‘സങ്കീർത്തന ധ്യാനം’ – 104
പാ. കെ. സി. തോമസ്
സ്വന്തഭുജം കൊണ്ടല്ല അവർ ജയം നേടിയത്, സങ്കീ : 44:3
‘തങ്ങളുടെ വാളുകൊണ്ടല്ല അവർ ദേശത്തെ കൈവശമാക്കിയതു; സ്വന്തഭുജംകൊണ്ടല്ല അവർ ജയം നേടിയതു; നിന്റെ വലങ്കയ്യും നിന്റെ ഭുജവും നിന്റെ മുഖപ്രകാശവും കൊണ്ടത്രേ; നിനക്കു അവരോടു പ്രീതിയുണ്ടായിരുന്നുവല്ലോ’, സങ്കീ : 44:3
തങ്ങളുടെ ബലം കൊണ്ടും കഴിവ് കൊണ്ടും വിദ്യാഭ്യാസം കൊണ്ടും ആൾ സ്വാധീനം കൊണ്ടും തങ്ങൾ വിജയിക്കുമെന്ന് കരുതുന്നവരാണ് മിക്ക മനുഷ്യരും. എന്നാൽ ദൈവഭക്തന്മാർ മാത്രമേ തങ്ങളുടെ വിജയത്തിന്റെ രഹസ്യം തിരിച്ചറിയുന്നുള്ളൂ. തങ്ങളുടെ ദൈവത്തിലുള്ള ആശ്രയവും വിശ്വാസവും അവർക്കുണ്ട്. തങ്ങളുടെ പരിമിതികളും കഴിവ്‌കേടുകളും ബലഹീനതകളും അവർ നല്ലവണ്ണം അറിയുന്നവരാണ്. പൂർവ്വകാലത്ത് തങ്ങളുടെ പിതാക്കന്മാരുടെ നാളുകളിൽ ദൈവം ചെയ്ത പ്രവർത്തി അവർ തങ്ങളുടെ തലമുറകളോട് വിവരിച്ച് പറഞ്ഞിരുന്നു. തങ്ങളുടെ ചെവികൊണ്ട് അവർ കേട്ട വിവരങ്ങൾ വളരെയാണ്. ദൈവത്തിന്റെ കൈകൊണ്ട് ജാതികളെ പുറത്താക്കി. അവരെ നട്ടതും വംശങ്ങളെ നശിപ്പിച്ച് അവരെ പരക്കുമാറാക്കിയതും അവർ കേട്ടിട്ടുള്ളതാണ്. അബ്രഹാമിന്റെ കൽദയപട്ടണമായ ഊരിൽ നിന്നും വിളിച്ചു കൊണ്ട് വന്ന കാലം മുതൽ തങ്ങളേക്കാൾ ബലവാന്മാരായവരെ നീക്കി കൊണ്ട് അവരുടെ ദേശങ്ങൾ കൈവശമാക്കി അവർക്ക് നൽകിയത് അവരുടെ ദൈവമായിരുന്നു. യോശുവയുടെ ജീവിതസായാഹ്നത്തിൽ യിസ്രായേൽ ജനത്തെ വിളിച്ച് കൂട്ടി യഹോവയുടെ അരുളപ്പാടുകൾ അവരെ അറിയിച്ച വിവരങ്ങൾ യോശുവ 24 -)o അദ്ധ്യായത്തിൽ കാണുന്നു. മിശ്രയെമിൽ നിന്നും പുറപ്പെട്ട ജനം ചെങ്കടലിനരികെയെത്തി. അപ്പോൾ ദൈവം ചെയ്തെതെന്താണെന്ന് ദൈവം അരുളിച്ചെയ്തു; മിസ്രയേമ്യർ രഥങ്ങളോടും കുതിരകളോടും കൂടെ ചെങ്കടൽ വരെ നിങ്ങളുടെ പിതാക്കന്മാരെ പിന്തുടർന്നു. അവർ യഹോവയോട് നിലവിളിച്ചപ്പോൾ നിങ്ങൾക്കും മിസ്രയേമ്യർക്കും മദ്ധ്യേ അന്ധകാരം ഞാൻ (ദൈവം) വെച്ചു. കടൽ അവരുടെ മേൽ വരുത്തി. അവരെ മുക്കിക്കളഞ്ഞു ഇങ്ങനെ ഞാൻ മിസ്രയേമ്യരോട് ചെയ്തത് നിങ്ങളുടെ കണ്ണാലെ കണ്ടു. നിങ്ങൾ ഏറിയ കാലം മരുഭൂമിയിൽ കഴിച്ചു. പിന്നെ ഞാൻ യോർദാൻ അക്കരെ പാർത്തിരുന്ന അമ്മോന്യരുടെ ദേശത്തേക്ക് കൊണ്ട് വന്നു. അവർ നിങ്ങളോട് യുദ്ധം ചെയ്തു.
നിങ്ങൾ അവരുടെ ദേശം കൈവശമാകേണ്ടതിന് ഞാൻ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചു. നിങ്ങളുടെ മുൻപിൽ നിന്ന് നശിപ്പിച്ചു കളഞ്ഞു. ഇതിനെല്ലാം കോരഹ് പുത്രന്മാർ ദൃക്‌സാക്ഷികളോ അല്ലെങ്കിൽ ഇതെല്ലാം പൂർവികർ പറഞ്ഞ് അവർ കേട്ടതോ ആയ കാര്യങ്ങളായിരുന്നു. പിന്നെ യെരീഹോവിൽ ചെന്നവരും അമ്മോന്യർ, പെരിസ്യർ, കനാന്യർ, ഹിത്യർ, ഗിർഗ്ഗസ്സ്യർ, ഹിവ്യർ, എബൂസ്യർ, എന്നിവർ യുദ്ധം ചെയ്തപ്പോൾ ദൈവം അവരെ യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചത്, ദൈവം കടന്നിലിനെ അയച്ച് അമ്മോന്യരുടെ രണ്ട് രാജാക്കന്മാരെ ഓടിച്ചതും, തങ്ങളുടെ വില്ല് കൊണ്ടോ, വാള് കൊണ്ടോ ആയിരുന്നില്ല എന്നതിന് ലക്ഷകണക്കിന് യിസ്രായേൽ സാക്ഷികളായിരുന്നു. അത് കൊണ്ട് ദൈവം തന്റെ ജനത്തിന് നൽകുന്ന വിജയത്തെ കുറിച്ച് കോരഹ് പുത്രന്മാർക്കും യിസ്രായേൽ ജനത്തിനും മാത്രമല്ല, സകല വിശ്വാസികൾക്കും ഒരുപോലെ പറയാൻ കഴിയുന്ന ശക്തമായ വാക്കുകളാണ് ഈ വേദഭാഗത്ത് കാണാൻ കഴിയുന്നത്. ജയത്തിന് കുതിര വ്യർത്ഥമാണ്. തങ്ങളേക്കാൾ ബലവാന്മാരായിരുന്ന തങ്ങളുടെ ശത്രുക്കളെ യിസ്രായേൽ തങ്ങളുടെ വാള് കൊണ്ടല്ല പരാജയപ്പെടുത്തിയത്. അവരുടെ ദേശങ്ങളെ കൈവശമാക്കിയത് അവരുടെ ബലം കൊണ്ടോ, ശക്തി കൊണ്ടോ, ആയിരുന്നില്ല. സ്വന്തഭുജശക്തി കൊണ്ടല്ല അവർ ജയം നേടിയത്. ദൈവത്തിന്റെ വലംകൈയ്യും ദൈവത്തിന്റെ ഭുജവും കൊണ്ടായിരുന്നു. ദൈവത്തിന്റെ മുഖപ്രകാശം അവരുടെ മേൽ ഉണ്ടായിരുന്നു. ദൈവത്തിന് അവരോട് പ്രീതി ഉണ്ടായിരുന്നു. ഈ ദൈവത്തിന് നമ്മോടും പ്രീതിയുണ്ടായിരുന്നാൽ നമുക്കെതിരായി നിൽക്കുന്ന ശത്രുവിനെ കണ്ട് നാം ഭയപ്പെടേണ്ട കാര്യമില്ല. ദൈവം നമുക്ക് വേണ്ടി യുദ്ധം ചെയ്യും. ദൈവം നമുക്ക് അനുകൂലമെങ്കിൽ പ്രതികൂലമാരുമില്ല. അത് കൊണ്ട് നമുക്ക് പറയാം യഹോവ എന്റെ പക്ഷത്തുണ്ട് ഞാൻ പേടിക്കുകയില്ല. മനുഷ്യൻ എന്നോട് എന്ത് ചെയ്യും ? യേശുക്രിസ്തു മുഖാന്തരം നമുക്ക് ജയം നൽകുന്ന ദൈവത്തിന് സ്തോത്രം ചെയ്യാം. ദൈവത്തിൽ ആശ്രയിച്ചു ജീവിക്കാം.