് കാത്തുമിരിക്കുന്നു എന്നും അവർ മനസ്സോടെ മറന്ന് കളയുന്നു” (2 പത്രോസ് :3:4)
അതെ, ചിലർ താമസം എന്ന് വിചാരിക്കുന്നത് പോലെ കർത്താവ് തന്റെ വാഗ്ദത്തം നിവർത്തിക്കുവാൻ താമസിക്കുന്നില്ല. ആരും നശിച്ചു പോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ ഇച്ഛിച്ചു നിങ്ങളോട് ദീർഘക്ഷമ കാണിക്കുന്നതേയുള്ളൂ. ആകാശം കൊടുംമുഴക്കത്തോടെ ഒഴിഞ്ഞുപോകുന്ന, മൂലപദാർത്ഥങ്ങൾ കത്തിയഴിയുന്ന, ഭൂമിയും അതിലുള്ള സകല പണികളും വെന്ത് പോകുന്ന ഒരു ദിവസം വരുവാൻ പോകുന്നു.