‘സങ്കീർത്തന ധ്യാനം’ – 59
പാ. കെ. സി. തോമസ്
‘യഹോവയുടെ മഹത്വത്തിന്റെ നിവാസം’, സങ്കീ : 26:8
ദൈവമക്കൾ പ്രിയപ്പെടുന്നതും പ്രിയപ്പെടാൻ പാടില്ലാത്തതുമായ കാര്യങ്ങളുണ്ട്. ദൈവജനത്തിന് ഉചിതമല്ലാത്ത കാര്യങ്ങളിൽ പ്രിയപ്പെടാൻ പാടില്ല. ദൈവജനത്തിന് ഉചിതമായ കാര്യങ്ങളിൽ പ്രിയപ്പെടാതിരിക്കാനും പാടില്ല. സങ്കീർത്തനക്കാരനായ ദാവീദ് ഏറ്റവും പ്രിയപ്പെട്ട സ്ഥലമായിരുന്നു ദൈവത്തിന്റെ ആലയം. ദാവീദ് ഇങ്ങനെ എഴുതി “യഹോവേ നിന്റെ ആലയമായ വാസസ്ഥലവും നിന്റെ മഹത്വത്തിന്റെ നിവാസവും എനിക്ക് പ്രിയമാകുന്നു”, അത് കൊണ്ട് ഒരു കാര്യം യഹോവയോട് അപേക്ഷിച്ചു, അത് തന്നെ ആഗ്രഹിച്ചു. യഹോവയുടെ മനോഹരത്വം കാണ്മാനും അവന്റെ മന്ദിരത്തിൽ ധ്യാനിക്കാനും ആയുഷ്കാലം ഒക്കെയും യഹോവയുടെ ആലയത്തിൽ വസിക്കേണ്ടതിനും തന്നെ”, (സങ്കീ : 27:4). തന്റെ ജീവിതത്തിൽ ദൈവത്തിന് ഒരു ആലയം പണിയാനുള്ള വാഞ്ച ഉണ്ടായതും ഈ ആഗ്രഹം കൊണ്ട്. ദുഷ്ടന്മാരുടെ കൂടാരങ്ങളിൽ വസിക്കുന്നതിനേക്കാൾ ദൈവത്തിന്റെ ആലയത്തിൽ വാതിൽകാവൽക്കാരനായി നിൽക്കുന്നത് കോരഹ് പുത്രന്മാർക്ക് ഏറെ ഇഷ്ടമായിരുന്നു. കാരണം ആലയത്തിൽ വസിക്കാൻ കഴിയുന്നതിന്റെ സന്തോഷം അവർക്ക് അറിയാമായിരുന്നു. നിന്റെ ആലയത്തിൽ വസിക്കുന്നവർ ഭാഗ്യവാന്മാർ എന്നവർ പറഞ്ഞു. എന്താണ് ഭാഗ്യമെന്ന് പറഞ്ഞു. അവർ നിന്നെ നിത്യം സ്തുതിച്ചു കൊണ്ടിരിക്കും. നിത്യം സ്തുതിക്കുകയെന്ന് പറയുന്നത് വലിയ ഭാഗ്യമാണ്. ദാവീദും ദൈവത്തിന്റെ ആലയമായ വാസസ്ഥലത്തിനായി പ്രിയപ്പെട്ടു കഴിഞ്ഞത് സ്തോത്രസ്വരം കേൾപ്പിക്കേണ്ടതിനും ദൈവത്തിന്റെ അത്ഭുതപ്രവർത്തികളെ വർണ്ണിക്കേണ്ടതിനും ആയിരുന്നു. എല്ലാ ദൈവമക്കളും ദൈവാലയത്തിൽ ചെയ്യെണ്ട അതിപ്രധാനമായ രണ്ട് കാര്യങ്ങളാണ്. ദൈവത്തിന്റെ അത്ഭുത പ്രവർത്തികൾ സഭാമദ്ധ്യേ വർണ്ണിക്കയെന്നതും സ്തോത്രസ്വരം ദൈവാലയത്തിൽ കേൾപ്പിക്കുക എന്നതും. ദൈവം ചെയ്ത ഉപകാരങ്ങളെ മറക്കാൻ പാടില്ല. അത് വർണ്ണിച്ചാൽ പോരാ, അതിന് നന്ദി പറയണം അഥവാ സ്തോത്രം പറയണം.
എന്നാൽ എല്ലാവരും സ്തോത്രസ്വരം കേൾപ്പിക്കുന്നത് ദൈവത്തിന് പ്രസാദകരമല്ല. ദൈവപ്രസാദകരമായ ജീവിതം നയിക്കുന്നവരാണ് സ്തോത്രസ്വരം കേൾപ്പിക്കേണ്ടത്. ആ കാഴ്ചപ്പാട് ദാവീദിന് വ്യക്തമായി ലഭിച്ചിരുന്നു. വിശുദ്ധവസ്ത്രാലങ്കാരത്തോടെ യഹോവയെ മഹത്വപ്പെടുത്തുവിൻ എന്ന വാക്യത്തിന്റെ ശരിയായ തർജ്ജിമ വിശുദ്ധിയുടെ സൗന്ദര്യത്തിൽ ദൈവത്തെ ആരാധിക്കുകയെന്നതാണ്. വിശുദ്ധരായി ജീവിക്കുന്നവരുടെ വായിൽ നിന്നാണ് സ്തോത്രസ്വരം ഉയരേണ്ടത്. ഈ വെളിപ്പാട് കിട്ടിയ ദാവീദ് സ്തോത്രസ്വരം കേൾപ്പിക്കേണ്ടത് കൈകളെ കുറ്റമില്ലായ്മയിൽ കഴുകി. വെടിപ്പുള്ള കൈയും, നിർമ്മലഹൃദയവും, ഉള്ള വിശുദ്ധന്മാരാണ് സ്തോത്രസ്വരം കേൾപ്പിക്കേണ്ടത്. ദൈവം പരിശുദ്ധനായത് കൊണ്ട് അശുദ്ധരുടെ ഒന്നും ദൈവം താല്പര്യപ്പെടുന്നില്ല. ദാവീദിന്റെ കൂടെ ഉണ്ടായിരുന്നവർ കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞ സമയങ്ങൾ ഉണ്ട്. കപടസ്നേഹം കാണിച്ച് കുലപാതകം നടത്തിയവരുണ്ട്. എന്നാൽ ദാവീദ് അതിനൊന്നും കൂട്ട് നിന്നില്ല. കുറ്റമില്ലായ്മയിൽ കൈകഴുകുകയും തന്റെ കാൽ യാഗപീഠം വലം വച്ച് താമ്രതൊട്ടിയുടെ അടുത്തേക്ക് നീങ്ങുമായിരുന്നു. തന്റെ കാൽ വിശുദ്ധീകരണത്തിനായി ചലിക്കുന്ന കാലുകൾ ആയിരുന്നു. വ്യർത്ഥന്മാരോട് കൂടെ ഇരുന്നില്ല. ഇരിപ്പ് വിശുദ്ധമായിരുന്നു. കപടക്കാരുടെ അടുക്കൽ ചെന്നിട്ടില്ല. ദുഷ്പ്രവർത്തിക്കാരുടെ സംഘത്തെ പകച്ചു. ദുഷ്ടന്മാരോട് കൂടെ ഇരിക്കയില്ലെന്ന് തീരുമാനിച്ചു. ഇരിപ്പും നിൽപ്പും നടപ്പും എല്ലാം ശോധന ചെയ്യുന്ന ഒരു ദൈവം ഉണ്ടെന്ന വിശ്വാസം കൊണ്ടാണ് ജീവിതത്തെ പൂർണ്ണമായും നിയന്ത്രിച്ച് വിശുദ്ധീകരണത്തിനായി ഏല്പിക്കാൻ കഴിഞ്ഞത്. എന്നാൽ പലരുടെയും കൈകളിൽ ദുഷ്കർമ്മം ഉള്ളതും വലംകൈയ്യിൽ കോഴ നിറഞ്ഞിരിക്കുന്നതും ദാവീദ് കണ്ടുകൊണ്ടിരുന്നപ്പോൾ താൻ സ്തോത്രസ്വരം കേൾപ്പിക്കാൻ കടമ്പെട്ടവനായത് കൊണ്ട് കുറ്റമില്ലായ്മയിൽ കൈകഴുകിയാലേ ദൈവം സ്തോത്രത്തിൽ പ്രസാദിക്കുകയുള്ളൂ എന്ന് മനസ്സിലാക്കി വിശുദ്ധനായി ജീവിക്കാൻ പരമാവധി ശ്രമിച്ച ദൈവദാസനായിരുന്നു ദാവീദ്. വിശുദ്ധിയിൽ ദൈവത്തെ ആരാധിക്കുന്നതിൽ ദൈവം പ്രസാദിക്കുക മാത്രമല്ല ദൈവം അവരെ ഉയർത്തുകയും അനുഗ്രഹിക്കുകയും ചെയ്യും. അതിനും ഉദാഹരണമായിരുന്നു ദാവീദ്.