‘സഫലമീ യാത്ര…’ – (63)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
കാറ്റും കൊടുങ്കാറ്റും
വലിയ ഒരു ഭൂകമ്പത്തിന് ശേഷം ബാധിത പ്രദേശത്തെ ഒരു കലാലയത്തിൽ ഇടവേള സമയം കളിസ്ഥലത്തു നിൽക്കുന്ന വിദ്യാർത്ഥിയെ അത്ഭുതത്തോടെ പ്രധാന അദ്ധ്യാപകർ ശ്രദ്ധിച്ചു. അവൻ ഒറ്റയ്ക്ക് മാറി നിന്ന് വട്ടം തിരിയുകയും, പ്രത്യേക നിലയിൽ ശരീരം ചലിപ്പിക്കുകയും ചെയ്യുന്നു. എന്തെങ്കിലും പ്രശ്ങ്ങളുണ്ടോ, എന്ന അന്വേഷണത്തിന് അവന്റെ മറുപടി വിചിത്രമായിരുന്നു. എങ്കിലും, തൊട്ട് മുൻപ് നടന്ന ഭൂകമ്പത്തിന്റെ വെളിച്ചത്തിൽ വെളിച്ചത്തിൽ അപ്രസക്തമല്ലായിരുന്നു അവന്റെ പ്രതികരണം.
“ഞാൻ ഭൂമി കറങ്ങിയ സമാനം കറങ്ങുകയായിരുന്നു. ഇനിയൊരു ഭൂകമ്പം വന്നാൽ താദാമ്യപ്പെടുവാൻ ശ്രമിക്കുകയായിരുന്നു”. മറ്റൊരു ഭൂമിയുടെ പ്രകമ്പനത്തിനായി അവൻ തയാറെടുക്കുകയായിരുന്നു.
ഒരു പ്രതിസന്ധിയിലൂടെ കടന്ന് പോയവർ വീണ്ടും അത് ആവർത്തിക്കുമോ എന്ന ആകുലതയോടെ നാളുകളെ നോക്കുന്നു. നടുക്കുന്ന ഒരു വാർത്ത ഫോണിലൂടെ ലഭിച്ചാൽ അടുത്ത വരുന്ന ബെല്ലുകളെ ഭയത്തോടെ കാണുന്നു.
ഭയത്തിന്റെയും, ആകുലതകളുടെയും പശ്ചാത്തലത്തിലാണ് ദാവീദ് പതിനെട്ടാം സങ്കീർത്തനം രചിക്കുന്നത്. പിന്നാലെ വേട്ടയാടി വരുന്ന ശൗൽ രാജാവും, താനും തമ്മിലുള്ള അകലം കുറഞ്ഞു. ഇളക്കമുള്ള ഒരു പ്രതലത്തിലാണ് താൻ ഇപ്പോൾ. (1ശാമുവേൽ 19). ഓടി ഒളിക്കുവാൻ ശ്രമിക്കുമ്പോഴും പ്രാണഭീതി തന്നെ അലട്ടുന്നു. തനിക്കും മരണത്തിനും ഇടയിൽ അകലം ഒരടി മാത്രമെന്ന് വല്ലാതെ ഭീതിപെടുന്നു. (20:3)
“മരണ പാശങ്ങൾ എന്നെ ചുറ്റി; …. മരണത്തിന്റെ കണികളും എന്നെ തുടർന്ന് പിടിച്ചു” (18:4,5). പക്ഷെ തനിക്കറിയാം കഷ്ടതയിൽ എന്ത് ചെയേണം. “എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു” (18:6). അവിടുന്ന് പരിചയും, രക്ഷയായ കൊമ്പും, അഭയ ഗോപുരവും ആകുന്നു.