‘സങ്കീർത്തന ധ്യാനം’ – 57
പാ. കെ. സി. തോമസ്
‘ദൈവത്തെ കാത്തിരിക്കുന്നവൻ ലജ്ജിച്ചു പോകയില്ല’, സങ്കീ : 25:3
സിംഹാസനത്തിൽ ഇരുന്ന ദാവീദ് തന്റെ മകൻ കൂട്ട് കെട്ടുണ്ടാക്കി രാജാവായി തീർന്നിരിക്കുന്നുവെന്ന് കേട്ടപ്പോൾ സിംഹാസനത്തിൽ നിന്നും ഇറങ്ങി ഓടിപ്പോകുന്ന സമയത്ത് ചമച്ച കീർത്തനമായി പലരും ഈ സങ്കീർത്തനത്തെ കരുതുന്നു. കാരണം കൂടാതെ ദ്രോഹിക്കുന്ന ദ്രോഹം പലപ്പോഴും ദാവീദ് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സ്വന്ത മകൻ സ്നേഹിക്കുവാനും, അനുസരിക്കുവാനും, ബഹുമാനിക്കുവാനും സഹായിക്കുവാനും കടമ്പെട്ടവൻ മത്സരിച്ച് രാജാവായ സമയം ഹൃദയത്തിന് വളരെ വേദനകളും ദുഃഖങ്ങളും ദാവീദിന് ഉണ്ടായ സമയം ആയിരുന്നു. ഒരു നിന്ദാപാത്രമായി തീർന്ന ശേഷം ചെരിപ്പ് ഇടാതെ തലമുടി ഒലിവ് മലയുടെ കയറ്റം കയറി പോകുമ്പോൾ തന്റെ ഒരു പ്രജയായ ശിമയി തന്റെ നേരെ മണ്ണ് വാരി എറിഞ്ഞ് കൊണ്ട് നീചാ, പോ, പോ എന്ന് പറഞ്ഞ് ശപിച്ച് പുറകെ ചെന്ന സമയം, യഹോവേ എന്റെ മനസ്സ് നിങ്കലേക്ക് ഉയർത്തുന്നു, എന്റെ ദൈവമേ ഞാൻ നിന്നിൽ ആശ്രയിക്കുന്നു, ഞാൻ ലജ്ജിച്ച് പോകരുതേ എന്ന പ്രാർത്ഥനയോട് കൂടെ ദാവീദ് മുൻപോട്ട് നീങ്ങുമ്പോൾ തന്റെ ഉള്ളിൽ ദൈവശബ്ദം മുഴങ്ങിക്കൊണ്ടിരുന്നു. ഭക്ത്തമാരുടെ പ്രയാസവേളയിൽ അവരോട് ദൈവം ഇടപെടും. ദൈവം അവരെ ധൈര്യപ്പെടുത്തും. അവരെ ആശ്വസിപ്പിക്കും. ദൈവം അവരോട് സംസാരിക്കും. താൻ ദൈവത്തെ കാത്തിരിക്കുന്നവനാകയാൽ ലജ്ജിച്ച് പോകയില്ല എന്ന് തനിക്ക് ഉറപ്പുണ്ടായി. താൻ ദൈവമുഖത്തേക്ക് നോക്കുന്നവനാകയാൽ ലജ്ജിച്ച് പോകയില്ല. അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി, അവരുടെ മുഖം ലജ്ജിച്ച് പോകയില്ല എന്ന ഉറപ്പ് ദാവീദിന് ഉണ്ടായി. ദൈവത്തിൽ ആശ്രയിക്കുന്നവരെ ദൈവം കൈവിടുന്ന ദൈവമല്ല. അവരുടെ എല്ലാ ആവശ്യങ്ങളും നിവർത്തിക്കുന്ന ദൈവമാണ്. അവർക്ക് പ്രകാശവും സംരക്ഷണവും സൗഖ്യവും നൽകുന്ന ദൈവമാണ്. ദൈവത്തിൽ ആശ്രയിക്കുന്നവരും ശരണപ്പെടുന്നവരുമാണ് യഹോവയെ കാത്തിരിക്കുന്നവർ. ദൈവത്തെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും, പ്രത്യാശ ഉള്ളവരായി തീരും. ഭാഗ്യവാന്മാരാകും, അവരുടെ നിലവിളി കേട്ട് സഹായത്തിന്റെ കരവുമായി ദൈവികം വെളിപ്പെടും. അവർ ലജ്ജിച്ച് പോകുവാൻ ദൈവം അനുവദിക്കുകയില്ല. അവരുടെ ദൈവം വലിയവനും ശക്തിയേറിയവനുമാണ്. കഴിഞ്ഞ കാലങ്ങളിൽ പ്രശ്നങ്ങളുടെയും കഷ്ടങ്ങളുടെയും നടുവിൽ അവങ്കലേക്ക് നോക്കി അവനെ കാത്തിരുന്ന സമയങ്ങളിൽ ലജ്ജിച്ച് പോകാതിരിക്കതക്കവണ്ണം ദൈവം പ്രവർത്തിച്ച എത്രയോ സന്ദർഭങ്ങളിൽ നമുക്ക് ഓർക്കാനുണ്ട്. മനുഷ്യരിൽ ആശ്രയിച്ച് മനുഷ്യസഹായത്തിനായി കാത്തിരുന്നു എങ്കിൽ ലജ്ജിച്ച് പോകുമായിരുന്നു. ദൈവത്തെ കാത്തിരിക്കുന്നവർ ലജ്ജിക്കയില്ലെന്ന് മാത്രമല്ല അവർക്ക് ദ്രോഹം ചെയ്തവർ അവരുടെമേൽ ജയം കൊള്ളാതെവണ്ണം ദൈവം അവരെ കാത്ത് സൂക്ഷിക്കയും വെറുതെ ദ്രോഹിച്ച് പ്രയാസം വരുത്തിയവർ ലജ്ജിച്ച് തലതാഴ്ത്തതക്കവണ്ണം ദൈവം അവരുടെ നേരെ ദൈവത്തിന്റെ കൈത്തിരിച്ചിട്ടുണ്ട്. വെറുതെ ദ്രോഹിച്ചവരൊക്കെ ലജ്ജിച്ച് പോയിട്ടുണ്ട്. ദാവീദിനെ വെറുതെ ദ്രോഹിച്ച ആളായിരുന്നു ശൗൽ. ആ ശൗൽ അനേക സന്ദർഭങ്ങളിൽ ലജ്ജിച്ച് പോകേണ്ടി വന്നു. യോസേഫിനെ വെറുതെ ദ്രോഹിച്ചവരായിരുന്നു അവന്റെ സഹോദരന്മാർ, പോത്തിഫറിന്റെ ഭാര്യ, അവരൊക്കെ ലജ്ജിച്ച് പോകത്തക്കവണ്ണം ദ്രോഹം അനുഭവിച്ച യോസേഫിനെ ദൈവം ഉയർത്തുകയും മാനിക്കുകയും ചെയ്തു. വെറുതെ ദാവീദിനെ ദ്രോഹിച്ച ശിമയി ലജ്ജിതനായി തീർന്നു. വെറുതെ ദ്രോഹിച്ച അബ്ശാലോമിന്റെ കൂട്ട് കെട്ടുകളിൽ ചേർന്നവർ ലജ്ജിതരായി തീർന്നു. ദൈവമക്കളെ കാരണം കൂടാതെ നമ്മെ പകയ്ക്കുകയും ദ്രോഹിക്കുകയും ചെയ്യുന്ന അനേകരുണ്ട്. നിരാശപ്പെടരുത്. അവർ ലജ്ജിച്ച് തലതാഴ്ത്തുന്നത് നാം ഒരു ദിവസം കാണും. മറ്റുള്ളവർ ദ്രോഹിക്കുമ്പോൾ ഭാരപ്പെടുകയോ ദുഃഖിപ്പിക്കുകയോ പിറുപിറുക്കയോ ചെയ്യരുത്. ദൈവത്തിങ്കലേക്ക് കണ്ണ് ഉയർത്തി ദൈവത്തെ ദൈവത്തെ കാത്തിരിക്കുക, ദൈവത്തിൽ പ്രത്യാശ വയ്ക്കുക. ഇവിടെ പ്രത്യാശ വയ്ക്കുക എന്ന വാക്കിനും ക്ഷമയോടെ കാത്തിരിക്കുക എന്ന ആശയമാണ്. ഒരു യാചകൻ വല്ലതും ലഭിക്കുമെന്ന പ്രതീക്ഷയോടെ കൈനീട്ടി കാത്ത് നിൽക്കുന്നത് പോലെ ഒരു കാന്തൻ തന്റെ കാന്തയ്ക്കായി കാത്തിരിക്കും പോലെ ഒരു ശിശു തന്റെ പിതാവിനായി കാത്തിരിക്കുന്നത് പോലെ ഒരു ദാസൻ യജമാനന്റെ കല്പനയ്ക്കായി കാത്ത് നിൽക്കുന്നത് പോലെ ദാവീദ് കഷ്ടതയുടെയും പ്രതികൂലത്തിന്റെയും നടുവിൽ ദീർഘക്ഷമയോടെ ദൈവത്തെ കാത്തിരുന്ന് സഹായം പ്രാപിച്ച സമയങ്ങൾ ദാവീദിന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. നാമും അത് പോലെ കാത്ത് നിൽക്കുവാൻ തയ്യാറായാൽ നമ്മുടെ ദൈവം നമ്മെ ലജ്ജിതരാകുവാൻ സമ്മതിക്കുകയില്ല. നമ്മെ ദ്രോഹിക്കുന്നവർ ലജ്ജിതരായി തീരും. ദൈവം അറിയാതെയല്ല ഈ ദ്രോഹം. ദൈവം ഇതിന് സമാപ്തി വരുത്തും. അപ്പോൾ ശത്രു ലജ്ജിക്കും. നാം സന്തോഷിക്കും.