ക്രൈസ്തവ ലോകത്തു വാമൊഴിയാൽ അനുഗ്രഹീതനായ പാ. വര്ഗീസ് എബ്രഹാം എന്ന രാജു മേത്ര ‘സഭാവാർത്തകളു‘ മായി നടത്തിയ അഭിമുഖത്തിലേക്കു സ്വാഗതം.
ഒരു മാർത്തോമാ കുടുംബത്തിൽ നിന്നും പന്ത്രണ്ടാമത്തെ വയസിൽ യേശുക്രിസ്തുവിനെ സ്വന്തരക്ഷിതാവായി സ്വീകരിച്ച രാജു എബ്രഹാം, സ്കൂൾ വിദ്യാഭ്യാസ കാലയളവിൽ തന്നെ പല വേദഭാഗങ്ങളും മനഃപാഠമാക്കുവാൻ ഇടയായി. പതിമൂന്നാം വയസിൽ ഒരു പെന്തക്കോസ്തു കൂട്ടായ്‌മയിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോൾ, പാ. കെ. ടി. ചാക്കോ ദൈവാത്മാവിനാൽ “വസ്ത്രം മാറുവാൻ സമയമിലാത്ത വണ്ണം, ഞാൻ നിന്നെ ലൊകമെമ്പാടവും എന്റെ വചനവുമായി അയക്കും” എന്ന് പ്രവചിച്ചു. റാന്നിയിലുള്ള പാ. കെ. കെ. ചെറിയാൻ ഒരു മകനെ പോലെ തന്നെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ കൺവെൻഷൻ സ്റ്റേജുകളിൽ പാ. വര്ഗീസ് എബ്രഹാം എന്ന രാജു മേത്രക്ക് അവസരം ലഭിച്ചു തുടങ്ങി. ഏറ്റവും കൂടുതൽ പ്രസംഗിച്ചതും പ്രസംഗിക്കുവാൻ ഇഷ്ടപെടുന്നതുമായ വിഷയങ്ങൾ പ്രാവചനിക വിഷയങ്ങൾ, യേശുക്രിസ്തുവിന്റെ മടങ്ങി വരവ്, നിത്യത എന്നിവയാണ്.
സഭാ രാഷ്ട്രീയ ശൈലിയെ കുറിച്ച് :
ദൈവസഭയിൽ, തിരഞ്ഞെടുപ്പ് രാഷ്ട്രീയ ശൈലിക്കു മാറ്റം വരണം. അന്ത്യോഖ്യ സഭയിലെ പോലെ ഉപവാസത്തിലും പ്രാർത്ഥനയിലും കൂടെ നേതൃത്വത്തെ കണ്ടെത്തുന്ന നില ഉണ്ടാകണം. കൂട്ടുകാരനെ ‘മൂഢ’ എന്ന് വിളിച്ചാൽ നരകയോഗ്യൻ എന്ന പ്രമാണം നിലനിൽക്കെ, ചില മാധ്യമങ്ങളെ കൂട്ടുപിടിച്ചു കൂട്ടുസഹോദരന്മാരെ അപകീര്തിപെടുത്തുന്നത് ശാപമാണ്. ഇങ്ങനെയുള്ളവരിൽ ലൂസിഫറിന്റെ ആത്‌മാവാണ് ക്രിയ ചെയുന്നത്. യോഗ്യമല്ലാത്ത മാര്ഗങ്ങളിലൂടെ മീതെ കയറുവാനുള്ള കൊതിയിൽ മറ്റുള്ളവരെ തേജോവധം ചെയുന്നത് പാപമാണ്. എന്നാൽ നേരായ മാർഗത്തിലൂടെ ആണ് ഉത്തരവാദിത്തങ്ങളിൽ എത്തുന്നത് എങ്കിൽ അത് പാപമല്ല.
ദൈവസഭകൾക്കുളിലെ ദുരുപദേശങ്ങളെ സംബന്ധിച്ച് :
ഇന്ന് ആത്മീയ ഗോളത്തിൽ ചിരി, ഛർദി, ശാപംമുറിക്കൽ, തുടങ്ങി എല്ലാ ദുരുപദേശങ്ങളും അരങ്ങു വാഴുന്നു. ഈ അടിസ്ഥാന അപകടം ദൈവസഭ തിരിച്ചറിയണം. സഭായോഗങ്ങളിൽ വചനശുശ്രുഷയ്ക്കു വലിയ പ്രാധാന്യം നൽകണം. ഇതൊരു അതിപ്രധാന പ്രോഗ്രാം ആയി മാറണം. ദൈവസഭകളിൽ വളരെ ഭക്തിയോടെ ജീവിക്കുന്ന ആത്മീയരായ ഒരു വലിയപറ്റം ദൈവമക്കളും കർത്തൃദാസന്മാരുണ്ട്.
സുവിശേഷഷകനായി ഏറ്റവും സന്തോഷം ലഭിച്ച നിമിഷം :
എന്റെ ശുശ്രുഷ സന്ദര്ഭങ്ങളിൾ വീണ്ടും ജനന അനുഭവത്തിലേക്ക് നിരവധി ആളുകൾ വന്ന അനുഭവസാക്ഷ്യങ്ങൾ ആണ് ഏറ്റവും വലിയ പ്രചോദനം. ചില വര്ഷങ്ങള്ക്കു പിറകിൽ തൃശൂർ ടൗണിൽ നിന്നും ഓട്ടോറിക്ഷോയിൽ ഒരു യോഗത്തിനു വേണ്ടി യാത്ര ചെയുമ്പോൾ, ഡ്രൈവർ തിരിഞ്ഞു, “പാ. രാജു മേത്രയല്ലേ”, എന്ന് ചോദിക്കുകയുണ്ടായി. എങ്ങനെ ആ വ്യക്തതയ്ക്കു തന്നെ പരിചയമുണ്ടെന്നു ചോദിച്ചപ്പോൾ, ‘കഴിഞ്ഞ വർഷത്തെ തന്റെ ശുശ്രുഷയിൽ ആ വ്യക്തി രക്ഷിക്കപ്പെടുവാൻ ഇടയായി’, എന്ന് പറഞ്ഞു. അന്ന് യോഗത്തിലേക്ക് ഒരു ഓട്ടം വന്ന ആ വ്യക്തി ഗ്രൗണ്ടിൽ നിന്നും തിരിച്ചു പോകുമ്പോൾ, ഒരു വഴിവക്കിൽ നിന്നും കൊണ്ട് ആ സത്യ സുവിശേഷം കേൾക്കുവാൻ ഇടയായി. തുടർന്ന് അടുത്ത പെന്തക്കോസ്തു ആരാധനാലയത്തിൽ ചെല്ലുവാനും ഇന്ന് കുടുംബമായി കർത്താവിനെ ആരാധിക്കുന്നു എന്ന് അറിഞ്ഞപ്പോൾ ദൈവത്തെ അധികമായി സ്തുതിച്ചു. ഇങ്ങനെയുള്ള അനവധി അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.
ജീവിത്തതിൽ കടപ്പെട്ടിരിക്കുന്നത് :
ഐപിസി യിലെ നേതൃസ്ഥാനങ്ങളിൽ നിൽക്കുന്ന കർത്തൃദാസന്മാരോടും ദൈവജനങ്ങളോടും നിരവധി സ്ഥലങ്ങളിൽ ശുശ്രുഷിക്കുന്ന കർത്തൃദാസന്മാരോടും വിശേഷാൽ റാന്നിക്കാരായ ദൈവജനത്തോടും ഞാൻ കടപ്പെട്ടിരിക്കുന്നു. പിതൃതുല്യരായ പാ. കെ. കെ. ചെറിയാന്റെയും നിത്യതയിൽ വിശ്രമിക്കുന്ന പാ. ടി. സി. ഈശോയുടെയും, കൈത്താങ്ങലിനും, പിൻബലത്തിനും ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നു
ആധുനിക തലമുറയോടുള്ള ഉപദേശം :
ആധുനിക കമ്പ്യൂട്ടർ യുഗത്തിൽ ഇന്നത്തെ തലമുറ ആത്മികതയെ ഇല്ലാതാക്കി ദൈവകൃപ നഷ്ടപ്പെടുത്തി ദൃശ്യ ശ്രാവ്യ മാധ്യമങ്ങളെ വല്ലാതെ ദുരുപയോഗം ചെയുന്നു. ഇതിന്റെ നടുവിൽ നല്ലൊരു ദിശാബോധം ഈ തലമുറയ്ക്ക് നൽകിയാൽ ഒരു സമൂഹത്തെ വാർത്തെടുക്കുവാൻ നമുക്ക് കഴിയും.
സഭ ശുശ്രുഷകന്മാരോട് :
പരിശുദ്ധാത്മാവിന്റെ ആശയവിനിമയ ഭാഷയായ ദർശനം, പ്രവചനം, വെളിപ്പാട്, ഇവ ഒരു ആത്മീയന് നഷ്ടമായാൽ അദ്ദേഹത്തിന്റെ നിലനിൽപ് അപകടത്തിലാകും. ലോക്കൽ സഭകൾ മുതൽ സംഘടനാ നേതൃത്വം വരെ, ഉപവാസവും പ്രാർത്ഥനയും ആത്മിക വചനപഠനവും ജീവിത ശൈലിയാകാത്ത സഭ ശുശ്രുഷകന്മാർ ആക്സിഡന്റ് പ്രോണ്ണിലാണ് യാത്ര ചെയുന്നത്. മേൽ പറഞ്ഞവ ജീവിത ശൈലിയാക്കിയാൽ വിജയം അവർക്കുളത്തായിരിക്കും. ഏതു പ്രതിസന്ധി ഘട്ടത്തിലും ഒടുവിലത്തെ വിജയം അവർക്കുള്ളതായിരിക്കും. ആരെല്ലാം പ്ലാൻ ചെയ്തു ഇങ്ങനെയുള്ള ആത്മീയനെ തകർക്കാൻ പദ്ധതി ഇട്ടാലും വിജയിക്കയില്ല, വിജയിച്ചിട്ടുമില്ല എന്നാണ് ചരിത്രം തെളിയിക്കുന്നത്.
കേരളക്കരയിലെ സഭാപീഡനം :
ഈ കാലയളവിലുണ്ടാകുന്ന സഭാപീഡനങ്ങൾക്ക് എതിരെ ശക്തമായ പ്രാർത്ഥന ആവശ്യമാണ്. ഇതിനു വേണ്ടി സഭ നേതൃത്വങ്ങൾ ഒന്നിച്ചു ഒറ്റകെട്ടായി നിന്ന് കൊണ്ട് മുറിവേറ്റവർക്കു ആശ്വസമായി കൂട്ടായ പദ്ധതി ആവിഷ്കരിക്കണം.
ഉത്തരവാദിത്വങ്ങൾ :
റാന്നി ടൗൺ സഭയുടെ ചുമതല ഞാൻ എല്ക്കുന്നത് 1996 ലാണ്. ഇന്ന് ഏകേദശം 90 ലധികം കുടുംബങ്ങളുമായി ആരാധിക്കുവാൻ ദൈവം ഇടയാക്കുന്നു. 2016 ൽ 29 സഭകൾ ചേർന്ന റാന്നി ഈസ്റ്റ് സെന്ററിന്റെ ശുശ്രുഷകനായി IPC കേരള സ്റ്റേറ്റ് കൌൺസിൽ നിയമിച്ചു.
കുടുംബം :
പരേതനായ എം. വി. എബ്രഹാം, രാജമ്മ എബ്രഹാം ദമ്പതികളുടെ 3 മക്കളിൽ, 2 മത്തേ മകനായി ജനിച്ചു. ഭാര്യ സജി വര്ഗീസ്. മക്കൾ ഗോഡ്‍ലി, ഗോഡ്‌വിൻ എന്നിവർ വിദ്യാഭ്യാസം ചെയുന്നു.