‘സങ്കീർത്തന ധ്യാനം’ – 60
പാ. കെ. സി. തോമസ്
‘ഞാൻ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാൻ ആഗ്രഹിക്കുന്നു’, സങ്കീ : 27: 4
ഏത് സാഹചര്യത്തിൽ ഈ സങ്കീർത്തനം രചിച്ചു എന്നതിനെകുറിച്ച് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്. എന്നാൽ കൂടുതൽ പേരും അംഗീകരിക്കുന്നത് 2 സമു : 21:15-17 വരെ പറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണെന്നാണ്. ദാവീദിന്റെ ജീവിത സായാഹ്നത്തോടടുത്ത് മല്ലനായ യിശ്ബിബെനോവ് തന്നെ വധിക്കുവാൻ അടുത്തു. അബീശായി ദാവീദിനെ രക്ഷിച്ചു. അപ്പോൾ ജനം പറഞ്ഞു, നീ യിസ്രായേലിന്റെ ദീപമാണ്. നീ ഇനി യുദ്ധത്തിന് പോകേണ്ട. ‘യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും ? യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും ? എന്റെ വൈരികളും ശത്രുക്കളുമായ ദുഷ്കർമ്മികൾ എന്റെ മാംസം തിന്നുവാൻ എന്നോടു അടുക്കുമ്പോൾ ഇടറിവീഴും. ഒരു സൈന്യം എന്റെ നേരെ പാളയമിറങ്ങിയാലും എന്റെ ഹൃദയം ഭയപ്പെടുകയില്ല; എനിക്കു യുദ്ധം നേരിട്ടാലും ഞാൻ നിർഭയമായിരിക്കും.’, സങ്കീ : 27:1-3. ദൈവമാണ് ശത്രു കൊല്ലാൻ തുടങ്ങിയ സ്ഥാനത്ത് തന്നെ രക്ഷിച്ചതെന്ന വലിയ വിശ്വാസം തനിക്കുണ്ടായിരുന്നു. ഇനി യുദ്ധത്തിന് പോകേണ്ട എന്ന തന്റെ സ്നേഹിക്കുന്നവരുടെ ആലോചന താൻ സ്വീകരിക്കാൻ തയ്യാറായി. അപ്പോൾ തന്നെ തുടർന്ന് എങ്ങനെ ജീവിക്കണമെന്ന ചിന്ത തന്നെ ഭരിച്ചു. ദൈവം വിടുവിച്ച് ലഭിച്ച ആയുസ്സാണ് ഇനിയുള്ള കാലങ്ങൾ ദൈവത്തോട് ചേർന്ന് ഇരിക്കാൻ തീരുമാനിച്ചു. അതിന്റെ വെളിച്ചത്തിൽ പ്രാർത്ഥിച്ച പ്രാർത്ഥനയാണ് ഞാൻ ഒരു കാര്യം യഹോവയോട് അപേക്ഷിച്ചു. അത് തന്നെ ഞാൻ ആഗ്രഹിക്കുന്നു. ഇനി ഉള്ള കാലങ്ങൾ യുദ്ധത്തിൽ നിന്നും ഒഴിഞ്ഞ് ദൈവത്തോട് ചേർന്ന് വസിക്കുവാൻ താൻ തീരുമാനിച്ചു. തന്റെ ഹൃദയത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ദൈവത്തിന് ഒരു ആലയം പണിയുക എന്നത്. ദൈവത്തിന് ഒരു ആലയം പണിത് അതിൽ വസിച്ച് ദൈവത്തെ ആരാധിച്ചും ധ്യാനിച്ചും തുടർന്നുള്ള കാലങ്ങൾ ജീവിക്കണം. തന്റെ വാക്കുകൾ ശ്രദ്ധിക്കുക, ‘ഞാൻ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാൻ ആഗ്രഹിക്കുന്നു’, അപേക്ഷിച്ചതെന്താണ് ? ഒരു ആലയം പണിയണം ആലയം പണിത് ആയുഷ്കാലം മുഴുവൻ അതിൽ വസിച്ച് ദൈവത്തിന്റെ മനോഹരത്വം കാണണം, അവന്റെ മന്ദിരത്തിൽ ധ്യാനിക്കേണം. ആയുഷ്കാലം ഒക്കെയും യഹോവയുടെ ആലയത്തിൽ പാർക്കേണം. ദീർഘവർഷങ്ങൾ താൻ യുദ്ധകാലത്തിലായിരുന്നു. ഇപ്പോൾ തനിക്ക് കിട്ടിയ ജീവൻ ഗ്രേസായി കിട്ടിയതാണ്. ഇനിയുള്ള കാലങ്ങൾ ദൈവത്തിന്റെ ആലയത്തിൽ പാർക്കണം. മനോഹരമായ കൊട്ടാരത്തിലും, കൊട്ടാരത്തിലെ പള്ളിമെത്തയിലും, കൊട്ടാരത്തിന്റെ വിഭവസമൃദ്ധമായ ആഹാരത്തിലും, രാജാവെന്ന തന്റെ അധികാരത്തിലും ഒന്നും ദാവീദ് സംതൃപ്തി കണ്ടെത്തിയില്ല. അതിനേക്കാൾ സംതൃപ്‌തി ലഭിക്കുന്ന സ്ഥലം ദൈവത്തിന്റെ ആലയമാണെന്ന് വിശ്വസിച്ചു. കോരഹ് പുത്രന്മാർ പറഞ്ഞത് ദാവീദിന് അറിയാമായിരുന്നു. ദുഷ്ടന്മാരുടെ കൂടാരങ്ങളിൽ പാർക്കുന്നതിനേക്കാൾ യഹോവയുടെ ആലയത്തിന്റെ വാതിൽ കാവൽക്കാരനായിരിക്കുന്നത് ഏറെ ഇഷ്ടം. യഹോവയുടെ ആലയത്തിൽ വസിക്കുന്നവർ ഭാഗ്യവാന്മാർ അവർ നിന്നെ നിത്യം സ്തുതിക്കും. ദൈവസന്നിധിയിൽ കഴിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസത്തേക്കാൾ ഉത്തമം. തിരുനിവാസം എത്ര മനോഹരം എന്ന് അതിന്റെ മനോഹാര്യത കണ്ടവർ പറഞ്ഞു. അതിനാൽ ആലയം പണിത് ആലയത്തിൽ വസിച്ച് ദൈവത്തിന്റെ മനോഹാര്യത കണ്ട് തൃപ്തനാകണം. ദൈവത്തെ ധ്യാനിച്ച് സന്തോഷവും സമാധാനവും അനുഭവിക്കേണം എന്ന വലിയ ആഗ്രഹത്തിൽ ദാവീദ് ജീവിച്ചത് പോലെ ദൈവജനം ജീവിക്കണം. ലോകത്തിന്റെ മോഹങ്ങളാലും ചിന്താകുലങ്ങളിലും ഭീഷണികളിലും വെല്ലുവിളികളിലും അസ്വസ്ഥനാകാതെ ദൈവസന്നിധിയിലെ സന്തോഷത്തിന്റെ പരിപൂർണതയും വലത് ഭാഗത്ത് പ്രമോദങ്ങളും ഉള്ളത് അനുഭവിക്കാം.